ഫ്‌ളോറിഡയിലെ സ്‌കൂളില്‍ കൂട്ടക്കൊല നടത്തിയ 19-കാരന്‍ നിക്കോളാസ് ക്രൂസിനെ ജാമ്യമില്ലാതെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. 17 പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത വെടിവെപ്പിന് ശേഷം അറസ്റ്റിലായ ക്രൂസിനെ കോടതിയില്‍ ഹാജരാക്കി. ഉത്തരവ് കേട്ടപ്പോഴും നിര്‍വ്വികാരനായി ഇരുന്ന പ്രതിയെ അഭിഭാഷക കൈ തോളത്തിട്ടാണ് ആശ്വസിപ്പിച്ചത്. പാര്‍ക്ക്‌ലാന്‍ഡിലെ ഹൈസ്‌കൂളിലായിരുന്നു ക്രൂസിന്റെ അക്രമം.
ഓറഞ്ച് ജമ്പ് സ്യൂട്ടും, ചങ്ങലയും അണിയിച്ചാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. 17 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നടപടികള്‍ക്കിടെ മുഖം താഴ്ത്തിയിരുന്ന ക്രൂസ് പേര് പറയാന്‍ മാത്രമാണ് മുഖം ഉയര്‍ത്തിയത്. പബ്ലിക് ഡിഫന്‍ഡര്‍ മെലിസ മക്‌നീല്‍ പ്രതിയെ ആശ്വസിപ്പിച്ചു. ആത്മഹത്യയുടെ വക്കിലാണ് പ്രതിയെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി, താന്‍ ചെയ്ത തെറ്റിന്റെ ആഴവും ക്രൂസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്താണ് സംഭവിക്കുന്നതെന്ന് ക്രൂസിന് അറിയാം, അതില്‍ ദുഃഖത്തിലാണ്, പശ്ചാത്താപവുമുണ്ട്, അഭിഭാഷക മക്‌നീല്‍ പത്രക്കാരോട് വ്യക്തമാക്കി. ഓട്ടിസം, വിഷാദം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് ക്രൂസ്. തലച്ചോറ് പൂര്‍ണ്ണമായി വികസിക്കാതെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തത കാണില്ല. ഈ പ്രതി വലിയ പ്രശ്‌നത്തിലാണ്. അമ്മയെ നഷ്ടപ്പെട്ടതിന്റെ ആഘാതവും അവനെ വിട്ടുമാറിയിട്ടില്ല, പ്രതിഭാഗം വക്കീല്‍ വ്യക്തമാക്കുന്നു.
അതേസമയം ക്രൂസിന് വധശിക്ഷ നല്‍കണമെന്ന് തന്നെയാണ് പ്രോസിക്യൂട്ടര്‍ വാദിക്കുകയെന്ന് ഫ്‌ളോറിയ അറ്റോണി ജനറല്‍ പാം ബോണ്ടി വ്യക്തമാക്കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരനായ മൂന്നാമത്തെ കൊലയാളിയാണ് ഇപ്പോള്‍ ഈ 19-കാരന്‍. ഈ വര്‍ഷം ഇതുവരെ 30 കൂട്ടവെടിവെയ്പ്പുകളാണ് അമേരിക്കയില്‍ നടന്നത്. ഇതോടെ രാജ്യത്തെ തോക്ക് നിയന്ത്രണ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് മുറവിളി ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ തോക്കല്ല നിയന്ത്രിക്കേണ്ടതെന്നും മാനസിക ആരോഗ്യമാണെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.