ആർട്ട് ട്രയൽ എന്ന് കേട്ടിട്ടുണ്ട് എങ്കിലും എന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു. എന്നാൽ എന്റെ ചങ്ങാതിയുടെ അറിയിപ്പ് പ്രകാരം ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാറോ സംഘടിപ്പിച്ച, നാലാഴ്ച നീണ്ടു നിൽക്കുന്ന ആർട്ട് ട്രയലിൽ പങ്കെടുക്കാൻ കഴിഞ്ഞു.
35 കലാകാരന്മാരുടെ പങ്കാളിത്തത്തോട് കൂടി 23 സ്ഥലങ്ങളിൽ ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ നീണ്ടു നിൽക്കുന്ന ആർട്ട് ട്രയൽ ഇതിനോടകം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. ഈ ആർട്ട് ട്രയലിലെ മലയാളി സാനിധ്യമാണ് ജോസ് ആന്റണി.
എന്താണ് ആർട്ട് ട്രയൽ? ചുരുക്കത്തിൽ തദ്ദേശീയരായ കലാകാരന്മാരുടെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദർശനം ഒരുക്കുകയാണ് ആർട്ട് ട്രയലിൽ ചെയ്യുന്നത്. ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുമിച്ചു കൂടാനും പരിചയപ്പെടാനും, പ്രമാണി വർഗത്തിന് മാത്രം പ്രാപ്യമായ ഉയർന്ന കലാസൃഷ്ടികൾ പരിചയപ്പെടാനും കൂടുതൽ അടുത്തറിയുന്നതിനും അവസരം ഒരുക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും സൗന്ദര്യാസ്വാധനത്തിനും ചർച്ചകൾക്കും കൂടിയുള്ള വേദിയാകുന്നു. ഇതിലൂടെ ജനങ്ങൾ തമ്മിലുള്ള ഐക്യവും സൌഹൃദവും കൂടുതൽ ഊഷ്മളതയുള്ളവാകുന്നു.
ഈ പ്രദർശനത്തിൽ ഇംഗ്ലീഷ് ചിത്രകാരനായ വില്യം അലക്സാണ്ടറിന്റെ കാർഡ് ബോർഡ് കൊണ്ടുണ്ടാക്കിയ ഐസ്ക്രീം വാനിൽ കാർഡ് ബോർഡ് ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ ഐസ്ക്രീം ആർട്ട് വർക്ക് വില്പനയ്ക്കുള്ളത് ഏറെ ആകർഷകവും പുതുമയുള്ളതും ആയിരുന്നു.
ആർട്ട് ട്രയൽ നടക്കുന്ന കംഫോർട്ട് എന്ന കഫേയുടെ ചുമരുകൾ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. അത് സൌന്ദര്യവും ഊർജ്ജവും ജനങ്ങളിലേക്ക് ഊർന്നു ഇറങ്ങുന്നതിന്റെ ഫലമായി സന്ദർശകർ ചെറിയ കൂട്ടങ്ങളായി ചർച്ചകളിൽ ഏർപ്പെട്ടു.
ഡാൻഹോട്ടന്റെ ചിത്രങ്ങൾ വീടുകളെ വിഷയമാക്കി കൊണ്ട് ഉള്ളതായിരുന്നുവെങ്കിൽ മൈക്കൽ ഹേഗലിന്റെ ചിത്രങ്ങൾ കറുപ്പും വെളുപ്പിലുമുള്ള ഫോട്ടോഗ്രാഫിയായിരുന്നു. ലൈലയുടെ സ്ക്രീൻ പ്രിന്റ് ഉപയോഗിച്ചുള്ള ചെറിയ ചിത്രങ്ങൾ ഇല്ലസ്ട്രെഷനെ ഓർമ്മിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇതിനിടയിൽ ജോസ് ആന്റണിയുടെ ചിത്രങ്ങൾ വ്യത്യസ്തത പുലർത്തുന്നത് അതിന്റെ അമൂർത്തമായ സമീപനത്തിലും ഉപയോഗിച്ചിരിക്കുന്ന മാധ്യമത്തിലും ഉള്ള വ്യത്യസ്തത കൊണ്ടാണ്. തന്റെ ഐഡൻന്റിറ്റിയുടെ ഭാഗമായി തന്റെ ചിത്രങ്ങളിൽ വെജിറ്റബിൾ സീഡ് ഉപയോഗിച്ചിരിക്കുന്നു. അയ്മോധകവും ജീരകവും ഉപയോഗിച്ചുള്ള രണ്ടു വർക്കുകളും സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു.
ഇത്തരം സീഡുകൾ ഉപയോഗിക്കുന്നതിലൂടെ ചിത്രകാരൻ ഭാരതത്തിന്റെ തനിമ തന്റെ ചിത്രങ്ങളിൽ കൊണ്ട് വരുന്നു. ഭാരതീയന് ഇത്തരം സീഡുകൾ ഭക്ഷണത്തിനും മരുന്നിനും പൂജക്കും ഉള്ളതാണ്. അങ്ങനെ തന്റെ ഉള്ളിലേക്ക് സാംസ്ക്കാരികമായും മനശാസ്ത്രപരമായും ആഴത്തിലുള്ള ഒരു അന്വേഷണത്തിന്റെ പ്രതിഫലതയാണ് ജോസ് ആന്റണിയുടെ ചിത്രങ്ങൾ.