ഇംഗ്ലണ്ടിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സുപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുന്നാളിന് നാളെ തുടക്കമാകും. കൊടിയേറ്റത്തോടെയാണ് തുടക്കം കുറിക്കുക. ഞായറാഴ്ച വൈകുന്നേരം വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് കൊടിയേറ്റവും മറ്റ് ശുശ്രൂഷകളും നടക്കുക. വൈകിട്ട് 5ന് ഷൂസ്‌ബെറി രൂപത സീറോ മലബാര്‍ ചാപ്ലയ്ന്‍ റവ. ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി പതാക ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുന്നാളിന് തുടക്കമാകും.
തുടര്‍ന്ന് പ്രസുദേന്തിമാരുടെ വാഴ്ചയും മധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഭാരതത്തിന്റെ അപ്പോസ്തലന്‍ വി തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളാണ് ഈ വര്‍ഷം ആദ്യമായി നടക്കുന്നത്.
ഉത്സവലഹരിയിലേക്ക് പ്രവേശിക്കുന്ന മാഞ്ചസ്റ്ററില്‍ ദിവ്യബലിക്കുശേഷം ഉല്പന്നലേലം നടക്കും. ഇതാദ്യമായാണ് തിരുന്നാളിനോടനുബന്ധിച്ച് ലേലം സംഘടിപ്പിക്കുന്നത്. ലേലത്തില്‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, വീട്ടില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍, അച്ചാറുകള്‍ മറ്റ് വീട്ട് സാധനങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരിക്കും. ലേലത്തില്‍ വെയ്ക്കാനുള്ള സാധനങ്ങള്‍ സംഭാവന ചെയ്യാനുള്ളവര്‍ കൊടിയേറ്റത്തിന് പള്ളിയില്‍ വരുമ്പോള്‍ കൊണ്ടു വരേണ്ടതാണ്.
തുടര്‍ന്ന് പ്രധാന തിരുന്നാളായ ജൂലൈ 4ന് എല്ലാ ദിവസവും വൈകിട്ട് 5ന് വിവിധ കേരളീയ രീതിയിലുള്ള വൈദികരുടെ നേതൃത്വത്തില്‍ ദിവ്യബലിയും ലദീഞ്ഞും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാളിന് വേണ്ടി പ്രാര്‍ത്ഥനാ നിര്‍ഭരമായി ഒരുങ്ങുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും സന്തോഷകരമായി ആഘോഷിക്കുവാനും എല്ലാവരെയും ഇടവക വികാരി റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്ത് കൊള്ളുന്നു.