കോട്ടയം: പത്ത് വർഷം മുൻപ് റബർ മേഖലയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ കേന്ദ്ര സർക്കാർ കർഷകർക്കായി കർഷകരുടെ സഹകരണതോടെ സ്വരൂപിച്ച 500 കോടി രൂപയുടെ വിലസ്ഥിരതാഫണ്ട് ഇപ്പോൾ പലിശ ഉൾപ്പെടെ 1000 കോടി രൂപയിൽ ഏറെ ആയി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കൈവശമുള്ളത് റബർ കർഷകർക്ക് അവകാശപ്പെട്ടതാണെന്നും കേന്ദ്ര സർക്കാറിന്റെ ഔദാര്യം അല്ലെന്നും ഇൻഫാം ദേശിയ സമിതി. ഇന്നത്തെ പ്രതിസന്ധിയിൽ റബർ സംഭരണത്തിനായി കേന്ദ്ര സർക്കാർ ഈ ഫണ്ട് ഉപയോഗിക്കുവാൻ തയ്യാറാവണം. കർഷകർക്ക് അവകാശപ്പെട്ട ഈ ഫണ്ട് നേടിയെടുക്കുവാൻ കർഷക പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണം. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയും വേണം. മുഖ്യ മന്ത്രി വിളിച്ചു കൂട്ടിയ ടയർ വ്യവസായികളുടെ സമ്മേളന തീരുമാനങ്ങൾ കർഷകർക്ക് ഗുണം ചെയ്യുകയില്ല. കർഷകരിൽ നിന്നും കുറഞ്ഞ വിലയിൽ റബർ വാങ്ങി വൻ സ്റ്റോക്ക്‌കൾ ഉള്ള കച്ചവടക്കാർക്ക് സ്റ്റോക്ക് വിറ്റഴിക്കുവാൻ മാത്രമേ ഈ പ്രഖ്യാപനങ്ങൾ ഉപകരിക്കുകയുള്ളൂവെന്ന് ഇൻഫാം ആരോപിച്ചു. റബർ പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോളും ക്രീയാത്മക നടപടികൾക്ക് ശ്രമിക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന റബർ ബോർഡ് പിരിച്ചുവിടാനും വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നടത്തുന്ന വഴിപാട് സമരങ്ങൾക്ക് കർഷകർക്ക് ഒന്നും നേടി തരുന്നില്ല എന്നും ഇൻഫാം കുറ്റപ്പെടുത്തി. ദേശിയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി.സി സിറിയക്, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ.വി .സി സെബാസ്റ്റ്യൻ, ദേശിയ ട്രസ്റ്റി ഡോ.എം.സി ജോർജ്ജ്, കെ.മൊയ്തീൻ ഹാജി, ജോയ് തെങ്ങുംകുടിയിൽ, ഫാ.ജോസ് മോനിപള്ളി, ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ.ജോസ് തരപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.