സന്ദര്‍ലാന്‍ഡ് : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബർ 12 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ബെർമിംഗ്ഹാം അതി രൂപത സീറോ മലബാർ ചാപ്ലിന് ഫാ. സെബാസ്റ്റ്യൻ നാമറ്റത്തില്‍ മുഖ്യ കാർമ്മികനാകും. ഹെക്സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത ബിഷപ് സീമസ് കന്നിംഗ് ഹാം തിരുനാള്‍ സന്ദേശം നല്കുന്ന കുര്‍ബാനയില്‍ രൂപതയിലെ പത്തോളം വൈദീകര്‍ സഹകാർമ്മികരാകും.
തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിക്കും. പ്രദക്ഷിണത്തിനു മാറ്റ് കൂട്ടാന്‍ മുത്തുകുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ച കഴിഞ്ഞ് സെ. ഐഡൻസ് സ്കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സന്ദര്‍ലാന്‍ഡ് മേയർ മുഖ്യാതിഥിയും ഫാ. തോമസ് പാറടിയില്‍ ഉത്ഘാടകനുമായിരിക്കും. കൂടാതെ നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണി ചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. ലെസ്റ്റർ മെലഡീസിന്റെ ഗാനമേളയും മലയാളി കാത്തലിക് കമ്മ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടിയും കണ്ണിനും കാതിനും ഇമ്പമേകും.
സെപ്റ്റംബര്‍ മൂന്നിനു ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒൻപത് ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തോമസ് പാലക്കല്‍ , സുനില്‍ ചാലുത്തറ, സന്തോഷ് തോമസ് , പ്രദീപ് തങ്കച്ചന് തുടങ്ങിയവർ പ്രസുദേന്തിമാരായ തിരുനാളിന് ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാള്‍ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .