ദശവൽസരാഘോഷങ്ങളുടെ ഉത്സവ ലഹരിയിലേക്ക് അനുദിനം കുതിച്ചു പായുന്ന മാഞ്ചസ്റ്റർ വി. തോമാശ്ലീഹയുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ജൂണ്‍ 28 നു കൊടിയേറ്റത്തോടെ ആരംഭിച്ചാൽ തനി നാട്ടുംപുറ പെരുന്നാൾ കാഴ്ചകളിലേക്കാവും ഇക്കുറി നീങ്ങുക.
കൊടി കയറ്റത്തിന് ശേഷം നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, മധ്യസ്ഥ പ്രാർത്ഥന, വി. കുർബാന തുടങ്ങിയ ഭക്തി നിർഭരമായ ശുശ്രൂഷകൾക്ക് ശേഷം, മലയാള മണ്ണിന്റെ പള്ളിപ്പെരുന്നാൾ പറമ്പുകളെ അനുസ്മരിക്കാൻ ഇക്കുറി ഉല്പന്നങ്ങളും മറ്റു ആവശ്യ സാമഗ്രികളുടെയും ലേലം നടക്കും. തങ്ങളുടെ ആദ്യ കായ് ഫലങ്ങൾ, ഉത്പന്നങ്ങൾ, പക്ഷിമൃഗാദികൾ തുടങ്ങിയവയെ മധ്യസ്ഥന് കാഴ്ച വയ്ക്കുന്ന പതിവ് ഇക്കുറി നമ്മുക്ക് മാഞ്ചസ്റ്ററിൽ കാണുവാൻ സാധിക്കും. ഉപയോഗ യോഗ്യമായ ഏതു വസ്തുക്കളും നിങ്ങൾക്ക് ലേലവസ്തുക്കളായി പള്ളിയിൽ കൊടുക്കാവുന്നതാണ്.
പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ 4 നു 10 മണിയോടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ചങ്ങാനാശേരി അതിരൂപത ആർച്ച് ബിഷപ്പ് റവ. ഡോ. ജോസഫ് പെരുന്തോട്ടം മുഖ്യ കാർമ്മികത്വം വഹിക്കും. നാട്ടിൽ നിന്നും മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിക്കാൻ വേണ്ടി മാത്രമാണ് പിതാവ് എത്തിച്ചേരുന്നത്. ഷ്രൂസ്ബറി രൂപത അധ്യക്ഷൻ റവ. മാർക്ക് ഡേവിസ് തിരുന്നാൾ സന്ദേശം നൽകും. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിലെ വൈദികരും മലയാളി വൈദികരും സഹകാർമ്മികരാവും.
പെരുന്നാൾ പ്രദക്ഷിണ ശേഷം ആരംഭിക്കുന്ന ഗാനമേള പ്രശസ്ത പിന്നണി ഗായകൻ കെ. ജി. മാർക്കോസ് നയിക്കും. ഇക്കുറി പ്രത്യേകമായി നടത്തുന്ന റാഫിൾ ക്രിക്കറ്റ് വഴി സമ്മാനർഹരാവുന്നവർക്കു സ്വർണ നാണയങ്ങളാണ് കാത്തിരിക്കുന്നത്. ഉത്സവ ലഹരിയിൽ സെന്റ് ആന്റണീസ് സ്കൂൾ ഗ്രൌണ്ടിൽ തട്ടു കടകളിൽ നിന്നും വിവിധ നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ ലഭിക്കും. ഉഴുന്നാട, ഉണ്ണിയപ്പം തുടങ്ങിയവയും ഉണ്ടായിരിക്കും. നേർച്ചയായി നല്കുന്ന പാച്ചോർ ടിന്നിലാക്കി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേരളീയ പാരമ്പര്യം നഷ്ടപ്പെടുത്താതെ ഭാരതീയ അപ്പോസ്തോലനായ മാർ തോമാശ്ലീഹായുടെ സഹനത്തിന്റെയും ദൈവ സ്നേഹത്തിന്റെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ഇക്കുറി ചരിത്രത്തിൽ ഇടം പിടിക്കാൻ പോവുകയാണ്.
തിരുന്നാളിൽ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഇടവക വികാരിയും ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിയനുമായ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി എല്ലാവരെയും സ്നേഹപ്പൂർവ്വം സ്വാഗതം ചെയ്യുന്നു.