ക്രിക്കറ്റ് ഒരു മതമായി കണക്കാക്കുന്ന ഒരു ആരാധകസമൂഹത്തിന് അത് വെറുമൊരു ഗെയിമല്ല. അതിലും ഉപരിയായി കളിയിലൂടെ ഉരുത്തിരിയുന്ന ഒത്തുചേരലിന്റെ, വിജയപരാജയങ്ങളുടെ അനുഭവപാഠങ്ങള്‍ ജീവിതത്തില്‍ പുതിയ നേര്‍ക്കാഴ്ചകള്‍ തീര്‍ക്കുന്നവയാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ക്രിക്കറ്റിന്റെ പ്രചരണത്തോടൊപ്പം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തികളെ ഇതുവഴി ഒന്നിപ്പിക്കാനും പ്രവര്‍ത്തിക്കുന്ന ബ്രിസ്റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബ് അത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്നത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവാര്‍ന്നതാക്കാനും ക്രിക്കറ്റ് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും പ്രതിഭകളെ കണ്ടെത്താനുമുള്ള പദ്ധതികളുമായി ക്ലബിന്റെ ആദ്യ വാര്‍ഷിക ജനറല്‍ ബോഡി ഒത്തുചേര്‍ന്നു.
ഹെന്‍ഗ്രൂവ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് ആറു മണിയോടെയാണ് ബ്രിസ്‌റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബിന്റെ ജനറല്‍ ബോഡി മീറ്റിംഗ് ആരംഭിച്ചത്. ചടങ്ങില്‍ പ്രസാദ് ജോണ്‍, ഷെല്‍ബി വര്‍ക്കി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബ്രിസ്‌റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ ജെയിംസ് തോമസ് സ്വാഗത പ്രസംഗം നടത്തി. പ്രസാദ് ജോണും ഷെല്‍വി വര്‍ക്കിയും ചടങ്ങില്‍ സംസാരിച്ചു. മുന്‍കാല റിപ്പോര്‍ട്ട് ക്ലബ് ക്യാപ്റ്റന്‍ അനുഗര്‍ ജോയ്‌സണ്‍ വായിച്ചു. ക്ലബിന്റെ ട്രഷറര്‍ ജെറിന്‍ മാത്യു ഫിനാന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടോം മാത്യുവും ക്ലബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.
വിശിഷ്ടാതിഥികള്‍ ക്ലബ് അംഗങ്ങളെ മെഡല്‍ നല്‍കി അംഗീകരിച്ചു. മികച്ച ബാറ്റ്മാനുള്ള അവാര്‍ഡ് ടോം മാത്യൂസിന് ശ്രീ.പ്രസാദ് ജോണ്‍ കൈമാറി. മികച്ച ബോളര്‍ക്കുള്ള അവാര്‍ഡ് ബെന്‍സോജ് ജോര്‍ജ്ജ് ഷെല്‍വി വര്‍ക്കിയില്‍ നിന്ന് സ്വീകരിച്ചു. മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് സെഞ്ച്വറി സ്വന്തമാക്കി ക്ലബിന് അഭിമാനമായി മാറിയ ജോഫി റെജിയ്ക്ക് ചെയര്‍മാന്‍ ജെയിംസ് തോമസ് കൈമാറി. ക്ലബിന് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി നല്‍കിയ തോമസ് കോവൂരിനും സ്മിത്ത് ജോര്‍ജ്ജിനും അവാര്‍ഡുകള്‍ നല്‍കി. ക്ലബ് സെക്രട്ടറി ആശിഷ് ജോര്‍ജ് ടോം മാത്യുവിനും അവാര്‍ഡ് കൈമാറി.ക്ലബ് മാന്‍ അവാര്‍ഡ് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ജെറിന്‍ മാത്യുവിന് സമ്മാനിച്ചു.
ബെന്‍ലാലു അലക്‌സും, ബെന്‍ജോസ് ജോര്‍ജ്ജും ചേര്‍ന്ന് യോഗത്തില്‍ കേക്ക് മുറിച്ചു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്ലബ് സെക്രട്ടറി ആശിഷ് ജോര്‍ജ്ജ് നന്ദി അറിയിച്ചു. മനു വാസു പണിക്കരുടെ ഗാനവും, ഷെഫ് ഭരണിയുടെ ബിരിയാണിയും ആസ്വദിച്ചാണ് ഏവരും മടങ്ങിയത്.
വാർത്ത; ജെഗി ജോസഫ്