കൗമാരത്തിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ അവളുടെ ശരീരത്തില്‍ അര്‍ബുദവും കളിയാടി തുടങ്ങിയതാണ്. പക്ഷെ 16-ാം വയസ്സില്‍ തുടങ്ങിയ ക്യാന്‍സര്‍ ബാധയ്‌ക്കെതിരെ തുടങ്ങിയ പോരാട്ടം അവള്‍ 33-ാം വയസ്സ് വരെ തുടര്‍ന്നു. ഒടുവില്‍ രണ്ട് മക്കളുടെ അമ്മയായ ശേഷമാണ് വെയില്‍സ് ലാനെല്ലി സ്വദേശിനി നിക്കോളാ വൈറ്റ് മരണത്തെ പുല്‍കിയത്. ബോണ്‍ ക്യാന്‍സറില്‍ നിന്നും നിക്കോളയുടെ ജീവന്‍രക്ഷിക്കാനുള്ള പോരാട്ടം വിഫലമാക്കി കൊണ്ടാണ് മരണം കടന്നെത്തിയത്.
എന്‍എച്ച്എസില്‍ ലഭ്യമല്ലാത്ത പ്രോട്ടോണ്‍ ബീം തെറാപ്പി ലഭ്യമാക്കാനായി കഴിഞ്ഞ വര്‍ഷമാണ് കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് സേവ് നിക്കോള ക്യാംപെയിന്‍ ആരംഭിച്ചത്. രോഗബാധ സ്ഥിരീകരിച്ചത് മുതല്‍ പല തരത്തിലുള്ള ചികിത്സകളാണ് നിക്കോളയില്‍ പരീക്ഷിച്ചത്. 2011-ല്‍ സെപ്റ്റിക്കെമിയ ബാധിച്ചതോടെ മുട്ടിന് കീഴിലേക്ക് മുറിച്ചുനീക്കിയിരുന്നു. പക്ഷെ ക്യാന്‍സര്‍ വീണ്ടും തിരിച്ചെത്തി. ശ്വാസകോശത്തെയാണ് പിന്നീട് ബാധിച്ചത്. ഇതോടെ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥയായി. എന്നാല്‍ പ്രിയപ്പെട്ടവളെ കൈവിടാന്‍ കുടുംബം തയ്യാറായില്ല.
1 ലക്ഷം പൗണ്ട് സമാഹരിച്ച് കൊണ്ടാണ് കുടുംബം ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. ട്യൂമര്‍ ഓപ്പറേറ്റ് ചെയ്ത് നീക്കാന്‍ കഴിയുന്ന ഹാര്‍ലി സ്ട്രീറ്റ് ഡോക്ടറെ കൂടി കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ക്ക് ജീവന്‍വെച്ചു. ലണ്ടനില്‍ സര്‍ജറിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കവെ സ്‌കാനിംഗില്‍ മറ്റൊരു തിരിച്ചടി കൂടി കണ്ടെത്തി. ക്യാന്‍സര്‍ കരളിലേക്കും പടര്‍ന്നുകഴിഞ്ഞിരുന്നു. ഇതോടെ നിക്കോളയെ ലാനെലിയിലെ ടൈ ബ്രിംഗ്‌വിംഗ് ഹോസ്‌പൈസില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചായിരുന്നു നിക്കോള മരണത്തിന് കീഴടങ്ങിയത്.
ഭര്‍ത്താവ് അലക്‌സിനെയും, 12 വയസ്സുള്ള മകന്‍ ഓവനെയും, എട്ട് വയസ്സുകാരി അവയെയും ഉപേക്ഷിച്ചാണ് നിക്കോള വേദനയില്ലാത്ത ലോകത്തേക്ക് പോയത്.