ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണ തിരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിനിർഭരമായ നിമിഷത്തിൽ മോണ്‍സിഞ്ഞോർ ജോണ്‍ ഡെയിൽ കൊടിയേറ്റിയതോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു. തുടർന്ന് നടന്ന ദിവ്യ ബലിയിൽ ഫാ. തോമസ് തൈക്കൂട്ടത്തിൽ കാർമ്മികനായി. ദിവ്യ ബലിയെ തുടർന്ന് കാർഷിക ലേലവും നടന്നു.
ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ നാല് വരെ റവ. ഡോ. ജോസഫ് പാലക്കൽ "ആരാധനാ പാരമ്പര്യങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെമിനാർ നയിക്കും. സീറോ മലബാർ സഭയുടെയും, മാർത്തോമ്മാ ക്രിസ്ത്യാനികളുടെയും ചരിത്രവും പാരമ്പര്യവും സെമിനാറിൽ ചർച്ചാ വിഷയമാകും. ഇതേ സമയം കുമ്പസാരത്തിനു സൗകര്യമുണ്ടായിരിക്കും. ഫാ. റോബിൻസണ്‍ മെൽക്കിസ് കുമ്പസാര ശുശ്രൂഷക്ക് നേതൃത്വം നൽകും. തുടർന്ന് 6.30 നു നടക്കുന്ന ദിവ്യബലിയിൽ മോണ്‍. ജോണ്‍ ഡെയിൽ മുഖ്യ കാർമ്മികനാകും.
പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 10.45 നു ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാനയ്ക്ക് തുടക്കമാകും. റവ. ജോസഫ് പാലയ്ക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുമ്പോൾ ഫാ. മാത്യൂ ചൂരപ്പൊയ്കയിൽ, ഫാ. തോമസ് തൈക്കൂട്ടത്തിൽ, മോണ്‍. ജോണ്‍ ഡെയിൽ തുടങ്ങിയവർ സഹകാർമ്മികരാകും. ദിവ്യ ബലിയെ തുടർന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണത്തിനു തുടക്കമാകും. കൊടിത്തോരണങ്ങളുടെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ നീങ്ങുന്ന തിരുന്നാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷനമായി തീരും. യുകെയിലെ പ്രമുഖ ടീമായ ബോൾട്ടൻ ബീറ്റ്സ് തിരുന്നാൾ ദിനത്തിൽ മേളപ്പെരുക്കം തീർത്ത് കൊട്ടിക്കയറുമ്പോൾ കാണികൾക്ക് മികച്ച വിരുന്നാകും. പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം സമാപന ആശിർവാദവും നടക്കും.
ബോൾട്ടണിലെ കുട്ടികളും മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ എത്തും. ഒരു പിടി നൃത്ത വിസ്മയങ്ങളും ദൃശ്യാവിഷ്ക്കാരങ്ങളുമാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ ഏവരെയും തിരുന്നാൾ കമ്മിറ്റി ബോൾട്ടണിലേക്ക് സ്വാഗതം ചെയ്യുന്നു.