ബ്രാഡ്‌ഫോര്‍ഡില്‍ ബ്യൂട്ടി തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 28-കാരി സാമിയ ഷഹീദ്. സ്വദേശമായ പാകിസ്ഥാനില്‍ വെച്ച് നടത്തിയ ആദ്യ വിവാഹം വേണ്ടെന്ന് വെച്ച സാമിയ ബ്രിട്ടനില്‍ തന്റെ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി. സയിദ് മുക്താര്‍ അലി കസിമാണ് സാമിയയുടെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്ന ആ ഒരാള്‍. പക്ഷെ സ്വദേശത്ത് ബന്ധുക്കളെ കാണാന്‍ പോയ സാമിയ പിന്നെ മടങ്ങിവന്നില്ല. ആദ്യ ഭര്‍ത്താവും, പിതാവും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെ ദുബായിലെ പുതിയ വീട്ടില്‍ നിന്നും കുടുംബക്കാര്‍ മനഃപ്പൂര്‍വം പാകിസ്ഥാനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് 2014-ല്‍ വിവാഹം ചെയ്ത കസം വിശ്വസിക്കുന്നത്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ധരിപ്പിച്ച് സാമിയയെ നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു വീട്ടുകാരുടെ ലക്ഷ്യമെന്നാണ് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. ഭാര്യയെ വിമാനത്താവളത്തില്‍ നിന്നും യാത്രയാക്കിയ ഭര്‍ത്താവ് പിന്നീട് കേള്‍ക്കുന്നത് അവരുടെ മരണത്തെക്കുറിച്ചാണ്.
ആറ് ദിവസത്തിന് ശേഷമാണ് സാമിയ കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായത് ആദ്യ ഭര്‍ത്താവും, സ്വന്തം പിതാവുമാണ്. വീട്ടുകാര്‍ ഉറപ്പിച്ച ആദ്യ വിവാഹം സ്വന്തം ഇഷ്ടപ്രകാരം വിവാഹന്ധം അവസാനിപ്പിച്ചതാണ് വീട്ടുകാരെ കൊണ്ട് ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. കുടുംബത്തിന് സംഭവിച്ച മാനഹാനി തീര്‍ക്കാന്‍ അവരെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒരു പിതാവിന് മകളോട് എങ്ങിനെയാണ് ഇത് ചെയ്യാന്‍ കഴിയുകയെന്ന് കസം ചോദിക്കുന്നു. മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള കന്നുകാലിയായി മകളെ കണ്ടതാണ് ഇതിന് കാരണമെന്നും ഇദ്ദേഹം പറയുന്നു. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു വീട്ടുകാര്‍ ആദ്യം പറഞ്ഞത്. ഫോറന്‍സിക് പരിശോധനയിലാണ് പീഡനം നടന്നതായും, ശ്വാസം മുട്ടിയാണ് മരണമെന്നും തിരിച്ചറിയുന്നത്.
സാമിയയുടെ മരണശേഷം ഇവരുടെ അമ്മയും, സഹോദരിയും പാകിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടെന്നാണ് വിവരം. പിതാവിന്റെ ഇടപെടലിന് തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടിരിക്കുകയാണ്. ഇപ്പോള്‍ ഭാര്യയെ നഷ്ടമായതിന്റെ ദുഃഖം പങ്കുവെയ്ക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് കസം.