കൊച്ചി: വിഴിഞ്ഞം പദ്ധതിമൂലം തീരദേശജനങ്ങളില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും പദ്ധതിപ്രദേശത്തെ ജനങ്ങള്‍ വഴിയാധാരമാകുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കാതെ വ്യക്തവും രേഖാമൂലവുമായ പുനരധിവാസ പാക്കേജുകളിലൂടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ശ്രമിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ അഭ്യര്‍ത്ഥിച്ചു.
നാടിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കുമുള്ള വികസനപദ്ധതികള്‍ എപ്പോഴും സ്വാഗതാര്‍ഹമാണ്. പക്ഷേ വികസനമറവില്‍ തദ്ദേശവാസികളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്. ജനകീയവും മാനുഷികവുമായ സമീപനം ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കുണ്ടാകണം. വികസനത്തിന്റെ പേരില്‍ മൂലമ്പള്ളിയിലേയും മലയോരങ്ങളിലേയും കുടിയിറക്കപ്പെട്ട ജനങ്ങളോട് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ കാണിച്ച വിരുദ്ധ നിലപാടുകള്‍ വളരെ ദൂഃഖകരമായി ഇന്നും തുടരുകയാണ്. കേരളത്തില്‍ മാത്രമുള്ള ഇ.എഫ്.എല്‍. നിയമമുപയോഗിച്ച് സര്‍ക്കാര്‍ കൃഷിഭൂമികള്‍ ഏറ്റെടുത്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരെ ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചാല്‍ അവരെ വികസനവിരോധികളെന്ന് മുദ്രകുത്തുന്ന രാഷ്ട്രീയ മനോഭാവവും തിരുത്തപ്പെടണം. വിഴിഞ്ഞം പദ്ധതി മൂലം നാട്ടില്‍ വികസനക്കുതിപ്പുണ്ടാകുമ്പോള്‍ പിറന്നുവീണ സ്ഥലവും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ അഭയം നല്‍കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ അടിയന്തരവും ആത്മാര്‍ത്ഥവുമായ ഇടപെടലുകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.