കലാസ്വാദകർക്കും ഫോബ്മ അംഗങ്ങൾക്കും എന്നെന്നും മനസ്സിൽ സൂക്ഷിക്കുവാൻ ഒരു മയിൽ പീലി കൂടി നൽകി കൊണ്ടു ഫോബ്മ കലോത്സവത്തിന് ബർമിങ്ങ്ഹാമിൽ ശനിയാഴ്ച കൊടിയിറങ്ങി. ജയിച്ചവരും തോറ്റവരും കാണികളും വിധികർത്താക്കാളും വിശിഷ്ടാതിഥികളും ഒന്ന് പോലെ അത്യുജ്ജ്വലം എന്ന് വിശേഷിപ്പിച്ച, ഫോബ്മയുടെ വളർച്ചയിൽ നാഴികകല്ലായ ഒരു ദിവസമായിരുന്നു കടന്നു പോയത്.
പോയ വർഷത്തെ കലോത്സവത്തിന്റെ അതേ കെട്ടിലും മട്ടിലും സംഘാടന പാടവത്തിലും അരങ്ങേറിയ കലോത്സവം ഇത്തവണയും യാതൊരു പരാതിക്കും ഇട കൊടുക്കാതെ മനുഷ്യ മനസ്സുകളെ തമ്മിൽ സ്നേഹത്തിലും കൂട്ടായ്മയിലും ഒന്നിപ്പിച്ച ഒരു സൌഹൃദ മത്സര വേദിയായിരുന്നു. വർണ്ണ വിസ്മയങ്ങൾ വാരി വിതറി കൊച്ചു കലാകാരന്മാരും കലാകാരികളും ചിലങ്ക അണിഞ്ഞു ഭാവരാഗതാളലയത്തിൽ അരങ്ങിൽ എത്തിയപ്പോൾ കലയുടെ ഒരിക്കലും വിസ്മരിക്കാത്ത ഒരു പകലാണ് ബർമിങ്ങ്ഹാമിൽ പിറന്നു വീണത്.
വിശിഷ്ടാതിഥിയായി എത്തിയ പ്രസിദ്ധ സിനിമ നടനും സംവിധായകനുമായ ശങ്കറിനെയും മുഖ്യ അതിഥി മഞ്ജു ഷാഹുൽ ഹമീദിനേയും വിസ്മയിപ്പിച്ച പ്രകടനങ്ങൾ ആയിരുന്നു വേദിയിൽ അരങ്ങേറിയത്. ശങ്കറിന്റെ അടുത്ത സിനിമയിലേയ്ക്ക് ഉടനെ നടക്കുന്ന ഒഡീഷനിൽ പങ്കെടുക്കുവാനുള്ള ക്ഷണം അവിടെ വച്ചു തന്നെ ഏതാനും പ്രതിഭധനർക്കു നല്കാനും ശങ്കർ മടി കാണിച്ചില്ല.
പ്രതികൂല കാലാവസ്ഥ മൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിലും രാത്രി പത്തു മണിക്ക് മുൻപ് തന്നെ സമ്മാനദാനമടക്കമുള്ള എല്ലാ പരിപാടികളും പൂർത്തിയാക്കുവാൻ സംഘടകർക്ക് കഴിഞ്ഞു.
വാശിയേറിയ മത്സരത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് കലാപ്രതിഭ കലാതിലക പട്ടങ്ങൾക്കൊപ്പം ഇത്തവണ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പോൻസർ ചെയ്ത സ്വർണ്ണ നാണയങ്ങൾ സ്വന്തമാക്കിയത് ഫോബ്മ കലോത്സവം 2015 നു ഉജ്ജ്വല പരിസമാപ്തി, പ്രതിഭയുടെ മിന്നൽ പിണരുകൾ ഒളി വെട്ടിയ വേദികൾ, ഹള്ളിൽ നിന്നുള്ള സാൻ ജോർജ് തോമസ് കലാപ്രതിഭ, ആറു വയസ്സുകാരി ഇവ മരിയ കുര്യാക്കോസ് കലാതിലകം , ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ലിമെന്ററി സ്കൂൾ ടീമിലെ സാൻ ജോർജ് തോമസ്സും ആറു വയസ്സുകാരി ഇവ മരിയ കുര്യക്കോസുമാണു.
ഗാന മത്സരം, മോണോ ആക്ട് , ഫാൻസി ഡ്രസ്സ് , ഗ്രൂപ്പ് സോങ്ങ് എന്നിവയിൽ ലഭിച്ച ഒന്നാം സ്ഥാനങ്ങളും മിമിക്രിയിൽ ലഭിച്ച രണ്ടാം സ്ഥാനവും ആണു സാൻ ജോർജിന് കലാപ്രതിഭ പട്ടം നേടി കൊടുത്തത് . പാലക്കാട്, വടക്കാഞ്ചേരി സ്വദേശിയായ സാൻ തന്റെ മാസ്റ്റേർസ് ഡിഗ്രി ഇവിടെ പൂർത്തിയാക്കി ഇപ്പോൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി നോക്കുകയാണ്. കഴിഞ്ഞ വർഷത്തെ സൌത്ത് റീജിയണൽ കലാതിലകം വിപിണ് മന്നങ്ങോട്ട് കലാപ്രതിഭ പട്ടത്തിനു കടുത്ത വെല്ലുവിളി ഉയർത്തി തൊട്ടു പിന്നിൽ തന്നെയുണ്ടായിരുന്നു. സ്റ്റോറി റ്റെല്ലിങ്ങ്, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ്സ് എന്നിവയിൽ ഒന്നാം സ്ഥാനവും ഉയർന്ന വിഭാഗത്തിലെ മോണോ ആക്ടിൽ രണ്ടാം സ്ഥാനവും നേടിയ ഇവ ഒരേ വ്യക്തിഗത പോയിന്റ് നേടി ഒപ്പമെത്തിയ ബ്ലാക്പൂളിൽ നിന്നെത്തിയ അനഘ ബിനീഷിനെ തന്റെ ഗ്രൂപ്പിനത്തിലെ പോയിന്റ് കൊണ്ടു തോൽപ്പിച്ചാണ് കലാതിലക പട്ടം സ്വന്തമാക്കിയത്.
ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ലിമെന്ററി സ്കൂളിന്റെ അമരക്കാരിൽ പ്രധാനികളായ ഡോ. ജോജി കുര്യക്കോസിന്റേയും ഡോ. ദീപ ജേക്കബിന്റെയും മകളായ ആറു വയസ്സുകാരി ഇവ ഹൾ ഹെസ്സിൽ മൌന്റ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണു. ഡോ ജോജി സൈക്യാട്രിസ്റ്റ് കണ്സൾട്ടന്റായും ഡോ. ദീപ ഹിസ്റ്റോപാത്തോളജി മെഡിക്കൽ കണ്സൾട്ടന്റ് ആയും ആണു ജോലി ചെയ്യുന്നത് . ക്ലാസിക്കൽ ഡാൻസ് , മോഹിനിയാട്ടം, ഐറിഷ് ഡാൻസ്, ബാല്ലെറ്റ് ഡാൻസ്, പിയാനോ എന്നിവയിലും വിദഗ്ധ പരിശീലനം നടത്തുന്ന ഇവ എന്ന കൊച്ചു മിടുക്കി ഭാവിയുടെ വാഗ്ദാനമാണ് എന്നതിൽ യാതൊരു സംശയവുമില്ല.
കിഡ്സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ പട്ടവും ഇവ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം അനഘ ബിനീഷും സീനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ പട്ടം ജനീറ്റ റോസ് തോമസും ആണു കരസ്ഥമാക്കിയത്. കഴിഞ്ഞ വര്ഷത്തെ ഫോബ്മ കലാതിലകം ആയിരുന്നു സകലകലാവല്ലഭ ആയ ജനീറ്റ റോസ് തോമസ് . ഗ്രൂപ്പിനങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയതു കൊണ്ടാണു അനഘക്ക് കലാതിലക പട്ടം കൈവിട്ടു പോയത്.
ഫാൻസി ഡ്രസ്സ് മത്സരത്തിൽ അവ്വൈഷന്മുഖി ആയി തിളങ്ങിയ ധീരജ് ജയകുമാർ ആണ് ശങ്കറിന്റെ സിനിമയുടെ ഒഡീഷനിലേക്കു നേരിട്ടു സെലക്ഷൻ ലഭിച്ച കലാകാരന്മാരിലൊരാൾ. വളരെ മനോഹരമായി കവിത ആലപിച്ചു കാണികളെ കയ്യിലെടുത്ത കിഡ്സ് വിഭാഗത്തിലെ അർജുൻ ജയ് നായർക്കിതു രണ്ടാം വിജയമാണ്. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽ അർജുൻ തന്നെ ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്.
കുട്ടികളുടെ റൈമിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ആഗ്നെസ് മരിയ തോമസിന്റെ ഗാനാലാപനം കേട്ട് കാണികൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയുണ്ടായി. കഴിഞ്ഞ വർഷം സൌത്ത് രീജിയനിൽ നിന്ന് കലാതിലക പട്ടം നേടിയ സോണ്സി സാം തിരുവാതിലിൽ ആയിരുന്നു കാണികളുടെ കയ്യടി നേടിയ മറ്റൊരു ബഹുമുഖ പ്രതിഭ. ആവശ്യത്തിനു മത്സരാർത്ഥികൾ ഇല്ലാത്തത് കൊണ്ടു മത്സരസ്വഭാവം ഇല്ലാത്ത ഏതാനും ഇനങ്ങളുടെ പോയിന്റ് നില കലാതിലക കലാപ്രതിഭ /തിലക തെരഞ്ഞെടുപ്പിൽ പരിഗണിച്ചില്ല.
ഏറ്റവും കൂടുതൽ പോയിന്റ് നേടി ബെസ്റ്റ് അസോസിയേഷൻ സമ്മാനം കരസ്ഥമാക്കിയ ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ലിമെന്ററി സ്കൂൾ ടീമിലെ മുഴുവൻ അംഗങ്ങളും തങ്ങൾക്കു ലഭിച്ച ക്യാഷ് അവാർഡുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാൻ ചാരിറ്റിക്ക് കൊടുത്തു കൊണ്ടു പ്രവാസി മലയാളികൾക്കാകെ ഉത്തമ മാതൃക ആയിരിക്കുകയാണ്. നാട്ടിലുള്ള ഏതെങ്കിലും ഒരു പാവപ്പെട്ടവനെ സഹായിക്കുവാനായി 250 പൌണ്ടോളം വരുന്ന തുക മാറ്റിവച്ചു കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ കലോത്സവത്തിന്റെ അഭൂതപൂർവ്വവിജയത്തിന് പിന്നാലെ കടന്നു വന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഈ വർഷവും വിജയകരമായി നടന്ന കലോത്സവം ഫോബ്മ സാരഥികളുടെ നിസ്വാർത്ഥ പ്രവർത്തങ്ങൾക്കുള്ള പ്രതിഫലമായി മാറി. രാവിലെ 11 മണിക്കു മറ്റ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം ഫോബ്മ പ്രസിഡന്റ് ഐസ്സക് ഉമ്മൻ ആദ്യ തിരി തെളിയിച്ചു കലോത്സവം ഉത്ഘാടനം ചെയ്തു. പിന്നീട് ഇടതടവില്ലാതെ അരങ്ങേറിയ മത്സരങ്ങൾ പൂർത്തിയായത് രാത്രി ഏഴര മണിക്കാണ്. മുൻകൂട്ടി നിശ്ചയിച്ചിരുന്നത് പോലെ വൈകുന്നേരം ആറു മണിക്ക് തന്നെ മുഖ്യ അതിഥികൾ പൊതുയോഗത്തിനും സമ്മാനദാന ചടങ്ങിനുമായി എത്തിയിരുന്നെങ്കിലും അവസാനഘട്ട മത്സരങ്ങളുടെ മാസ്മരികതയിൽ അതിഥികളും മയങ്ങി പോയി.
സമ്മാനദാനം അവസാനിക്കും മുൻപേ ശങ്കറിന് പോകേണ്ടി വന്നെങ്കിലും അവസാന നിമിഷം വരെ വേദിയിൽ ഇരുന്നു വളരെ സന്തോഷത്തോടെ പരിപാടികൾ ആസ്വദിച്ച, മലയാളികളുടെ അഭിമാനമായ മഞ്ജു ഷാഹുൽ ഹമീദ് കാണികളുടേയും സംഘാടകരുടെയും പ്രത്യേക ആദരവ് ഏറ്റുവാങ്ങി. ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ വീറും വാശിയും പ്രകടിപ്പിക്കുന്നതിന് പകരം ഒരു കാർണിവൽ ആഘോഷത്തിന്റെ രസഭാവങ്ങൾ ആണ് കലോത്സവ വേദിയിൽ ഉണ്ടായിരുന്നത്. തികച്ചും സൌജന്യമായി, ക്യാഷ് അവാർഡുകൾ സഹിതം അവതരിപ്പിച്ച ഫോബ്മ കലോത്സവം പതിവ് പോലെ ഇത്തവണയും വളരെയധികം വ്യത്യസ്ഥതകൾ പുലർത്തിയ ഒന്നായിരുന്നു .
കലോത്സവത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക