പ്രെസ്റ്റൺ: വിശുദ്ധ കൂദാശകളുടെ പരികർമ്മത്തിനും മറ്റു വിശുദ്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയിലെ വിശ്വാസികൾക്കായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്നലെ പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ വി. തൈലം വെഞ്ചെരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അർഹിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചെരിപ്പ് ശുശ്രൂഷ നടന്നത്.
പിതാവായ ദൈവത്താൽ അഭിഷിക്തനായി ലോകത്തിലേക്ക് വന്ന ക്രിസ്തുവിൽ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമ്മോദീസായിൽ ഉപയോഗിക്കുന്ന ഈ തൈലം ക്രിസ്തുവിനൊപ്പം സ്വർഗ്ഗത്തിൽ അവകാശം നേടിത്തരാൻ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലി മദ്ധ്യേ വചനസന്ദേശം നൽകി ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് മൈക്കിൾ കാംബെൽ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിന് നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്താൽ മുദ്രിതരാകുന്നത് വഴിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം പ്രോട്ടോ സിബെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ MST, വികാരി ജനറാൾമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ. ഫാ. മാത്യു ചൂരപ്പൊയ്കയിൽ, രൂപതാ ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്‌സും നൂറുകണക്കിന് അൽമായരും തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റർ രൂപതയിലെ ഏതാനും വൈദികരുടെ സാനിധ്യവും തിരുക്കർമ്മങ്ങൾക്ക് പുതുചൈതന്യം നൽകി.
സീറോ മലബാർ സഭയിൽ കർത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുന്നാൾ ദിവസമാണ് വി. തൈല ആശിർവ്വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വർഗാരോഹണ തിരുനാളിൽ തന്നെ ആദ്യ തൈല വെഞ്ചെരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കർമ്മങ്ങൾക്ക് ശേഷം ഉച്ച കഴിഞ്ഞു രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
രൂപതാധ്യക്ഷൻ എല്ലാവര്ക്കും സ്വർഗ്ഗാരോഹണ തിരുന്നാൾ മംഗളങ്ങൾ നേരുകയും നേർച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷൻ ആശിർവ്വദിച്ച ഈ തൈലമായിരിക്കും ഇനി മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ തിരുക്കർമ്മങ്ങൾക്ക് ബഹു. വൈദികർ ഉപയോഗിക്കുന്നത്.
വാർത്ത: ഫാ. ബിജു കുന്നയ്ക്കാട്ട്