യുകെയിലുള്ള ക്രോയിഡനിലെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഹിന്ദു മത പരിഷത്തിൽ പങ്കെടുക്കാനിരുന്ന പ്രധാന പ്രഭാഷകരായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെരിറ്റെജ് ഡയറക്റ്റർ ഡോക്ടർ ഗോപാലകൃഷ്ണനും യുകെ ഭരണകൂടം വിസ നിഷേധിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതം ആണ്. ഇവരുടെ വിസ വളരെ നേരത്തെ തന്നെ അനുവദിച്ചു കഴിഞ്ഞതാണ്.
ലണ്ടനിലും പരിസര പ്രദേശങ്ങളിലും ഉള്ള ചില തല്പര കക്ഷികൾ അവരുടെ സ്വാർഥ താല്പര്യം മാത്രം മുന്നിൽ കണ്ടു നടത്തിയ പ്രാദേശിക നീക്കങ്ങൾ ആണ് ഇന്ന് ഈ വിഷയം കേരളത്തിൽ അടക്കം ചൂടുള്ള ഒരു ചർച്ചയായി മാറിയിരിക്കുന്നത്. കേരളത്തിലെ വിവിധ സംഘടനകളെ കൂട്ടിയിണക്കി ഹൈന്ദവ നവോദ്ധാനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയായ ടീച്ചറെയും തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെയും ഹിന്ദു മതപ്രബോധനങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവതരിപ്പിക്കുന്നത്തിലൂടെയും മത ന്യൂനപക്ഷങ്ങളെ പോലും ആകർഷിക്കുന്ന ഡോക്ടർ ഗോപാല കൃഷ്ണനെയും പോലുള്ള വ്യക്തികളെ വെറും വർഗ്ഗീയ പ്രോക്താക്കലായി മാത്രം ചിത്രീകരിച്ചു ഇക്കൂട്ടർ നടത്തിയ പ്രചാരണങ്ങളുടെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം.
ഹിന്ദു പരിഷത്ത് നടക്കേണ്ടിയിരുന്ന ലൻഫ്രാൻസ് സ്കൂളിന്റെ അധികൃതരെ ഇത് ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും എതിരായി ഉള്ള സംഘടന ആണ് അതു കൊണ്ട് പരിപാടി നടത്തുന്നതിനുള്ള അനുമതി നിഷേധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വ്യാജ പേരുകളും ആയി നേരത്തെ തന്നെ സമീപിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത പരാതിയാണ് എന്ന് കണ്ടെത്തിയ അധികൃതർ ക്രിസ്ത്യൻ മാനേജ്മെന്റിലുള്ള സ്കൂൾ വിട്ടു നല്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇതേ കൂട്ടർ നാഷണൽ സെക്യൂരിറ്റി പ്രശ്നം എന്ന പേരിൽ ഒരു പരാതി നല്കുകയും അതേ തുടർന്നു ശശികല ടീച്ചറെയും ഗോപാലകൃഷ്ണൻ സാറിനെയും ചെന്നെയിലുള്ള ബ്രിട്ടീഷ് എംബസ്സി ഒരു അഭിമുഖത്തിന് വിളിക്കുകയും അന്വേഷണം കഴിഞ്ഞു ഏപ്രിൽ 24 ന് അറിയിക്കാം എന്നും പറഞ്ഞു വിസ അനുവദിച്ചു പാസ്സ്പോർട്ട് വാങ്ങി സൂക്ഷിക്കുകയാണ് ഉണ്ടായത്.
യുകെയിൽ ഈ ദിനങ്ങളിൽ തുടർച്ചയായ അവധി ദിനങ്ങൾ ആയിരുന്നത് കൊണ്ട് അന്വേഷണം പൂർത്തിയായി റിപ്പോർട്ട് കിട്ടാൻ താമസം നേരിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതേ തുടർന്നു മെയ് രണ്ടിന് യാത്ര ചെയ്യാൻ കഴിയാതെ വന്ന ടീച്ചറുടെയും ഗോപാലകൃഷണൻ സാറിന്റെയും അഭാവത്തിൽ പരിപാടി നീട്ടി വയ്ക്കാൻ ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. രണ്ടു പേരെയും ഒന്നിച്ചു ലണ്ടനിൽ എത്തിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത ദിവസം തന്നെ പരിപാടി നടത്താനാണ് ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികളുടെ തീരുമാനം.
യുകെയിലെ വിവിധ ഹിന്ദു കൂട്ടായ്മകളും സമാജങ്ങളും പരിപാടിക്ക് മുഴുവൻ പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനിടെ ഡോക്ടർ ഗോപാലകൃഷ്ണനെ പോലെ സർവ്വ സമ്മതനായ വ്യക്തികളുടെ പ്രഭാഷണം തടഞ്ഞ ഒരു ചെറിയ വിഭാഗത്തിന്റെ പ്രവർത്തി യുകെയിൽ മലയാളികൾക്കിടയിൽ നില നിൽക്കുന്ന മത സൌഹാർദ്ദം തകരാൻ കാരണമാകരുത് എന്നഭ്യർഥിച്ചു മറ്റു സമുദായ പ്രതിനിധികളും ഉടൻ നടക്കുന്ന പരിപാടിക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.