അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വെളിക്കെട്ടി സുരക്ഷിതത്വം നല്കി. അവന്റെ പ്രവർത്തികളെ അനുഗ്രഹിച്ചു: അവന്റെ സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്തു.
മലയാളികളുടെ ക്രിസ്തീയ ആത്മീയതയുടെ അടിത്തറ ഇളകാതെ ഉറപ്പിക്കുന്നതിനായി ചെറിയ തോതിൽ ആരംഭിച്ച പ്രാർത്ഥന കൂട്ടായ്മ വളർന്നു രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി മാറിയപ്പോൾ പ്രകടമായ ദൈവീക ഇടപ്പെടലിലൂടെ ആദിമ സഭയെ നയിച്ചത് പോലെയുള്ള അനുഭവം ഏവർക്കും സന്തോഷകരമാണ്. മലയാളികള്ക്ക് വേണ്ടി മാത്രമായിരുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനെ പരിശുദ്ധാത്മാവ് ഭാഷ ദേശത്തിന്റെ മതിലുകൾക്ക് പുറത്തേക്ക് കൊണ്ട് വന്നപ്പോൾ അത്ഭുതകരമായ ദൈവീക പരിപാലനയാണ് നമുക്ക് കാണാൻ കഴിയുന്നത്.
ആദ്യകാലത്ത് മലയാളികൾ ദേശത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വന്നിരുന്നത് പോലെ തന്നെ ഇപ്പോൾ മലയാളികൾ അല്ലാത്തവർ കോച്ചുകൾ അറേഞ്ച് ചെയ്തു വരുന്ന കാഴ്ച തികച്ചും വിസ്മയാവഹമാണ്. ആഫ്രിക്കാൻ വംശജരും ഫിലിപ്പൈൻസുക്കാരും തമിഴരും ഗോവ ഇംഗ്ലിഷുക്കാരും ഹിന്ദിക്കാരും എല്ലാം യേശുനാമത്തിൽ കൈ കോർത്തു പിടിച്ചു ബഥേൽ കണ്‍വൻഷൻ സെന്ററിലേക്ക് കടന്നു വരികയാണിപ്പോൾ. ദൈവം തന്റെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ വിശ്വാസി സമൂഹത്തെ ഒന്നാകെ സ്പർശിക്കുമ്പോൾ കടന്നു വരുന്ന വിശ്വാസികൾ പുതിയൊരു പെന്തോകോസ്ത് അനുഭവത്തിലൂടെയാണ് കടന്നു പോകുന്നത്.
ജൂണ്‍ രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി ബഹുമാനപ്പെട്ട ഫാ. സാജു ഇലഞ്ഞിയും അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനായ ബ്രദർ സന്തോഷ് കരുമത്തറയും ഒത്തുചേരുമ്പോൾ സുവിശേഷ വൽക്കരണത്തിന്റെ മറ്റൊരു അദ്ധ്യായം തുറക്കപ്പെടും. അത് പോലെ തന്നെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ വിദൂര സ്ഥല ധ്യാനങ്ങൾ നടത്തുന്ന ഫാ. സാജു ഇലഞ്ഞിയിൽ വചന പ്രഘോഷനത്തിലും വിടുത്തൽ ശുശ്രുഷയിലും സൗഖ്യ ശുശ്രുഷയിലും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രിയ ദാസനാണ്.
ദൈവ കാരുണ്യത്തിന്റെ അഗാധമായ നീരൊഴുക്ക് ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിലേക്ക് കടന്നു വരുന്ന ഓരോ ദൈവ മക്കളിലും ഒഴുകുമെന്ന് നിസംശയം പറയാം. ആയതിനാൽ തങ്ങളുടെ ജോലി കാര്യങ്ങളും ഉത്തരവാദിത്വങ്ങളും ക്രമപ്പെടുത്തി ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച നടക്കുന്ന കണ്‍വൻഷനിലേക്ക് കടന്നു വരുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇന്നും ജീവിക്കുന്ന യേശു നാമത്തിൽ ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.