മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാതിരാ കുർബാനയും പിറവി തിരുക്കർമ്മങ്ങളും ഭക്തിസാന്ദ്രമായി.
മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തി. വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ ഷ്രൂസ്ബറി സീറോ മലബാർ രൂപതാ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി കാർമ്മികത്വം വഹിച്ചു.
ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളെ തുടർന്ന് പ്രദക്ഷിണവും കരോൾ ഗാനാലാപനവും നടന്നു. സണ്‍ഡേ സ്കൂൾ വിദ്യാർഥികളും മാതൃവേദിയും കരോൾ ഗാനാലാപനത്തിൽ പങ്കു ചേർന്നു. തുടർന്ന് ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്ക് ലോനപ്പൻ അച്ചൻ സമ്മാനങ്ങൾ നല്കി.
തുടർന്ന് മാതൃവേദിക്ക് വേണ്ടി പ്രസിഡന്റ് അസീസാ ടോമിയും സണ്‍ഡേ സ്കൂൾ അധ്യാപകർക്ക് വേണ്ടി ഹെഡ് ടീച്ചർ സജി സെബാസ്റ്റ്യനും അച്ചന് ഉപഹാരങ്ങൾ കൈമാറി. ഇതേ തുടർന്ന് സാന്താക്ലോസ് രംഗപ്രവേശനം നടത്തിയതോടെ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയും സാന്താക്ലോസും ചേർന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും ഏവർക്കും കേക്ക് വിതരണം ചെയ്യുകയും ചെയ്തു.
സണ്‍ഡേ സ്കൂൾ വിദ്യാർഥികൾ അവരുടെ സ്പെഷ്യൽ ഫ്രെണ്ടിന് സമ്മാനങ്ങൾ നൽകിയതോടെ ക്രിസ്തുമസ് ട്രീ റാഫിൾ നറുക്കെടുപ്പും കേക്ക് ലേലവും നടന്നു. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹം തേടി പ്രാര്‍ത്ഥിച്ച ശേഷമാണ് വിശ്വാസികൾ ഭവനങ്ങളിലേക്ക് മടങ്ങിയത്.
പുതുവർഷത്തോട് അനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങളും ആരാധനയും 31ന് രാത്രി 8 മുതൽ ആരംഭിക്കും. സെന്റ്. ആന്റണീസ് ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ. ദിവ്യബലിയെ തുടർന്നാണ് ദിവ്യ കാരുണ്യ ആരാധന നടക്കുക.