സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ചാരനും മകളും അക്രമിക്കപ്പെട്ട് അബോധാവസ്ഥയിലായ സംഭവത്തില്‍ ഭീഷണിയുമായി റഷ്യ. അക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന തെളിവുകള്‍ ലഭിച്ചതായും അര്‍ദ്ധരാത്രിക്കുള്ളില്‍ മറുപടി വേണമെന്നുമുള്ള പ്രധാനമന്ത്രി തെരേസ മേയുടെ അന്ത്യശാസനം ക്രെംലിന്‍ തള്ളി. ആണവരാഷ്ട്രമായ റഷ്യയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന ശക്തമായ പ്രതികരണമാണ് അവിടെ നിന്നും ലഭിച്ചത്. നേര്‍വ് ഏജന്റ് വഴി വിഷം എത്തിച്ചാണ് ഇരുവരെയും അപകടത്തിലാക്കിയതെന്നാണ് ബ്രിട്ടന്‍ കണ്ടെത്തിയത്.
മോസ്‌കോയ്‌ക്കെതിരെ ശക്തമായ നടപടികളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്. എന്നാല്‍ കെമിക്കല്‍ ആയുധം ഉപയോഗിച്ച് ചാരനെ അപകടത്തിലാക്കിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടില്‍ നിന്നും റഷ്യ പിന്നോട്ട് പോയിട്ടില്ല. റഷ്യക്കെതിരെയുള്ള നടപടികള്‍ക്ക് കൃത്യമായ പ്രതികരണം ഉണ്ടാകും, ബ്രിട്ടീഷുകാര്‍ ഇത് ഓര്‍മ്മിക്കണം, റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. യുെസ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവരുടെ സഹായത്തോടെ പ്രസിഡന്റ് പുടിനും, അദ്ദേഹത്തിന്റെ ഭരണകൂടത്തിനും എതിരെ ശക്തമായി നിലകൊള്ളാനാണ് മേയുടെ നീക്കങ്ങള്‍.
റഷ്യയില്‍ നിന്നും സമീപകാലങ്ങളില്‍ കാണാത്ത ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ യുെസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടുണ്ട്. സെര്‍ജി സ്‌ക്രിപാലിന്റെ ശരീരത്തില്‍ നിന്നും ലഭിച്ചതെന്ന് പറയപ്പെടുന്ന നോവിചോക് പദാര്‍ത്ഥത്തിന്റെ തെളിവ് കൈമാറണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. ലോകനേതാക്കളില്‍ നിന്നും പിന്തുണ നേടുന്ന സാഹചര്യത്തില്‍ റഷ്യ പ്രതിരോധത്തിലാണ്. തങ്ങള്‍ക്ക് പങ്കുണ്ടെന്ന വാദം നിഷേധിക്കുന്ന ട്വീറ്റുകളാണ് യുകെയിലെ റഷ്യന്‍ എംബസി പുറത്തുവിടുന്നത്.
മോസ്‌കോയ്‌ക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ വന്നാല്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി പുടിന്റെ ബിനാമികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി പ്രതീക്ഷിക്കാം. സ്‌ക്രിപാലിന്റെ ബിഎംഡബ്യു കാറിന്റെ ഡോര്‍ ഹാന്‍ഡില്‍ വഴിയാണ് അപകടകാരിയായ നേര്‍വ് ഏജന്റ് ശരീരത്തില്‍ കടന്നതെന്നാണ് പുതിയ വിവരം.