ബ്രട്ടന്‍ അഭയം കൊടുത്ത റഷ്യക്കാരനായ ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന് നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യയുടെ പങ്കിനെ കുറിച്ച് മേ പാര്‍ലമെന്റില്‍ എംപിമാര്‍ക്കു മുന്നില്‍ വച്ച് വിരല്‍ചൂണ്ടി. നിലവിലെ തെളിവുകള്‍ റഷ്യയുടെ ഇടപെടല്‍ ചൂണ്ടിക്കാണിക്കുന്നതാണ്.
റഷ്യന്‍ സ്ഥാനപതിയ്ക്ക് ബോറിസ് ജോണ്‍സണ്‍ ഹസ്തദാനം നല്‍കാതെയാണ് സ്വീകരിച്ചത്. അര്‍ത്ഥരാത്രിയ്ക്ക് മുമ്പ് ഈ വിഷയത്തില്‍ റഷ്യ പ്രതികരണം നല്‍കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
റഷ്യവികസിപ്പിച്ച രാസവസ്തു നോവിചോക്വാണ് സ്‌ക്രീപലിന് നേരെ പ്രയോഗിച്ചത്. റഷ്യ നേരിട്ട് നടത്തിയതാണോ രാജ്യത്തിന്റെ ശേഖരത്തില്‍ നിന്നുള്ള രാസായുധം മറ്റുരീതിയില്‍ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണമെന്നു ലണ്ടനിലെ റഷ്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായും മേ വ്യക്തമാക്കി.
വിഷ രാസവസ്തു മൂലം ബോധം പോയ സ്‌ക്രീപലിനും മകള്‍ യൂലിയയും ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെയാണ്.
രാസവസ്തു റഷ്യയില്‍ നിന്നാണെന്ന സ്ഥിരീകരണത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങളും.
സെര്‍ഗെയ് സ്‌ക്രീപലിനെ വിഷം കൊടുത്തു കൊല്ലുമെന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് സൂചന ലഭിച്ചിരുന്നതായി മുന്‍ റഷ്യന്‍ ചാരന്‍ ബോറിസ് പറഞ്ഞു. ആറു പേരുള്‍പ്പെടുന്ന ഹിറ്റ്‌ലിസ്റ്റില്‍ താനും സ്‌ക്രീപലുമുണ്ടെന്ന് മൂന്നാഴ്ച മുമ്പ് ഫോണില്‍ ഭീഷണിപ്പെടുത്തിയതായും കാര്‍പിച്‌കോവ് പറയുന്നു.
റഷ്യയുടെ ഗൂഢ പദ്ധതിയാണിത്. റേഡിയോ ആക്ടീവ് രാസവസ്തുവായ പൊളോണിയം ചായയില്‍ കലര്‍ത്തി അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെന്ന മുന്‍ ചാരനെ കൊലപ്പെടുത്തിയത് പോലെ സ്‌ക്രീപലിനെ വകവരുത്താനാണ് ശ്രമിച്ചതെന്ന് ബ്രിട്ടന്‍ ആരോപിച്ചു.
എന്നാല്‍ റഷ്യയെ കുടുക്കാന്‍ ബ്രിട്ടന്‍ വിദഗ്ധമായി തയ്യാറാക്കിയതാണ് കൊലപാതക പദ്ധതിയെന്നാണ് റഷ്യയുടെ ആരോപണം .