കത്തോലിക്കാ ചരിത്രമൂറുന്ന മണ്ണും, പ്രമുഖവും, യുറോപ്പിലെ ഏറ്റവും പുരാതനവുമായ മരിയന്‍ പുണ്യ കേന്ദ്രവുമായ വാൽത്സിങ്ങാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒമ്പതാമത് മരിയൻ പുണ്യ തീര്‍ത്ഥാടനം പൂർവ്വാധികം ഭക്തി സാന്ദ്രമായി ആഘോഷിക്കപ്പെടുന്നു. ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും, പ്രാർത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവോദ്ധാന പ്രവർത്തനങ്ങളിലും മാത്രുകാപൂർവ്വം ചരിക്കുന്ന ഹണ്ടിങ്ഡണ്‍ സീറോ മലബാർ കമ്മ്യുണിറ്റിയാണ് (സെന്റ്.അൽഫോൻസ ചർച്ച്) ഈ വർഷത്തെ തീർത്ഥാടനത്തിനു നേതൃത്വം വഹിക്കുക.
കഴിഞ്ഞ വർഷം നടന്ന തീർത്ഥാടനത്തിൽ നിന്നും അന്നത്തെ മുഖ്യ തീർത്ഥാടന കാര്മ്മികൻ അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവിൽ നിന്നും ആശീർവ്വദിച്ചു സ്വീകരിച്ച മെഴുതിരി ഹണ്ടിങ്ഡണിലെ ഭവനങ്ങളിലൂടെ മാതാവിനോട് മധ്യസ്ഥം യാചിച്ചും, ജപമാലയും, മരിയ സ്തുതി ഗീതങ്ങൾ ആലപിച്ചും പ്രാർത്ഥന നിറവിൽ ചുറ്റി സഞ്ചരിച്ചു വരുന്നു.എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാർത്ഥനകളും സമർപ്പിച്ചു അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാൽത്സിങ്ങാമില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം ഏറെ അനുഗ്രഹ പൂരിതമാകുവാൻ നിയോഗങ്ങളുമായി തികഞ്ഞ ആത്മീയ നിറവിലാണ്.
യുകെയെ വിശ്വാസസാന്ദ്രമാക്കുവാനും, അഭയം തേടുന്ന ഓരോ മക്കളും അനുഗ്രഹം പ്രാപിക്കപ്പെടുവാനും, തീർത്ഥാടനത്തെ മലയാളി മരിയ പ്രഘോഷണ വേദിയാക്കി മാറ്റുവാനും കഴിഞ്ഞ 8 മാസമായി തീക്ഷണമായി പ്രാർത്ഥന പ്രാർത്ഥനയോടെ വരുന്ന വരുന്ന ഈ ചെറിയ വിശ്വാസി കൂട്ടം പക്ഷെ വിശ്വാസ തീക്ഷ്ണതയിൽ വളരെ ശക്തമായ കൂട്ടായ്മ്മയാണ്. തീർത്ഥാടന കമ്മിറ്റി കണ്‍വീനർ ജെനി ജോസിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു തീർത്ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്ഹണ്ടിങ്ഡണിലെ മരിയ ഭക്തർ.
സീറോ മലബാർ മക്കൾക്കായി ഒത്തു കൂടുവാൻ ഈ പുണ്യ കേന്ദ്രത്തിൽ മരിയൻ തീർത്ഥാടനത്തിനു തുടക്കം കുറിക്കുകയും, ഓരോ വർഷവും കൂടുതൽ ഭംഗിയായി ചിട്ടയോടെ നടത്തിപ്പോരുന്ന ആദരണീയനായ മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ അച്ചന്റെ ശക്തമായ പിന്തുണയും,നേതൃത്വവും ശക്തി പകരുന്നതായി സംഘാടകർ അറിയിച്ചു. മാത്യു അച്ചന്റെ സംഘാടകത്വ മികവും, ആത്മീയ നേതൃത്വവും, മരിയ ദൗത്യമായി സ്വയം ഏറ്റെടെത്തു നടത്തുന്ന ഉത്തരവാദിത്വപ്പൂർവ്വമായ മനസ്സും ശക്തിയും തീർത്ഥാടകരിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.
സീറോ മലബാർ സഭയുടെ തക്കല രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേന്ദ്രൻ പിതാവിന്റെ മഹനീയ സാന്നിദ്ധ്യം മരിയൻ തീർത്ഥാടനത്തിനു ആത്മീയ ശോഭ പകരും. ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയൻ തീര്‍ത്ഥാടനത്തില്‍ ഈ വർഷം പ്രതീക്ഷിക്കുന്ന പതിനായിരത്തോളം തീർത്ഥാടകരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ കമ്മ്യുണിറ്റിക്കു ശക്തമായ പിന്തുണയും ആത്മീയ തീക്ഷ്ണത നിർലോഭം പകർന്നു നല്കി പോരുന്ന ഇടവക വികാരി ഫാ നിക്കോളാസ് കിയർനി, ഈസ്റ്റ് ആംഗ്ലിയ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍, ഫാ ടെറിൻ മുല്ലക്കര എന്നിവരുടെ സാന്നിദ്ധ്യം ഹണ്ടിങ്ഡണ്‍ സീറോ മലബാർ കമ്മ്യുണിറ്റിക്ക് കൂടുതൽ കരുത്ത് പകരുന്നു.
റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് മുമ്പായി ഹെൻറി എട്ടാമൻ രാജാവ് തനിക്കു മാതാവിന്റെ മാദ്ധ്യസ്ഥതയിൽ ഒരു പുത്രൻ ജനിച്ചതിന്റെ നന്ദി സൂചകമായി വാല്ഷിങ്ങാമിൽ തന്റെ പ്രിയതമയോടൊപ്പം വന്നു നഗ്ന പാദരായി പതിവിനു ഇരട്ടി ദൂരം നടന്നു തീർത്ഥാടനം നടത്തിയിരുന്നുവെന്നതു ഈ മാതൃ പുണ്യ കേന്ദ്രത്തിന്റെ പ്രസക്തി വിളിച്ചോതുന്നു.അക്കാലത്ത് അനേകായിരങ്ങൾ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക. ഇന്ന് സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്.
പതിവ് പോലെ ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 19 നു ഉച്ചക്ക് 12 :00 മണിക്ക് വാൽത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ ( NR22 6DB) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലൻ ഹോപ്പ്സ് നേതൃത്വം നല്കുന്ന വാൽത്സിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( NR22 6AL) തീര്‍ത്ഥാടനം ആമുഖ പ്രാർത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചു കൊണ്ട്, വാൽത്സിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീർത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം(13:15)തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ ജോർജ്ജ് പിതാവും, അലൻ ഹോപ്സ് പിതാവും മുഖ്യ കാർമ്മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നെലച്ചന്റെ ആതിതെയത്വത്തിൽ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാർ വൈദികര്‍ സഹകാർമ്മികരായി പങ്കുചേരും. കുര്‍ബ്ബാന മദ്ധ്യേ ജോർജ്ജ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കും. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീർത്ഥാടനം സമാപിക്കും.
പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ സദാ വർഷിക്കുന്ന യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ലഭിക്കുന്ന വാൽത്സിങ്ങാമിൽ യു കെ യിലെ എല്ലാ മലയാളി മാതൃ ഭക്തർ ഒന്നിച്ചു കൂടി ആവേ മരിയാ മുഖരിതമാക്കുവാൻ മുൻ കൂട്ടി അവധിയെടുത്ത് പങ്കു ചേരണമെന്ന് സംഘാടക സമിതി സസ്നേഹം അഭ്യർഥിച്ചു.
മിതമായ നിരക്കിൽ ചൂടുള്ള സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജെനി ജോസ് - 07828032662
ലീഡോ ജോർജ് - 07838872223
ജീജോ ജോർജ് - 07869126064