മരിക്കാന്‍ നേരത്ത് കുറച്ച് വെള്ളം നല്‍കാനെങ്കിലും കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ എന്‍എച്ച്എസില്‍ കിടന്ന് മരിക്കുന്ന രോഗികള്‍ക്ക് ഈ ഭാഗ്യം സിദ്ധിക്കാനുള്ള സാധ്യത തീരെ കുറവായിരിക്കും. കനത്ത സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇതിനൊന്നും നേരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്ത്യനിമിഷങ്ങളില്‍ നല്ല രീതിയിലുള്ള പരിചരണം പോലും നല്‍കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വീട്ടിലോ, ഹോസ്‌പൈസിലോ കിടന്ന് മാന്യമായി മരിക്കാനുള്ള സ്വാതന്ത്ര്യം പോലും രോഗികള്‍ക്ക് നിഷേധിക്കപ്പെടുന്നതായാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍ വെളിപ്പെടുത്തുന്നത്. എന്‍എച്ച്എസില്‍ കിടന്ന് മരിക്കുന്നവര്‍ ഒറ്റയ്ക്കാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. രോഗികള്‍ക്കൊപ്പം ചെലവാക്കാന്‍ ജീവനക്കാര്‍ക്ക് സമയമില്ലെന്ന് സര്‍വ്വെ കണ്ടെത്തുന്നു.
വീട്ടില്‍ കിടന്നോ, കെയര്‍ ഹോമിലോ മരിക്കാന്‍ ആഗ്രഹിച്ചവര്‍ ആശുപത്രിയില്‍ കിടന്ന് മരിക്കേണ്ടി വരുന്നതിന് സാക്ഷികളായെന്ന് 94 ശതമാനം നഴ്‌സുമാര്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇതെല്ലാം തികച്ചും സാധാരണ കാര്യമായി മാറിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മേരി ക്യൂറി & നഴ്‌സിംഗ് സ്റ്റാന്‍ഡാര്‍ഡ് ജേണല്‍ നടത്തിയ സര്‍വ്വെയിലാണ് നഴ്‌സുമാര്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്. രോഗികളെ മരിക്കാനായി വീട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ഫാസ്റ്റ് ട്രാക്ക് സര്‍വ്വീസുകള്‍ക്ക് അത്രയ്ക്ക് ഫാസ്റ്റല്ലെന്നതാണ് സത്യമെന്ന് നഴ്‌സുമാര്‍ പറഞ്ഞു.
ഏഴ് വര്‍ഷക്കാലത്തിനിടെ ഏറ്റവും ഭീകരമായ ഫ് ളൂ സീസണിലൂടെ കടന്നുപോകുന്ന എന്‍എച്ച്എസ് ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുമെന്നും നഴ്‌സുമാര്‍ ഭയപ്പെടുന്നു. അന്ത്യകാലത്തെ പരിചരണം ഒരിക്കല്‍ മാത്രം നല്‍കാന്‍ കഴിയുന്ന കാര്യമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രൊഫഷണല്‍ ലീഡ് എലിനര്‍ ഷെര്‍വെന്‍ ഓര്‍മ്മിപ്പിച്ചു. ആളുകള്‍ എങ്ങിനെയാണ് മരിച്ചതെന്ന് അവരുടെ പ്രിയപ്പെട്ടവര്‍ മരിച്ചാലും മറക്കില്ല.