പോർട്സ്മൗത്തിൽ കഴിഞ്ഞ ദിവസം നടന്ന അമ്മ ചാരിറ്റിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലും കലാപരിപാടികളും പ്രതീക്ഷിച്ചതിലേറെ പ്രതികരണം കൊണ്ട് വൻ വിജയമായി തീർന്നു. പോർട്സ്മൗത്ത്, ഹോർഷം, ലിറ്റിൽ ഹാംപ്റ്റൻ, ബോണ്‍മൗത്ത്, ബേസിൽ സ്റ്റൊക്ക്, ചിച്ചെസ്റ്റർ, സൌത്താംപ്റ്റനിനും സമീപ പ്രദേശത്തു നിന്നും അനേകങ്ങൾ ചാരിറ്റി ഈവന്റിലേക്ക് ഒഴുകിയെത്തിയപ്പോൾ ഒരു മാന്ത്രികസ്പർശം പോലെ തൂവൽസ്പർശം ഒരു ആവേശം തന്നെ ആയി മാറി.
അമ്മമാർ ദീപം കയ്യിലേന്തി ലോകം മുഴുവൻ പകരാനായി "സ്നേഹ ദീപമേ മിഴി തുറക്കു" എന്ന ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ഫെതർടച്ചിന് സ്വാഗതം ഡാർലി മോൾ ജോർജും നന്ദി ലീല ബേബിയും ആശംസ മാത്യൂ കുമരകവും പറഞ്ഞു. രൂപയും ജെംസിയും ആയിരുന്നു അവതാരകർ.
വിഷ്ണുപ്രിയ, ഋതിക ഷിബി, ഡോണ നിയ, അലീന, അനുപ, അനീന, റൊസാലിയ, അഭി, ബാപ്പു, അബി, ജോസലീ എന്നിവരുടെ മിന്നുന്ന നൃത്തപ്രകടനങ്ങൾ അത്യന്തം കുളിർമ്മ നൽകി.
ഉല്ലാസ്, ജോണ്‍സൻ, അനീഷ്, ടെസ്സ, ഡോറ, ഷിബു, മരിയ, രഞ്ജു, സാന്ദ്ര, ട്രീസ, ഹന, രമ്യ, വിമൽ, അശ്വിൻ, സച്ചിൻ, ജോളി എന്നിവർ പങ്കെടുത്ത ഗാനമേളയും ഹൃദ്യമായി.
രുചിയാര്ന്ന കപ്പ ബിരിയാണി, ഫ്രൈഡ് റൈസ്, ബട്ടർ ചിക്കൻ, നാടൻ ചിക്കൻ കറി, പൂരി മസാല, കട്ട്ലറ്റ്, പഫ്സ്, ഏത്തക്ക റോസ്റ്റ്, വിവിധയിനം കേക്കുകൾ മറ്റു വിഭവങ്ങൾ എല്ലാം ഒന്നിനൊന്ന് കെങ്കേമം തന്നെയായിരുന്നു. പ്രതീക്ഷിച്ചതിലേറെയുള്ള ജനസഞ്ചയം കാരണം വൈകി വന്നവർക്ക് ഭക്ഷണം തികയാതെ വന്നിരുന്നു.
ഭക്ഷണ വിൽപനയിൽ നിന്നും, ലേലം വിളിയിൽ നിന്നും ഏകദേശം 1630 പൌണ്ട് അമ്മ ചാരിറ്റിക്ക് സമാഹരിക്കുവാൻ കഴിഞ്ഞു. ഗുരുതരമായി രോഗം 10 പേരെ സഹായിക്കുക എന്ന ലക്‌ഷ്യം വച്ച് നടത്തിയ തൂവൽ സ്പർശത്തിന് നല്ല അംഗീകാരമായി. അനേകം സേവന തല്പരർ അമ്മ ചാരിറ്റിക്ക് സഹായഹസ്തവുമായി എത്തുകയും കുറെയേറെ നേരിട്ടറിവുള്ള നിർധനരായ രോഗികളെ പലരിലൂടെ കണ്ടെത്തുകയും ചെയ്തു.
വൈകീട്ട് 6ന് ആരംഭിച്ച തൂവൽസ്പർശം ഏകദേശം 10.30 വരെയുണ്ടായിരുന്നു. യുകെയിലെ വിവിധയിടങ്ങളിൽ തൂവൽസ്പർശം പോലെ ചാരിറ്റി ഫണ്ട് രൂപീകരണത്തിനായി പ്രോഗ്രാമുകൾ സംഘടിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് പല കൂട്ടായ്മകളും പിരിഞ്ഞത്. ഓരോ ഭക്ഷണ വിഭവങ്ങളും ചെറിയ കൂട്ടായ്മകളോ വ്യക്തികളോ ആണ് സ്പോണ്‍സർ ചെയ്തിരുന്നത്. ശബ്ദവും വെളിച്ചവും സ്പോൻസർ ചെയ്തിരുന്നത് ഗ്രെയ്സ് മെലഡീസ് സൌത്താംപ്റ്റൻ ആയിരുന്നു.
അങ്ങിനെ തൂവൽസ്പർശം എന്തു കൊണ്ടും പങ്കാളികളായവർക്കും, സഹകരിച്ചവർക്കും പ്രത്യേകൊച്ചു ആതിഥേയരായ പോർട്സ്മൗത്ത് മലയാളികൾക്കും അഭിമാനമായി മാറി.