യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സുപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുന്നാളിന് ഇന്ന് വൈകീട്ട് കൊടിയേറും. വിഥിന്‍ഷോയിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്ന് വൈകീട്ട് 5 മണിക്ക് ഷ്രൂസ്‌ബെറി രൂപത സീറോ മലബാര്‍ ചാപ്ലയിനും ഇടവക വികാരിയുമായ റവ. ഡോ ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീളുന്ന പ്രസിദ്ധമായ മാർ. തോമാശ്ലീഹായുടെയും വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കം കുറിക്കും.
കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ചയും മധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും അതിനു ശേഷം ആഘോഷമായ പാട്ട് കുർബ്ബാനയും ഉണ്ടായിരിക്കും. ദിവ്യ ബലിക്ക് ശേഷം ഇതാദ്യമായി ഉല്പന്നലേലം നടക്കും. ഉല്പന്നങ്ങൾ, പഴവര്‍ഗ്ഗങ്ങള്‍, പലഹാരങ്ങള്‍, മറ്റു വീട്ടു സാധനങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ലേലത്തിനുള്ള സാധനങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ കൊടിയേറ്റത്തിന് പള്ളിയിൽ വരുമ്പോൾ കൊണ്ട് വരേണ്ടതാണ്. കൊടിയേറ്റത്തിനായി എല്ലാവരെയും തിരുന്നാൾ കമ്മിറ്റിക്ക് വേണ്ടി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയും, കണ്‍വീനർ ബിജു ആന്റണിയും സ്വാഗതം ചെയ്യുന്നു.