ക്നാനായ ചാപ്ലിയൻസി രൂപം കൊണ്ടതിന് ശേഷം ആദ്യമായി യുകെയിൽ എത്തിയ കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യൂ മൂലക്കാട്ടിന് വിശ്വാസി സമൂഹം ഉജ്വല സ്വീകരണം നൽകി. യൂറോപ്പിൽ തന്നെ ആദ്യമായി ലഭിച്ച ക്നാനായ ചാപ്ലിയൻസിയിൽ വലിയ പിതാവ് ഇടവക ജനങ്ങളെ സന്ദർശിക്കാൻ എത്തിയപ്പോൾ ക്നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതിയ സ്വീകരണ പരിപാടികൾ ഒരുക്കിയാണ് വിശ്വാസികൾ പിതാവിനെ സ്വീകരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മുതൽ വിഥിൻ ഷോ സെന്റ് എലിസബത്ത് ദേവാലയത്തിൽ ആയിരുന്നുസ്വീകരണ പരിപാടികൾ. ട്രസ്റ്റിമാരായ മാർട്ടിൻ മലയിൽ, കെ.കെ. ഉതുപ്പ്, റെജി മടത്തിലേട്ട് എന്നിവരും ഇടവക വികാരി ഫാ. സജി മലയിൽ പുത്തൻപുര, ഫാ. ഫിലിപ് കുഴിപ്പറമ്പിൽ എന്നിവർ ചേർന്ന് ബൊക്കെ നൽകിയും പൊന്നാട അണിയിച്ചും പിതാവിനെ സ്വീകരിച്ചു. തുടർന്ന് താലപ്പൊലികളുടെയും, മാർഗം കളി, പരിചമുട്ട്, വെഞ്ചാമരം തുടങ്ങിയവയുടെ അകമ്പടിയോടെ പിതാവിനെ സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിച്ചതോടെ ആഘോഷപൂർവ്വമായ ദിവ്യബലിക്ക് തുടക്കമായി. മാർ. മാത്യൂ മൂലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചപ്പോൾ ഇടവക വികാരി ഫാ. സജി മലയിൽ പുത്തൻപുര, ഫാ. ഫിലിപ് കുഴിപ്പറമ്പിൽ തുടങ്ങിയവർ സഹകാർമ്മികരായി.
ഒട്ടേറെ പേരുടെ പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായിട്ടാണ് ചാപ്ലിയൻസി ലഭിച്ചതെന്നും, കോട്ടയം രൂപതയുടെയും ഷ്രൂസ്ബറി രൂപതയുടെയും പൂർണ്ണ സഹകരണത്തോടെ ചാപ്ലിയൻസി മുന്നോട്ട് പോകുമെന്നും ദിവ്യ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ അദ്ദേഹം ഉത്ബോധിപ്പിച്ചു. ചാപ്ലിയൻസി യാഥാർത്യമാക്കാൻ പരിശ്രമിച്ച ഇടവക വികാരി ഫാ. സജി മലയിൽ പുരയെ പിതാവ് മുക്തകണ്ഠം പ്രശംസിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ദിവ്യ ബലിയെ തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ UKKCA പ്രസിഡന്റ് ബെന്നി മാവേലി, ട്രഷറർ സജി പുതിയ വീട്ടിൽ, MKCA പ്രസിഡന്റ് സിറിയക്ക് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഏയിന്ജൽ വോയിസിന്റെ ഭക്തിസാന്ദ്രമായ ആലാപനം ദിവ്യബളിയെ ഭക്തി സാന്ദ്രമാക്കി. തഥവസരത്തിൽ വി. കെ. കൃഷ്ണമേനോൻ അവാർഡ് നേടിയ ബെന്നി മാവേലിയെ പിതാവ് പൊന്നാടയണിയിച്ചു ആദരിച്ചു. അടുത്തിടെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളാണ് ദിവ്യ ബലി മദ്ധ്യേ കാഴ്ച വയ്പ്പ് നടത്തിയത്.