വളരെ ആകാംഷയോടെ ചിറ്റാരിക്കൽ മക്കൾ കാത്തിരുന്ന ചിറ്റാരിക്കൽ പ്രവാസി സംഗമം ഓർമയിൽ എന്നുമെന്നും ഓർത്തിരിക്കാൻ കഴിയും വിധം കുടുംബങ്ങൾ ഒരുമിച്ചു കൂടി വളരെ വിജയകരമാക്കി. യുകെയിൽ വന്നതിനു ശേഷം ആദ്യമായി ചിറ്റാരിക്കൽ പ്രവാസി സംഗമം എന്ന ഒരു കുടക്കീഴിൽ ഒരുമിച്ചു കൂടാൻ സാധിച്ചതിന്റെ ചാരിതാർത്യത്തിൽ എല്ലാവരും സന്തോഷിച്ചു. കുട്ടികളുടെ ഈശ്വര പ്രാർത്ഥന ഗീതത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. സംഗമത്തിന്റെ ഉത്ഘാടനം ശ്രി ജോസ് അക്കരയിൽ, ശ്രിമതി വത്സമ്മ മുലംതുരുത്തിൽ, പൊന്നമ്മ വട്ടതുണ്ടിൽ, ജിബു ജേക്കബ്, ബെന്നി അഗസ്റ്റ്യൻ തുടങ്ങിയവർ നിലവിളക്കിനു തിരി കത്തിച്ചു നടത്തി. ബെന്നി അഗസ്റ്റ്യൻ പ്രത്യേക സന്ദേശം നല്കി. ചടങ്ങിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റിന്റെ ആശംസകൾ വായിക്കുകയും തലേശ്ശേരി അതി രൂപത ആർച്ച് ബിഷപ്പിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. സംഗമത്തിന്റെ മാറ്റ് കൂട്ടുന്നതിനായി പ്രത്യേകം തയാറാക്കിരിക്കുന്ന ഗാനം എല്ലാവർക്കും ഊർജമേകി.
എത്ര കാലം കഴിഞ്ഞാലും എവിടെ പോയാലും നമ്മുടെ നാടിന്റെ ഓർമ്മകൾ അയവിറക്കുവാൻ അംഗങ്ങൾ ഓരോരുത്തരും പ്രത്യേകം ശ്രമിച്ചു. മെയ് 28 ന് വോല്വേർഹംപ്ടോൻ സെന്റ് പാട്രിക് പള്ളി ഹാളിൽ വച്ചാണ് ചിറ്റാരിക്കലിന്റെ യുകെ മക്കൾ ഒത്തൊരുമിച്ചത് . സംഗമം വളരെ ഭംഗിയായി നടക്കുവാൻ സംഘാടകർ പ്രത്യേകിച്ചും ശ്രദ്ധിച്ചു. രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നേരം 6 മണി വരെ എല്ലാ കുടുംബാംഗങ്ങളും ഒറ്റ കുടുംബത്തിലെ അംഗങ്ങളെ പോലെ പരസ്പരം സ്നേഹവും അനുഭവങ്ങളും പങ്കു വച്ചു. ഓരോ കുടുംബവും അവരവരുടെ ജീവിതത്തിലെ പ്രത്യേക അനുഭവങ്ങൾ, ജീവിതത്തിലെ ധന്യമുഹൂർത്തങ്ങൾ, കുട്ടിക്കാലത്തെ രസകരമായ നിമിഷങ്ങൾ, നർമ്മങ്ങൾ, സന്തോഷങ്ങൾ, ജീവിതവിജയഗാഥകൾ, വേദനകൾ എല്ലാം പങ്കു വച്ചു. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ആനന്തതിന്റെയും പ്രതീകമായി ഈ കൂട്ടായ്മ മാറട്ടെയെന്ന് ഓരോ അംഗങ്ങളും പ്രഖ്യാപിച്ചു. പരസ്പരം അംഗീകരിക്കാനും, പരസ്പരം പങ്കു വൈക്കുവാനും, മുൻവിധികളില്ലാതെ, മതിൽക്കെട്ടുകളില്ലാതെ മനുഷ്യരെ സ്നേഹിക്കാനും, പൊങ്ങച്ചങ്ങളുടെ പാഴ്ച്ചരടുകൾ പൊട്ടിച്ചു സ്വതന്ത്രരായി ജീവിക്കുന്ന ഒരു കൂട്ടായ്മയായി മാറ്റുവാൻ ചിറ്റാരിക്കൽ മക്കൾ പ്രതിഞ്ജയെടുത്തു.
യുകെയിൽ എവിടെ ജീവിച്ചാലും സൌഹൃദങ്ങൾ വെടിയാതെ പരസ്പരം സ്നേഹത്തിൽ നാടിന്റെ ഉന്നമനത്തിനായി കൈ കൊർക്കുവാൻ സാധിക്കട്ടെയെന്നു പ്രത്യേക പ്രമേയത്തിൽ യോഗം അനുസ്മരിച്ചു. മനുഷ്യ ഹൃദയങ്ങളെ സ്നേഹത്തോടെ കാണുവാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി സ്വന്തം അവയവങ്ങൾ ദാനം ചെയ്ത അഡ്വക്കേറ്റ്. ഫ്രാൻസിസ് കവലക്കാട്ടിനും ശ്രീ സിബി തോമസിനും യോഗം പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിച്ചു. ചിറ്റാരിക്കലിന്റെ ചരിത്രമെഴുതുമ്പോൾ വേർത്തിരിച്ചെടുക്കുവാൻ കഴിയാത്ത രീതിയിൽ നമ്മുടെ ചരിത്രത്തോടും നമ്മോടും ബന്ധപ്പെട്ടു കിടക്കുന്ന നമ്മുടെ കാരണവന്മാരെ എല്ലാവരെയും യോഗം ഓർത്തു. കാരണം കഴിഞ്ഞ തലമുറയിലെ കാരണവന്മാർ തെക്കൻ തിരുവിതാൻക്കൂറിൽ നിന്നും മലബാറിലെ ചിത്താരി എന്ന ചിറ്റാരിക്കലിലേക്ക് കുടിയേറി, കാട് വെട്ടി, മണ്ണിനോട് മല്ലിട്ട്, വന്യ മൃഗങ്ങളുമായി മത്സരിച്ചു ചിറ്റാരിക്കലിനെ ഒരു സ്വർഗ്ഗ ഭൂമിയാക്കി മാറ്റി. ആദ്യമായി 20 കുടുംബങ്ങളാണ് അവിടെ വന്നത്.
ഇന്ന് കുടിയേറ്റത്തിന്റെ 70 വർഷങ്ങൾ കഴിഞ്ഞപ്പോൾ ചിറ്റാരിക്കലിൽ ഏതാണ്ട് 5000 കുടുംബങ്ങൾ ഉണ്ട്. സംഗമത്തിൽ അംഗങ്ങൾ ഭാവിപരിപാടികൾ വളരെ വ്യത്യസ്തമായ രീതിയിൽ നടത്തുവാനും പല ജീവകാരുണ്യ പ്രവർത്തികളിൽ പങ്കു ചേരുവാൻ താത്പര്യപെടുകയും ചെയ്തു. രണ്ടാമത്തെ ചിറ്റാരിക്കൽ സംഗമം 2015 ഒക്ടോബറിൽ ലുടോനിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. അംഗങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് ഒരു കോർഡിനേഷൻ കമ്മിറ്റിയും രൂപികരിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളോടും സമ്മാനദാനത്തോടും കൂടി ഒന്നാം ചിറ്റാരിക്കൽ യുകെ പ്രവാസി സംഗമത്തിന് തിരശീല വീണു. കലാപരിപാടികൾക്കും മത്സരങ്ങൾക്കും റെജി കപ്പിആങ്ങൽ നേതൃത്വം നല്കി.
തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങൾ:
ലുടോൻ - ജോസഫ് ഇളയാനിതോട്ടം
കെന്റ് - തോമസ് വയലിൽ
വോല്വേർഹംപ്ടോൻ - ജിബു ജേക്കബ് നടുവിലെകുറ്റ്
പോർത്സ്മൌത് - ബിജു വെള്ളാപ്പള്ളിൽ
വെയിൽസ് -ബെന്നി അഗസ്റ്റ്യൻ കിഴക്കേൽ
നോര്തംപ്ടോൻ - ജിൻസി ജോണ്‍ അക്കരയിൽ
ലൈയിക് ഡിസ്ട്രിക്റ്റ് - ബിജു പള്ളത്തുകുഴി
കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക