കൊച്ചി: കൃഷിനാശവും കടക്കെണിയുള്‍പ്പെടെ വന്‍ സാമ്പത്തിക തകര്‍ച്ചയുംമൂലം ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഭാരതത്തിലെ കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം മയക്കുമരുന്നും, പ്രണയനൈരാശ്യവും, വന്ധ്യതയുമാണെന്നുള്ള കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിംഗിന്റെ പ്രസ്താവനയും നിലപാടും ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും, ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകസമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.
ആത്മഹത്യകള്‍ തെറ്റായ പ്രവണതയാണ്. ഇതിനെ ന്യായീകരിക്കാനാവില്ല. പകലന്തിയോളം മണ്ണില്‍ പണിയെടുത്ത് അവസാനം എല്ലാം നഷ്ടപ്പെട്ട് കടക്കെണിയിലാകുന്ന കര്‍ഷകന്റെ നിരാശയും വേദനയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ അധികാര കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സാധിക്കാത്തത് വേദനാജനകമാണ്. കര്‍ഷക രക്ഷയ്ക്കായി നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്ന കേന്ദ്രസര്‍ക്കാര്‍, കര്‍ഷകവിരുദ്ധ നിലപാടുകളുള്ള കൃഷിമന്ത്രിയെ തുടരാന്‍ അനുവദിക്കുന്നത് ഭരണനേതൃത്വത്തിനും രാജ്യത്തിനും അപമാനകരമാണ്. കര്‍ഷക നിഷേധ പ്രസ്താവന പിന്‍വലിച്ച് ഭാരതത്തിലെ കര്‍ഷകരോട് മാപ്പുപറയുവാന്‍ കേന്ദ്ര കൃഷിമന്ത്രി തയ്യാറാകണമെന്നും കര്‍ഷക ആത്മഹത്യയുടെ യാഥാര്‍ത്ഥ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വെളിപ്പെടുത്തണമെന്നും വി. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.