ലിവർപൂൾ: കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലിയുടെ ആഭിമുഘ്യത്തിൽ ലിവർപൂളിൽ ഈ വർഷം ക്രിസ്തുമസിനോട് അനുബന്ധച്ച് പുൽക്കൂട് മത്സരം നടത്തി. വാശിയോടെ നടന്ന മത്സരത്തിൽ ഒന്നാം സമ്മാനം ബോബി-സൗമ്യ മുക്കാടൻ ഫാമിലി കരസ്ഥമാക്കി.
ഡിസംബർ 23-ാം തീയതി നടന്ന തിരഞ്ഞെടുപ്പിൽ ജൂറി അംഗങ്ങളുടെ ഒന്നായ തീരുമാനമായിരുന്നു ഈ കുടുംബത്തെ തേടി സമ്മാനം എത്തിയത്. ഒപ്പം ക്രിസ്തുമസ് ദിനത്തിൽ പാതിരാകുർബനയിൽ ഉണ്ണിയേശുവിനെ കയ്യിൽ വഹിച്ചു ദേവാലയത്തിൽ പുൽക്കൂട്ടിലേക്ക് ആനയിക്കാനുള്ള ഭാഗ്യവും ഇവർക്ക് ലഭിച്ചു. തോരണങ്ങളും വർണ്ണ ബൾബുകളും നിറച്ച ക്രിസ്തുമസ് ട്രീയും ഇവർ ഒരുക്കിയിരുന്നു.
കഠിനാധ്വാനത്തിലാണ് ബത് ലഹേം വീട്ടിൽ പുനരാവിഷ്കരിച്ചത്. ജെറുസലേമിനെ അനുസ്മരിക്കുന്ന കെട്ടിടങ്ങൾ, മലകൾ, താഴ്വാരങ്ങൾ, വഴിയോരങ്ങൾ, മഞ്ഞുമലകൾ, പാറകൂട്ടങ്ങൾ, കുളം, പുൽമേടുകൾ, മേയുന്ന ആടുകൾ, പശു എന്നിവ പുൽക്കൂടിനു മികവേകി. 2000 വർഷങ്ങൾക്ക് മുൻപുള്ള ബത് ലഹേമിനെ അനുസ്മരിച്ചു കൊണ്ട് നിർമ്മിച്ചിരിക്കുന്ന പുൽക്കൂടിനു ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും കൂടുതൽ ശോഭ നല്കി. ബോബി-സൗമ്യ ദമ്പതികളുടെ മക്കൾ ക്രിസ്, ക്ലമെന്റ്, ബസിൽ എന്നിവരുടെ സഹകരണവും ഈ പുൽക്കൂട് നിർമ്മാണത്തിൽ വളരെയധികം സഹായിച്ചുവെന്നു അഭിമാനത്തോടെ ഇവർ അറിയിച്ചു.
ലിവർപൂളിൽ ധാരാളം ആൾക്കാർ കുട്ടികളുമായ് പുൽക്കൂട് കാണാനും ഫോട്ടോ എടുക്കാനും വരുന്നുണ്ട്.