യൂറോപ്പില്‍ ഇദംപ്രഥമമായി രൂപം കൊണ്ട മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ കല്ലിട്ട തിരുനാളും പ്രഥമവാര്‍ഷികവും എട്ട് നോമ്പാചരണവും സംയുക്തമായി കൊണ്ടാടി. സെപ്റ്റംബർ 6, ഞായറാഴ്ച 3.30ന് സെന്റ്. ആന്റണീസ് ദേവാലയത്തില്‍ വച്ച് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. സജി മലയില്‍ പുത്തന്‍പ്പുരയില്‍ നേതൃത്വം നല്‍കി. കാരിസ് ഭവന്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ കുരീക്കല്‍ മുഖ്യകാര്‍മ്മികനായ ആഘോഷമായ ദിവ്യബലിയില്‍ മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ പങ്കെടുത്തു.
അമലോത്ഭവ മാതാവിന്റെ ലദീഞ്ഞിന് ശേഷം കല്ലിട്ട തിരുനാളിന്റെ പ്രാധാന്യത്തെപ്പറ്റി സജിയച്ചന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ എട്ട് നോമ്പ് തിരുനാള്‍ ദിവസമാണ് ഷ്രൂസ്ബറി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസ് സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സി സ്ഥാപിക്കുവാനുള്ള തീരുമാനം തന്നെ രേഖാമൂലം അറിയിച്ചതെന്ന് സജിയച്ചന്‍ പറഞ്ഞപ്പോള്‍ ഇടവകാംഗങ്ങള്‍ വികാരഭരിതരായി.
തിരുനാള്‍ സന്ദേശം നല്‍കിയ കുര്യനച്ചന്‍, സജിയച്ചനെയും മാഞ്ചസ്റ്ററിലെ ക്‌നാനായ മക്കളേയും അനുമോദിക്കുകയും, മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ദൈവാനുഗ്രഹങ്ങളും നേരുകയും ചെയ്തു. ദിവ്യബലിയ്ക്ക് ശേഷം പാച്ചോര്‍ നേര്‍ച്ചയും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
യൂറോപ്പിലെ ഈ പ്രഥമ ചാപ്ലിയന്‍സിയുടെ വാര്‍ഷികാഘോഷങ്ങളിലും കല്ലിട്ട തിരുനാളിലും പങ്കെടുക്കാനായി മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളില്‍ നിന്നുമെത്തിയ എല്ലാ വിശ്വാസികള്‍ക്കും സജിയച്ചന്‍ നന്ദി പ്രകാശിപ്പിച്ചു.