യുകെയില്‍ ഇന്നലെ ജി.സി.എസ്.സി ഫലം പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ വിജയം നേടി മലയാളി കുട്ടികള്‍.
പ്രസ്റ്റണിനടുത്ത് ചോര്‍ളിയില്‍ താമസിക്കുന്ന പുളിങ്കുന്ന് കാനാശ്ശേരില്‍ സിന്നി ജേക്കബ്ബ് സിനി സിന്നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളായ ജാസിന്‍ ഫിലിപ്പ് നേടിയത് 8 A സ്റ്റാറും 2 A യും 1 ബിയും നേടി മികച്ച വിജയം കരസ്ഥമാക്കിയത്. ഹോളി ക്രോസ് കാത്തലിക് ഹൈസ്‌കൂളില്‍ നിന്നുമാണ് ജാസിന്‍ വിജയം നേടിയത്.
സയന്‍സ് മുഖ്യവിഷയമായെടുത്ത് മെഡിസിന് ചേരാന്‍ ആഗ്രഹിക്കുന്ന ജാസിന്‍ റണ്‍ഷോ കോളേജില്‍ എന്റോള്‍ ചെയ്തു. അക്കൗണ്ടന്റായ സിന്നിയും, റോയല്‍ പ്രെസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായ സിനിയും മകന്റെ മികച്ച വിജയത്തില്‍ വളരെയധികം സന്തോഷത്തിലാണ്. ജാസിന്റെ ഇളയ സഹോദരന്‍ ജസ്വിന്‍ 10 ല്‍ പഠിക്കുന്നു.സിന്നിയും കുടുംബവും ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്.
11 എ സ്റ്റാറുമായി അലന്‍ ബേബി ..............
സൗത്തെന്‍ഡ് ഓണ്‍ സിയില്‍ താമസിക്കുന്ന അലന്‍ ബേബിക്ക് ജി സീ എസ് സീ പരീക്ഷയില്‍ ഉന്നത വിജയം. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ബേബി ജേക്കബ് - ലിസ്സി ജേക്കബ് ദമ്പതികളുടെ മകനാണ് അലന്‍. നാട്ടില്‍ കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ് ബേബി ജേക്കബ്. ഒരു എ സ്റ്റാര്‍ വിത്ത് ഡിസ്റ്റിക്ഷ്ന്‍. 10 എ സ്റ്റാര്‍സ് 2എ യും ആണ് അലന് കിട്ടിയത്. സൗത്ത് ഏന്‍ഡ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആണ് അലന്‍ .സൗത്ത് ഏന്‍ഡ് എയര്‍പോര്‍ട്ടില്‍ ആണ് ബേബി വര്‍ക്ക് ചെയ്യുന്നത്. ലിസ്സി സൗത്തെന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുന്നു. ക്‌നാനായക്കാര്‍ ആണ്. സ്‌കൂള്‍ ചെസ്സ് ടീം അംഗമാണ്. സൗത്ത് ഏന്‍ഡ് മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ പ്രോഗാമുകളിലും അലന്‍ പങ്കെടുക്കാറുണ്ട്.
ജി സി എസ് ഇ യിൽ എല്ലാ വിഷയങ്ങളിലും എ സ്റ്റാർ കരസ്ഥമാക്കി ഗ്ലോസ്റ്റെർഷെയറിൽ നിന്നും അപർണ്ണ ബിജു....
2016 ലെ ജി സി എസ് ഇ പരീക്ഷ ഫലം ആകാംഷയോടെ കാത്തിരുന്ന യുകെയിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നിന്നുള്ള അപര്‍ണ്ണ ബിജുവും. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാറും അഡീഷനലായി എടുത്ത മാത്തമാറ്റിക്‌സിന് എ യും കരസ്ഥമാക്കിയാണ് യുകെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനകരമായ വിജയം ഈ കൊച്ചു മിടുക്കി എത്തി പിടിച്ചത്.
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റും ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ അനസ്തറ്റിസ്‌റ് കണ്‍സള്‍ട്ടന്റും ആയ ഡോ. ബിജു പെരിങ്ങത്തറയുടെയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ സൈക്യാട്രിസ്‌റ് ആയി ജോലി നോക്കുന്ന ഡോ. മായ ബിജുവിന്റെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് അപര്‍ണ്ണ. യുകെയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നായ പെയിറ്റ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നാണ് അപര്‍ണ്ണ ഈ വിജയം കരസ്ഥമാക്കിയത്. അപര്‍ണ്ണയുടെ സഹോദരി ലക്ഷ്മിയും സഹോദരന്‍ ഋഷികേശും ഈ സ്‌കൂളില്‍ തന്നെയാണ് വിദ്യ അഭ്യസിക്കുന്നത്.
ഡോക്ടേഴ്‌സ് ആയ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും മാതാപിതാക്കളെയും പോലെ ആ ഡോക്ടര്‍ കുടുംബത്തിലെ മൂന്നാം പരമ്പരയിലെ ഒരു ഡോക്ടര്‍ ആയി തീരുക എന്നതാണ് അപര്‍ണ്ണയുടെയും ആഗ്രഹം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം അഭ്യസിച്ച തന്റെ മാതാപിതാക്കളുടെ പാത പിന്‍ തുടര്‍ന്ന് അവിടെ തന്നെ മെഡിസിന് അഡ്മിഷന്‍ കിട്ടണം എന്ന് തന്നെയാണ് അപര്‍ണ്ണയുടെ ആഗ്രഹവും. മാതാപിതാക്കളെ പോലെ തന്നെ അപര്‍ണ്ണക്ക് എന്നും പ്രോത്സാഹനവും മാതൃകയുമായി നിന്നിരുന്നതും അപര്‍ണ്ണയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു.
പഠനത്തിലെന്ന പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും കേമത്തിയാണ് ഈ മിടുക്കി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ക്ലാസ്സിക്കല്‍ ഡാന്‍സ് അഭ്യസിക്കുന്ന അപര്‍ണ്ണ യുക്മ നാഷണല്‍, റീജിയണല്‍ തലങ്ങളില്‍ ഫോക്ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നിവയില്‍ ഫസ്റ്റ് പ്രൈസ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ കലാ കായിക വേദികളില്‍.
അവിഭാജ്യ ഘടകം കൂടിയാണ് ഈ കൊച്ചു മിടുക്കി. ഗ്രാമര്‍ സ്‌കൂളുകളില്‍ യോഗ്യത നേടുവാനുള്ള പരീക്ഷയില്‍ തങ്ങളുടെ അനുഭവസമ്പത്ത് ജി എം എ യിലെ തങ്ങളുടെ കുഞ്ഞു സഹോദരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവര്‍ക്കായി തങ്ങളുടെ വീട്ടില്‍ വെച്ച് തന്നെ കോച്ചിങ് ക്ലാസ്സുകളും ഈ സഹോദരികള്‍ ഒരുക്കുന്നുണ്ട്. പതിഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്ക് കീഴില്‍ ഇപ്പോള്‍ അഭ്യസിക്കുന്നത്.
തന്റെ ആഗ്രഹം പോലെ തന്നെ ലോകമെങ്ങും അറിയപ്പെടുന്ന ഒരു മികച്ച ഡോക്ടര്‍ ആയി തീരട്ടെ എന്ന ആശംസകളുമായി ജി എം എ കുടുംബം ഒന്നടങ്കം തങ്ങളുടെ ഈ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
ബെര്‍ക്കിന്‍ ഹീഡ്‌നു മുഴുവന്‍ അഭിമാനമായി ഐലിന്‍ ആന്റോ
ഇന്നലെ പുറത്തു വന്ന GCSE പരിക്ഷയില്‍ 6എ പ്ലസും. 4എയും നേടി , ഐലിന്‍ ആന്റോ ബെര്‍ക്കിന്‍ ഹെഡ് മലയാളി സമൂഹത്തിനു തന്നെ മാതൃകയായി. ഭാവിയില്‍ ഡോക്ടറായി സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യണമെന്നാണ് ഐലിന്‍ ആഗ്രഹിക്കുന്നത്.ബിബിംഗ്ടണ്‍ കാത്തോലിക് കോളേജില്‍ നിന്നാണ് ഐലിന്‍ ഈ മികച്ച വിജയം നേടിയത്, തുടര്‍ന്നും അവിടെത്തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. ബോളിവുഡ് ഡാന്‍സ്, ഫ്‌ളോക്ക് ഡാന്‍സും ഇഷ്ടപ്പെടുന്ന ഐലിന്‍ യുക്മ അവാര്‍ഡ് നേടിയിട്ടുണ്ട് കൂടാതെ പള്ളിയുടെയും അസോസിയേഷനുകളുടെയും അവാര്‍ഡുകള്‍ക്കും പാത്രമായിട്ടുണ്ട് ,ആന്റോയുടെയും സോഫിയുടെയും മകളാണ് ഐലിന്‍. ഒരു ഇളയ സഹോദരനും ഉണ്ട്. കോഴിക്കോട് കോടഞ്ചേരിയില്‍ നിന്നും ബെര്‍ക്കിന്‍ഹെഡില്‍ കുടിയേറിയതാണ് ആന്റോ-സോഫി കുടുംബം . ആന്റോ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യുടെ അറിയപ്പെടുന്ന നേതാവായിരുന്നു കോടഞ്ചേരി. വിളകുന്നേല്‍ കുടുംബാംഗമാണ്. ആന്റോയുടെ പിതാവ് ജോസ് വര്‍ഗിസ് അറിയപ്പെടുന്ന സിപിഎം നേതാവായിരുന്നു ജീരകപ്പാറ കുടിയിറക്ക് സമരത്തില്‍ എകെജിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശക അംഗം കൂടിയാണ് ആന്റോ ജോസ്.
ലങ്കാഷയർ നിവാസികളുടെ അഭിമാനമായി ഡോണ മാത്യു....
ലങ്കാഷയർ നിവാസികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് മാത്യു ചെറിയാന്റെയും റീസാമ്മ മാത്യുവിന്റെയും മകൾ ഡോണ. മാത്‍സ്, ഫർതർ മാത്‍സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ജർമൻ, ഹിസ്റ്ററി എന്നിവയിൽ എ സ്റ്റാറും ഇംഗ്ലീഷ് സാഹിത്യത്തിൽ എ ഗ്രേഡും നേടിയാണ് ഡോണ ലങ്കാസ്റ്റർ ഗേൾസ് ഗ്രാമർ സ്‌കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത്. ഫുൽവുഡ് ബൂത്തിൽ ജോലി ചെയ്യുന്ന മാത്യു ചെറിയാന്റെയും റോയൽ പ്രസ്റ്റൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന റീസാമ്മയുടെയും മകളായ ഡോണ ലങ്കാസ്റ്റർ ഗേൾസ് ഗ്രാമർ കോളേജിൽ ഉപരിപഠനം നടത്തുവാനാണ് ആഗ്രഹിക്കുന്നത്. ഡെനിൻ മാത്യു, ഡോൺ മാത്യു എന്നിവരാണ് സഹോദരങ്ങൾ. നാട്ടിൽ കോട്ടയം കിടങ്ങൂരാണ് ഇവരുടെ സ്വദേശം.