ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയില്‍ മലയാളത്തനിമയുടെ നേർമുഖമായി എന്നും എല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങള്‍ ഒക്ടോബര്‍ മാസം ഒന്നാം തീയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളില്‍ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെ അത്താഴത്തോടെയും നടത്തുന്നു.
ഇത്തവണ ഇവിടുത്തെ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത് ദക്ഷിണാഫ്രിക്കയില്‍ ആദിമകാലഘട്ടങ്ങളില്‍ കുടിയേറിപ്പാർത്ത ശ്രീമാന്മാരായ വി.ഡി.ജി.നായര്‍, സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍, പ്രൊഫ.ജോസ് മാമ്മന്‍ എന്നിവരാണ്.
സ്പോർട്സ് കമ്മിറ്റി അധ്യക്ഷന്‍ ശ്രീ. ജിജ്ജു ബാബുവിന്റെ നേതൃത്വത്തില്‍ ഇക്വേസി മൈതാനത്തിലും കന്നീസ്സ സ്കൂളിലുമായി കായിക മത്സരങ്ങളും നാടന്‍ കളികളും, ക്രിക്കറ്റ്, ചീട്ടുകളി, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവ നടന്നു.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദിമകാലത്തുള്ള പ്രവാസികള്‍ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ള സമാജം, ശരിയായ മലയാളത്തനിമ നിലനിർത്തി കൊണ്ട് മലയാളത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന ഒരു പാരമ്പര്യമാണ് അനവർത്തിച്ചു പോന്നിട്ടുള്ളത്. ഏതാണ്ട് നൂറിൽ പരം മലയാളി കുടുംബങ്ങള്‍ ഇവിടെ തിങ്ങി പാർക്കുന്നുണ്ട്. ഏകോദര സഹോദരങ്ങളെപ്പോലെ എന്നും ഒത്തൊരുമയോടെ പ്രവർത്തിക്കുവാന്‍ ശ്രദ്ധിക്കുന്ന ഇവിടുത്തെ മലയാളികൾക്കു സഹായകമായി ഇന്ന് സമാജത്തിനു നേതൃത്വം നല്കുന്ന നേതാക്കള്‍ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
ഓണസദ്യക്കു വിളമ്പാനുള്ള പായസ്സം എല്ലാവരും ചേർന്ന് തലേന്ന് വൈകിട്ട് എല്ലാവരുടെയും സാന്നിദ്ധ്യത്തിലും സഹകരണത്തിലും ഉണ്ടാക്കുന്ന, ഒരുമയുടെ ചരിത്രം ഉംറ്റാറ്റായ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേക പരിപാടിയാണ്. സെപ്റ്റംബര്‍ മാസം മുപ്പതാം തീയതി വൈകിട്ട് 7 മണിക്ക്, ഇക്വേസ്സിയില്‍ എല്ലാവരും ഈ ചടങ്ങിനായി ഒത്തുകൂടുന്നു.
ഒക്ടോബര്‍ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12:30-നു ഇക്വേസി ലൊക്കൂസ്സ ഹാളില്‍ വച്ച് ശ്രീമതി. മിനി ഡെന്സിംയുടെ നേതൃത്വത്തിലും എല്ലാവരുടെയും സജീവസഹകരണത്തിലും ഒരുക്കപ്പെട്ടിട്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് 3 മണി മുതല്‍ വൈകിട്ട് 7 മണി വരെ കലാ കമ്മിറ്റി അധ്യക്ഷന്‍ ശ്രീ മനോജ് പണിക്കരുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്കും ശേഷം അത്താഴത്തോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തിരശീല വീഴും.
കെ.ജെ.ജോണ്‍