ജനങ്ങള്‍ ഒരു രാജ്യത്തിന് നികുതി നല്‍കുന്നത് അവിടുത്തെ ഭരണകൂടം അവരെ സംരക്ഷിക്കുമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുമെന്നുമുള്ള വിശ്വാസത്താലാണ്. അല്ലാതെ അവരെ കൊല്ലാന്‍, ലോകത്തിന്റെ സമാധാനം ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം മതഭ്രാന്തന്‍മാരുടെ വധുവാകാന്‍ കുടുംബവും രാജ്യവും ഉപേക്ഷിച്ച് പോയ പെണ്‍കുട്ടികളെയും സ്ത്രീകളെയും രാജ്യത്തേക്ക് തിരിച്ചെത്തിച്ച് അവരെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഈ നികുതി പണം ഉപയോഗിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമായും നേരിടേണ്ടി വരും. ജിപി ആഞ്ചല മിശ്രയാണ് നാട്ടില്‍ തിരിച്ചെത്തിയ ഒരു ഡസനോളം ജിഹാദി വധുമാര്‍ക്ക് മനംമാറ്റത്തിനുള്ള രഹസ്യ കൗണ്‍സിലിംഗ് നടത്തിയത്.
അതേസമയം നികുതിദായകന്റെ ചെലവില്‍ ഇത്തരക്കാര്‍ക്ക് സാധാരണ മാനസിക നിലയിലേക്ക് മടങ്ങാനായി കൗണ്‍സിലിംഗ് നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഐഎസിന്റെ വിഷലിപ്തമായ ചിന്താധാരയില്‍ നിന്നും സ്ത്രീകളുടെ മനസ്സിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആഞ്ചല നടത്തിവരുന്നത്. ആയിരത്തോളം ജിഹാദി വധുക്കളും, വിധവകളുമാണ് യൂറോപ്പിലേക്ക് കടന്നെത്തുന്നതെന്ന് ഇയു ബോര്‍ഡര്‍ ഏജന്‍സി ഫ്രണ്ടെക്‌സ് വ്യക്തമാക്കി. സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ തിരികെ എത്തുന്ന ഇവരില്‍ പലരും ഒരു ആശങ്കയായി മാറുമെന്നാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സ്ത്രീകള്‍ തന്നോട് പങ്കുവെച്ചതെന്ന് ഡോ മിശ്ര വ്യക്തമാക്കി. ഐഎസ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം അമ്മയുടെ തലവെട്ടിയ ജിഹാദിയെ വിവാഹം കഴിച്ച സുഹൃത്ത് തനിക്കുണ്ടെന്ന് ഒരു സ്ത്രീ പറഞ്ഞു. യുകെയിലെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട് ഗുണ്ടാ ഭര്‍ത്താവിനെ നേടാന്‍ സിറിയയിലേക്ക് പോയ പെണ്‍കുട്ടികളും തിരിച്ചെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രേമം ബാധിച്ചാണ് പല പെണ്‍കുട്ടികളുടെ സിറിയയിലേക്ക് പോയത്. വിവാഹമോചിതരായ സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഭര്‍ത്താക്കന്‍മാരെ തിരഞ്ഞാണത്രേ സിറിയയിലേക്ക് പോയത്.
പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ കുത്തിവെച്ചിരുന്നു. ചെറുപ്പക്കാരികളായ കുട്ടികളെ 50കളില്‍ പ്രായമുള്ള പുരുഷന്‍മാരാണ് കെട്ടിയത്. ഡോ. മിശ്രയും ഭര്‍ത്താവ് ഉസ്മാന്‍ രാജയും രഹസ്യ സങ്കേതത്തിലാണ് തീവ്രവാദ മനോഭാവത്തില്‍ നിന്നും മനുഷ്യനായി മാറാന്‍ പരിശീലനം നല്‍കുന്നത്. 18 മുന്‍ ഐഎസ് പുരുഷന്‍മാരും ഇവരുടെ പ്രോഗ്രാമില്‍ പങ്കെടുത്തു. അതേസമയം ജിഹാദികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുകയാണ്. ജിഹാദി വധുക്കള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്താതിരിക്കാന്‍ കാരണം എന്തെന്നും വിദഗ്ധര്‍ ചോദിക്കുന്നു.