ഇത്തവണത്തെ യുക്മ ദേശീയ കലാമേളയില്‍ ഇരട്ട കലാതിലകം നേടിയതിന്‍റെ സന്തോഷത്തിലാണ് പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍. ഈ സംഘടനയില്‍ നിന്നുള്ള സ്നേഹ സജിയും റിയ സജിലാലും 15 പോയിന്‍റുകള്‍ വീതം നേടി കലാതിലകപ്പട്ടം പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ നാട്യ മയൂര പുരസ്കാരവും ഈ മിടുക്കികള്‍ക്കാണ്.
മുന്‍ വര്‍ഷങ്ങളില്‍ സാങ്കേതിക കാരണങ്ങളാല്‍ കൈവിട്ട കലാതിലകപ്പട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ജൂണിയര്‍ വിഭാഗത്തിലെ ചാമ്പ്യന്‍ കൂടിയായ സ്നേഹ സജി. സ്റൊകെ ഓണ്‍ ട്രെൻഡ് കലാമേളയിൽ അഞ്ചു സമ്മാനങ്ങൾ, ലിവർപൂള്‍ കലാമേളയിൽ വീണ്ടും അത് ആവർത്തിക്കപ്പെട്ടു. ലെസ്റ്റർ കലാമേളയിൽ ഏറ്റവും അധികം പോയിന്റ് നേടി എങ്കിലും നൃത്ത്യേതര മത്സരത്തിൽ പങ്കെടുക്കാൻ കഴിയഞ്ഞത് കൊണ്ട് കലാതിലക പട്ടം നേടാൻ സ്നേഹയ്ക്ക് കഴിഞ്ഞില്ല. എങ്കിലും പരിശീലനവും പ്രയത്നവും തുടർന്നു . ഈ വർഷത്തെ നാഷണൽ കലാമേളയിൽ കലാതിലക പട്ടം ഉയർത്താൻ കഴിഞ്ഞത് ഈ ആവേശവും പരിശീലനവും കഠിന പ്രയത്നവും ആണ് എന്ന കാര്യത്തിനു സംശയം വേണ്ട. കലാതിലക പട്ടം തീരുമാനിക്കുന്നത് ഏറ്റവും കൂടുതല്‍ പോയിന്റ് എന്ന ഒരു മാനദന്ധങ്ങള്‍ മാത്രം മതി എന്ന് തീരുമാനിച്ചത് ഈ കലാമേള മുതലാണ്.നവരസ ഡാന്‍സ് അക്കാദമിയിൽ ഷിജു മേനോന്റെ ശിഷ്യ ആണ് സ്നേഹ.
വെസ്റ്റ് ക്ലിഫ്ഫ്ഗ്രാമ്മർ സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ലാത്തോട്ടം സജി തോമസിന്റെയും ബിന്ദു അഗസ്റ്റിന്റെയും മകളാണ് .സുബിൻ സജി എന്ന സഹോദരനും കുടിയുണ്ട് സ്നേഹക്ക്. യുകെയിൽ നിരവധി നൃത്ത സമ്മാനങ്ങൾ വാരി കൂട്ടി കൊണ്ട് മുന്നേറുന്ന സ്നേഹക്ക് കുടംബം നല്ക്കുന്ന വലിയ പ്രോത്സാഹനം താങ്ങും തണലും ആണ്. യുക്മ കലാമേളകൾക്കു വേണ്ടി പരിശീലനത്തിനായി സ്കൂളിൽ നിന്ന് പോലും അവധി എടുത്തു കൊണ്ടാണ് സ്നേഹ എത്തിയത് എന്നത് ഈ കലാകാരിയുടെ നൃത്തത്തിലുള്ള ആവേശം സൂചിപ്പിക്കുന്നു. ഇതിനോടകം തന്നെ നിരവധി വാഗ്ദാനങ്ങൾ സ്നേഹയെ തേടി എത്തുകയുണ്ടായി. പലപ്പോഴും പഠനത്തിൽ ശ്രദ്ധിക്കുന്നതിനാൽ ഇത് പാലിക്കുവാൻ കഴിഞ്ഞിട്ടില്ല. മോഡലിംഗ് രംഗത്ത് ഒരു കൈ പയറ്റാൻ സ്നേഹ തീരുമാനിച്ചാൽ യുകെയിൽ നിന്നും നമ്മുക്ക് ഒരു താരോദയം കാണാം തീർച്ച. ഈ വരുന്ന 27നു നടക്കുന്ന നൃത്ത പരിപാടിക്കായി നടന വൈഭവം വിനീതിനൊപ്പം പരിശീലനത്തിൽ ആണ് സ്നേഹയും റിയയും.
സ്വപ്നനേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് റിയ സജിലാല്‍ എന്ന കൊച്ചു മിടുക്കി. കലാതിലക പട്ടവും നാട്യ മയൂരവും സ്നേഹ സജിക്കൊപ്പം സബ് ജൂണിയര്‍ വിഭാഗം ചാമ്പ്യന്‍ കൂടിയായ റിയ പങ്കിട്ടെടുത്തു. നന്നേ ചെറുപ്പം മുതലേ നൃത്തത്തിലുള്ള താൽപ്പര്യം റിയക്കുണ്ടായിരുന്നു എന്ന് പിതാവ് സജിലാൽ ഓർക്കുന്നു. നാല് വയസ്സിൽ മുതലേ തുടങ്ങിയ ചുവടുകൾ ഉറപ്പിച്ചത് ഷിജു മേനോൻ എന്ന ഗുരുവിനൊപ്പമാണ്.നവരസ ഡാൻസ് അക്കാദമിയിലെ നിരവധി കുട്ടികൾക്കൊപ്പം സ്കൂൾ വിട്ടു വന്നു നിരന്തരമായ പരിശീലനം ആണ് റിയായെ ഈ വർഷത്തെ താരം ആക്കി മാറ്റിയതു എന്ന് നിസ്സംശയം പറയാം. തൃശൂരിലെ തൃപ്രയാർ സ്വദേശിയും ഇപ്പോൾ ബാസിൽടന്നിൽ താമസിക്കുന്നതുമായ സജിലാൽ വാസുവിന്റെയും ജയശ്രീ ബാലത്തിന്റെയും മകളാണ് റിയ. കിങ്ങ്സ് വുഡ് ജൂണിയർ സ്കൂളിൽ ഇയർ അഞ്ചിൽ പഠിക്കുകയാണ് റിയ.
ലണ്ടനിൽ വെച്ച് നടന്ന അൽകെമി യുവ എന്ന ശാസ്ത്രീയ നൃത്ത മത്സരങ്ങൾക്ക് 16 വയസ്സിൽ താഴെ ഉള്ളവരുടെ മത്സരത്തിൽ സമ്മാനം നേടി എന്നതും റിയയ്ക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. മുൻപ് ലെസ്റ്റർ കലാമേളയിലും യുക്മ സൂപ്പർ ഡാൻസർ മത്സരത്തിലും സമ്മാനം നേടിയ റിയാക്കു യുക്മ നാഷണൽ കലാമേളയിലെ ഈ നേട്ടം സ്വപ്ന തുല്യമായ ഒന്നാണ് .