യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു.കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ചീഫ് എഡിറ്റർ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലിൽ മതത്തെ കൂട്ടുപിടിച്ചു നടക്കുന്ന ആക്രമണത്തെയും വിമർശിക്കുന്നു.
വിജു നായരങ്ങാടി എഴുതിയ ചില ജനുസുകൾ ഇങ്ങനെയാണ് എന്ന ലേഖനത്തിൽ അന്തരിച്ച കവി ഡി. വിനയചന്ദ്രനെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ വായനക്കാർക്ക് കഴിയും. ജ്വാല എഡിറ്റോറിയൽ അംഗം കൂടിയായ ജോർജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയിൽ മലയാളത്തിന്റെ പ്രിയ കവി ഓ എൻ വി യുടെ സാന്നിധ്യത്തിൽ കവിത ആലപിക്കാൻ കിട്ടിയ അവസരത്തെകുറിച്ച് പരാമർശിച്ചു എഴുതിയത് നല്ലൊരു വായനാനുഭവം നൽകുന്നു.
ഷെറിൻ കാതറിന്റെ "ജൂതൻ", ലിജി സെബി എഴുതിയ " സ്വന്തം പിറന്നാൾ സമ്മാനം", പി. സത്യവതി എഴുതിയ തെലുഗു കഥയുടെ പരിഭാഷ എസ്. ജയേഷ് എഴുതിയ "എന്താണെന്റെ പേര്". സജിദിൽ മുജീബ് എഴുതിയ "സുറുമകണ്ണുകൾ" എന്നീ കഥകൾ വായക്കാർക്ക് വായനയുടെ പുതിയ വാതായനം തുറന്നു നൽകുന്നു. യുകെയിലെ എഴുത്തുകാരൻ മാത്യു ഡൊമിനിക് എഴുതിയ "എഴുത്തിന്റെ നോവുകൾ" എന്ന ആക്ഷേപ ഹാസ്യ രചനയും പുതുമ നിറഞ്ഞതാണ്. പ്രമുഖ സാഹിത്യകാരി സാറ ജോസഫ് എഴുതിയ ആതി എന്ന നോവലിനെക്കുറിച്ചു
രശ്മി രാധാകൃഷ്ണൻ എഴുതിയ "ആതിയുടെ കയങ്ങളിൽ" എന്ന ലേഖനം നോവലിനെക്കുറിച്ചുള്ള ഗംഭീരമായ ഒരു പഠനം തന്നെയാണ്.
മോഹൻ പുത്തൻചിറയുടെ "വികസനം " ഡി. യേശുദാസ് എഴുതിയ " ആഴം കുറഞ്ഞു കുറഞ്ഞു ..." ഷാഫ് മുഹമ്മദിന്റെ " സാവിത്രിയുടെ അരഞ്ഞാണം" എന്നീ കവിതകളും ജ്വാലയുടെ ഉള്ളടക്കത്തെ ധന്യമാക്കുന്നു.
വാർത്ത: റജി നന്തികാട്ട്