വാല്‍ത്സിങ്ങാം:നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും, അവിരാമം ആലപിച്ച മാതൃ ഭക്തി സ്തോത്രങ്ങളാലും, അഖണ്ട ജപമാല സമർപ്പണത്താലും, ഭംഗിയോടും, ചിട്ടയോടും കൂടി അണി അണിയായി നിരന്ന തീർത്താടകരാലും, ആത്മീയ സമർപ്പണത്തിന്റെ മൂർദ്ധന്യ അനുഭവം പകർന്ന തീർത്ഥാടന തിരുന്നാൾ ദിവ്യബലിയും ഒമ്പതാമത് വാല്‍ത്സിങ്ങാം മരിയൻ തീർത്ഥാടനം എക്കാലത്തെയും അവിസ്മരണീയ പ്രഘോഷണോത്സവമായി. തീർത്ഥാടനത്തിൽ മുഖ്യകാർമ്മികരായി പങ്കെടുത്ത സിബിസിഐ വൈസ് പ്രസിഡണ്ടും തൃശ്ശൂർ ആർച്ചു ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത്, തീർത്ഥാടന മുഖ്യാതിതിയും, തക്കല രൂപതാദ്ധ്യക്ഷനുമായ ജോർജ്ജ് രാജേന്ദ്രൻ പിതാവും തങ്ങളുടെ സംയുക്ത ശുശ്രുഷകളിലൂടെ, മരിയൻ തീർത്ഥാടന യാത്രയും, സമർപ്പണ തിരുന്നാൾ ദിവ്യബലിയും, തിരുന്നാൾ സന്ദേശവും അനുബന്ധ ശുശ്രുഷകളും ആത്മീയ വിരുന്നാക്കി.
പ്രവാസ ജീവിത യാത്രയിലും തങ്ങളുടെ സ്നേഹമയിയും, സംരക്ഷകയുമായ മാതാവിനെ ഹൃദയത്തിൽ ദൃഡമായി ചേർത്തു നിറുത്തുവാനുള്ള അതിയായ വാഞ്ച വിളിച്ചോതിയ തീർത്ഥാടനത്തിനു ആൻഡ്രൂസ് താഴത്ത് പിതാവ് നടത്തിയ പ്രാർത്ഥനാ ശുശ്രുഷയോടെ, ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ വെച്ച് ഭക്തി നിർഭരമായ തുടക്കമായി. വാല്‍ത്സിങ്ങാമിനു മാത്രമായിട്ടുള്ള ആംഗ്ലിക്കൻ ബിഷപ്പ് മാർക്ക് ഡേവീസ് ഏവർക്കും ഹാർദ്ധവമായ സ്വാഗതം അരുളി.
യുകെ, റോം, ജർമ്മനി, ആസ്സാം, കേരളം എന്നിവിടങ്ങളിൽ നിന്നും എത്തിയ സീറോ മലബാർ സഭയുടെ ആരാദ്ധ്യരായ വൈദികരും,സിസ്റ്റെഴ്സും വാൽഷിങ്ങാം മാതാവിന്റെ രൂപം തോളിൽ ഏന്തി നീങ്ങിയ ആതിതേയരായ ഹണ്ടിംങ്ഡൻ സെന്റ് അൽഫോൻസാ കുടുംബ കൂട്ടായ്മ്മക്കൊപ്പം ഏറ്റവും പിന്നിലായി അണി നിരന്നു. ശ്രവണ സുഖവും, താള ലയവും, ഇമ്പ രസവും നിറഞ്ഞ നോട്ടിങ്ങാം വാദ്യമേളവും, സ്വർണ്ണ കുരിശും, മുത്തുക്കുടകളും, കൊടികളും, പേപ്പൽ ഫ്ലാഗ്സും കൊണ്ട് വർണ്ണാഭമായ തീർത്ഥ യാത്രയിൽ ജോർജ്ജ് രാജേന്ദ്രൻ പിതാവ് മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾ കൂട്ടി ചേർത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി.തീർത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്നപ്പോഴും അനൗൻസിയെഷൻ ചാപ്പലിൽ നിന്നും പരശതം വിശ്വാസികൾ നടന്നു തുടങ്ങിയിട്ടില്ലാത്തത്ര മലയാളി മാതൃ ഭക്തരാണ് വാത്സിങ്ങാമിനെ ആവേ മരിയാ സ്തോത്രങ്ങളിലൂടെ മുഖരിതമാക്കിയത്.
തീർത്ഥാടന സമാപനത്തിൽ സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന വിശ്വാസി സമൂഹത്തിനു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രാർത്ഥന ചൊല്ലിക്കൊടുത്തു. മാർ ജോർജ്ജ് രാജേന്ദ്രൻ പിതാവ് സമാപന ആശീർവ്വാദം നൽകി. തുടർന്ന് കുട്ടികളുടെ അടിമ വെക്കലിനു ശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. സ്വാദിഷ്ടമായ ചൂടൻ നാടൻ ഭക്ഷണ സ്റ്റാളുകൾ നിന്നുള്ള ആഹാരം തീർത്ഥാടകർ തീർത്തും ആസ്വദിച്ചു.
ആഘോഷമായ തിരുന്നാൾ കുർബ്ബാനയിൽ സ്ലിപ്പർ ചാപ്പൽ റെക്ടർ ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്തു. തീര്ത്ഥാടന മുഖ്യാതിഥിയായ മാർ ജോർജ്ജ് രാജേന്ദ്രൻ മുഖ്യ കാർമ്മീകത്വം വഹിച്ച ആഘോഷമായ സമൂഹ ബലിയിൽ കോർഡിനേട്ടർ ഫാ.തോമസ് പാറയടിയിൽ, തീർത്ഥാടന കോർഡിനേട്ടർമാരായ ഫാ.മാത്യു ജോർജ്ജ്, ഫാ.ഫിലിഫ് പന്തംമാക്കൽ, ഫാ.ടെറിൻ മുള്ളക്കര,ഫാ.സാജു മുല്ലശ്ശേരി, ഫാ.ടോമി ചിറക്കൽ, ഫാ.ജോസ് ഉമ്പാവു മണവാളൻ, ഫാ.തോമസ് അരീക്കാട്ട്(തലശ്ശേരി), ഫാ.ബിനോയി വർഗ്ഗീസ് (റോം), ഫാ.ടെബിൻ പുത്തൻപുരക്കൽ എന്നിവർ സഹകാർമ്മീകരായി തിരുന്നാൾ കുർബ്ബാനയിൽ പങ്കു ചേർന്നു.
ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏറെ ചിന്തോദ്ദീപകവും, കുടുംബ ജീവിതക്കാർക്ക് അനിവാര്യമായ ഉപദേശങ്ങളും തിരുന്നാൾ സന്ദേശത്തിലൂടെ പങ്കുവെച്ചു. ആൻഡ്രൂസ് പിതാവ് നല്കിയ തിരുന്നാൾ സന്ദേശം മാതൃ ശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി. സ്വർഗ്ഗീയാത്മക സംഗീത മാധുര്യം സ്വര ധാരയായി ഒഴുക്കിയ ഗാന ശുശ്രുഷയിലൂടെ റെക്സും ടീമും, അക്ഷര സ്ഫുടത തികഞ്ഞ വായനാ ശുശ്രുഷകൾ എന്നിവ ദിവ്യബലിയിൽ കൂടുതൽ തീക്ഷ്ണത പകർന്നു.
ശുശ്രുഷകൾക്കൊടുവിൽ ജോർജ്ജ് പിതാവ് തീർത്ഥാടനം ആത്മീയമായും, അനുഗ്രഹപരമായും,വൻ വിജമാക്കിയ ആതിതെയരായ ഹണ്ടിംങ്ടൻ സെന്റ് അൽഫോൻസാ കുടുംബ കൂട്ടായ്മ്മയെ അനുഗ്രഹിച്ചു ആശീർവ്വാദം നല്കി. താഴത്ത് പിതാവ് നോർവിച്ച് സീറോ മലബാർ കമ്മ്യുനിട്ടിയെ അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരായി വെഞ്ചരിച്ച തിരി നല്കിയും, അവർക്കുവേണ്ടി പ്രാർത്തിച്ചും, ആശീർവ്വദിച്ചു വാഴിച്ചു.
ഹണ്ടിങ്ടൻ-ചെറിയ സമൂഹത്തിന്റെ വലിയ സംഘാടകത്വം വിളിച്ചോതിയ തീർത്ഥാടനം.
ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീർത്ഥാടനത്തെ എക്കാലത്തെക്കാളും കൂടുതൽ അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കുകയും കഴിഞ്ഞ ഒരു വർഷത്തെ അക്ഷീണ പ്രവർത്തനങ്ങളും, പ്രാർത്തനകളും യഥാർത്ഥ വിജയമാക്കുവാൻ കഴിയുകയും ചെയ്ത ഈ കൊച്ചു സമൂഹം തീര്ത്ഥാടന വേദിയിൽ ഏറെ പ്രശംസിക്കപ്പെട്ടു. ഹണ്ടിംങ്ഡന് കൂട്ടായ്മ്മ തങ്ങളുടെ ഒത്തൊരുമയും, അതിന്റെ ശക്തിയും വിളിച്ചോതിയ തീർത്ഥാടനത്തിൽ ഏവർക്കും മരിയൻ സ്തോത്രവും,വാല്‍ത്സിങ്ങാം അത്ഭുത ചരിത്രവും അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്യുകയും, പ്രാഥമിക ആവശ്യങ്ങൾക്കും, ഭക്ഷണത്തിനും ഒരുക്കങ്ങൾ ഭംഗിയായി നടത്തുകയും,പാർക്കിങ്ങ്, ട്രാഫിക് എന്നിവയിൽ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി. എത്തിച്ചേർന്ന ആയിരക്കണക്കിന് തീർത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാതീതമായി അണി നിരത്തി നടത്തിയ തീർത്ഥാടനം കൂടുതൽ ആകർഷകമാക്കി. തീർത്ഥാടനം വർണ്ണാഭമാക്കുവാൻ ഒരുക്കിയ അധിക മുത്തുക്കുടകളും, കൊടികളും,പേപ്പൽ ഫ്ലാഗുകളും മരിയോത്സവത്തിനു നിറം പകർന്നു. ജെനി, ലീഡോ, ജീജോ തുടങ്ങി എല്ലാ സെന്റ് അൽഫോൻസാ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കഴിഞ്ഞ ഒരു വർഷത്തെ നീണ്ട അശ്രാന്ത പ്രവർത്തനങ്ങൾ അവർക്കിത് അനുഗ്രഹമാവട്ടെയെന്നാണ് എല്ലാ തീർത്താടകരുടെയും പ്രാർത്ഥന.
" ജീവിത തീർത്ഥാടന പാതയിൽ ത്യാഗവും,സഹനവും പരമ വിജയത്തിന് അനിവാര്യം" മാർ ആൻഡ്രൂസ്
സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തെപ്പെടുന്ന ഏറ്റവും വലിയ ആഘോഷമായ വാൽസിങ്ങം തീർത്ഥാടനത്തിന്റെ ഒമ്പതാമത് മരിയോത്സവത്തിൽ ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏറെ ചിന്തോദ്ദീപകവും, കുടുംബ ജീവിതക്കാർക്ക് അനിവാര്യവുമായ ഉപദേശങ്ങളും തിരുന്നാൾ സന്ദേശത്തിലൂടെ പങ്കുവെച്ചു.ആൻഡ്രൂസ് പിതാവ് നല്കിയ തിരുന്നാൾ സന്ദേശം മാതൃ ശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി.കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയും ആയ അമ്മയെ ഭവനത്തിൽ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം ഓർമ്മിപ്പിച്ചു.ജീവിതമെന്ന തീർത്ഥാടനത്തിൽ സഹനങ്ങളും,ത്യാഗവും,സമർപ്പണവും അനിവാര്യമാണെന്നും സ്വർഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉൾക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാൻ കഴിയൂ. എളിമയുടെയും, സഹനത്തിന്റെയും, സഹായത്തിന്റെയും, കരുണയുടെയും, സ്നേഹത്തിന്റെയും ആദ്യന്തിക ശക്തിയായ മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തർക്ക് പ്രത്യേക അനുഗ്രഹങ്ങൾ പ്രാപ്യമാകട്ടെയെന്നും താഴത്ത് പിതാവ് ആശംശിച്ചു. പരിശുദ്ധ മാർപ്പാപ്പ കുടുംബ ഭദ്രതയെ ആകുലതയോടെ നോക്കി കാണുമ്പോൾ അതിന്റെ അതീവ ഗൌരവം നാം ഉൾക്കൊള്ളുവാൻ തയ്യാറാവണം എന്നും സ്വയം പരിചിന്തനം നടത്തണമെന്നും പിതാവ് ഓർമ്മിപ്പിച്ചു.