CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 43 Seconds Ago
Breaking Now

ഭാര്യയെ സ്‌നേഹം കൊണ്ട് കൊന്ന ഭര്‍ത്താവിനെ കോടതി വെറുതെവിട്ടു; 43 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച ഭാര്യ ക്യാന്‍സര്‍ മൂലം നരകിച്ചപ്പോള്‍ കണ്ടുനില്‍ക്കാനായില്ല; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ ശിക്ഷ കോടതി റദ്ദാക്കി; ഇതല്ലേ യഥാര്‍ത്ഥ സ്‌നേഹം?

മനുഷ്യന്റെ ജീവനെടുക്കുന്നത് ഗുരുതരമായ കാര്യം തന്നെയാണെന്ന് ജഡ്ജ് ലോര്‍ഡ് ബ്രോഡി അഭിപ്രായപ്പെട്ടു.

ഭാര്യയോട് ഭര്‍ത്താവിന് എത്ര സ്‌നേഹമുണ്ട്, അല്ലെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവിനോട് എത്ര സ്‌നേഹമുണ്ട്? വിവാഹം കഴിഞ്ഞ് ആദ്യ കാലത്തൊക്കെ അത് നല്ല അളവില്‍ ഉണ്ടാകും, പിന്നീട് കാലം മുന്നോട്ട് പോകുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയാകും ജീവിതം. പക്ഷെ 67-കാരനായ ഇയാന്‍ ഗോര്‍ഡന്‍ അക്കൂട്ടത്തില്‍ വരുന്ന ആളായിരുന്നില്ല. ഭാര്യയെ സ്‌നേഹിച്ച് കൊന്നുവെന്ന വാക്ക് അന്വര്‍ത്ഥമാക്കിയ ഭര്‍ത്താവാണ് ഇയാന്‍. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നര വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാനെ എഡിന്‍ബര്‍ഗ് ക്രിമിനല്‍ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 

സ്‌നേഹം നിറഞ്ഞ അവസാനത്തെ പ്രവൃത്തി എന്നാണ് ഭാര്യയെ തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇയാന്റെ നടപടിയെ അപ്പീല്‍ കോടതി വിശേഷിപ്പിച്ചത്. സ്‌കോട്ട്‌ലണ്ടിലെ എയിര്‍ഷയര്‍ ട്രൂണിലുള്ള വീട്ടില്‍ വെച്ച് 63-കാരിയായ ഭാര്യ പട്രീഷ്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചതോടെയാണ് ഒക്ടോബറില്‍ ഇദ്ദേഹത്തിന് മൂന്നര വര്‍ഷത്തെ ശിക്ഷ വിധിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി ഈ വിധി റദ്ദാക്കി. ഇയാന്റേത് ഒരു വ്യത്യസ്തമായ കേസാണെന്നാണ് കോടതി വിലയിരുത്തിയത്. സ്‌നേഹം കൊണ്ട് മാത്രമാണ് ഇദ്ദേഹം ഭാര്യയെ കൊന്നതെന്നും കോടതി കണ്ടെത്തി. 

മനുഷ്യന്റെ ജീവനെടുക്കുന്നത് ഗുരുതരമായ കാര്യം തന്നെയാണെന്ന് ജഡ്ജ് ലോര്‍ഡ് ബ്രോഡി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കേസില്‍ ലഭ്യമായ വിവരങ്ങളും ഫാക്കല്‍റ്റി ഡീന്‍ വ്യക്തമാക്കിയ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇതൊരു വ്യത്യസ്തമായ കേസാണെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു. അധികൃതരും, ഗോര്‍ഡന്റെ കുടുംബവും ഒരു പോലെ ഇദ്ദേഹത്തിന്റെ പ്രവൃത്തി സ്‌നേഹാധിക്യം മൂലം ഉണ്ടായതാണെന്ന് സ്ഥിരീകരിച്ചു. 43 വര്‍ഷക്കാലം സ്‌നേഹത്തോടെ കഴിഞ്ഞ ഭാര്യക്ക് ഗുരുതരമായ ക്യാന്‍സറാണ് പിടിപെട്ടത്. വേദനസംഹാരികള്‍ പോലും ഫലവത്താകാതെ കടുത്ത വേദനയിലായിരുന്നു പട്രീഷ്യ. ഇതോടെ ജോലിക്ക് പോലും പോകാതെ ഭാര്യയുടെ സമീപം സദാസമയം പരിചരണത്തില്‍ ഏര്‍പ്പെട്ടു ഇയാന്‍. 

മരിക്കുന്നതിന് തലേ ദിവസം അമ്മയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വേദന കൊണ്ട് കരയുകയായിരുന്നെന്ന് മകള്‍ വ്യക്തമാക്കി. ഒടുവില്‍ ഇത് കണ്ടുനില്‍ക്കാന്‍ കഴിയാതെ ഭാര്യയെ ഇയാന്‍ യാത്രയാക്കി, ബലപ്രയോഗമില്ലാതെ ശാന്തമായി ഒരു തലയിണ ഉപയോഗിച്ച് അത് നടപ്പാക്കി. എന്തായാലും സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കി കോടതി ഇയാനെ വെറുതെവിടുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.