പത്താം വാർഷികം കൊണ്ടാടുന്ന മാഞ്ചസ്റ്റർ, യുകെയിലെ മലയാറ്റൂർ എന്ന അപര നാമധേയത്താൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ തിരുനാൾ ഇത്തവണ ഗംഭീരമാകുമെന്ന് ഉറപ്പായി. നാട്ടിൽ നിന്നും എത്തിച്ചേരേണ്ട രണ്ട് വിശിഷ്ട വ്യക്തികളും ഇന്ന് എത്തിച്ചേർന്നു. ഖത്തർ വിമാനത്തിൽ മാഞ്ചസ്റ്ററിൽ വി. തോമാസ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് മുഖ്യ കാർമികനാകുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ. ജോസഫ് പെരുംന്തോട്ടം വൈകുന്നേരം 4 മണിയോടെ എത്തിച്ചേർന്നു. പിതാവിനെ എയർപോർട്ടിൽ ഇടവക വികാരി ഡോ. ലോനപ്പൻ അരങ്ങാശ്ശേരിയും തിരുനാൾ കമ്മിറ്റി കണ്‍വീനർ ബിജു ആൻറണിയും മറ്റ് കമ്മിറ്റിയംഗങ്ങളും ചേർന്ന് വമ്പിച്ച വരവേൽപ്പ് നല്കി. മാഞ്ചസ്റ്റർ തിരുനാളിൽ സംബന്ധിക്കുന്നതിന് വേണ്ടി മാത്രമാണ് ലോനപ്പനച്ചന്റെ ക്ഷണം സ്വീകരിച്ച് പിതാവ് നാട്ടിൽ നിന്നും എത്തിച്ചേർന്നത്.
മാഞ്ചസ്റ്റർ സെന്റ്. ജോണ്‍സ് പ്രിസ്ബറ്ററിയിൽ ഇന്നു സന്ധ്യക്ക് പെരുന്നാളിന്റെ അവസാന ഒരുക്കങ്ങൾ വിലയിരുത്തുവാൻ യോഗം വികാരി ഫാ. ലോനപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്നുണ്ട്. എല്ലാവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഫാ. ലോനപ്പൻ അരങ്ങാശ്ശേരി അറിയിക്കുന്നു.