ജഡ്ജ് ബിഎച്ച് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേസുകള്‍ കേള്‍ക്കവെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയാണ് ലോയ. അധികാരത്തില്‍ ഇരിക്കുന്ന വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വാദിഭാഗം അഭിഭാഷകരുടെ ശ്രമങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
സ്വാഭാവികമായി നടന്ന ഒരു മരണത്തില്‍ ഇത്തരം വാദങ്ങള്‍ ആവശ്യമില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഓര്‍മ്മിപ്പിച്ചു. 'നിലവില്‍ ലോയയുടെ മരണം സ്വാഭാവികമാണ്. ഇത് നിങ്ങളും അംഗീകരിക്കും. അതുകൊണ്ട് അധികാരത്തില്‍ ഇരിക്കുന്ന വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത് ഉപയോഗിക്കരുത്, കാര്യങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്താം', ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നയിക്കുന്ന ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകന്‍ ദുഷ്യന്ത് ദവെയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബോംബെ ലോയേഴ്‌സ് അസോസിയേഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പേര് വാദങ്ങള്‍ക്കിടെ പല തവണ വലിച്ചിഴച്ചു. 2014-ല്‍ സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ഷായെ കുറ്റവിമുക്തനാക്കിയിട്ടുള്ളതാണ്. ഈ സമയത്ത് ജഡ്ജ് ലോയയാണ് കേസ് കേട്ടിരുന്നത്.
2014 ഡിസംബര്‍ 1-നാണ് ജഡ്ജ് ലോയ ഹൃദയാഘാതം മൂലം മരിച്ചത്. ഔദ്യോഗിക പരിശോധനകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇതെല്ലാം അമിത് ഷായ്ക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്നാണ് ദവെയുടെ വാദം. എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. ഹരീവ് സാല്‍വെ, മുകുള്‍ രോഹത്ഗി എന്നിവരാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായത്.
എന്നാല്‍ ദവെ തുടര്‍ച്ചയായി അമിത് ഷായുടെ പേര് വലിച്ചിഴക്കുന്നതിനെ സാല്‍വെ ചോദ്യം ചെയ്തു. ഇതില്‍ ഭാഗമല്ലാത്ത വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അമിത് ഷാ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍ ആയത് കൊണ്ട് എടുത്ത് ചാടി വായില്‍തോന്നുന്ന അഭിപ്രായം പാസാക്കാന്‍ ശ്രമിക്കരുതെന്നും സാല്‍വെ ഓര്‍മ്മിപ്പിച്ചു.
പിതാവിന്റെ മരണം സ്വാഭാവികമാണെന്നും സംശയങ്ങളില്ലെന്നും ലോയയുടെ മകന്‍ അനൂജ് വ്യക്തമാക്കിയപ്പോള്‍ സംശയങ്ങളുണ്ടെന്ന് അമ്മാവന്‍ ശ്രീനിവാസ് ആരോപിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മില്‍ തര്‍ക്കം പോലും ഉടലെടുത്തിരുന്നു.