യൂറോപ്പിന്റെ രാജ്ഞി, മാധ്യമങ്ങള്‍ ഈ വിളിപ്പേര് ചാര്ത്തിക്കൊടുത്തെങ്കില് ജര്‍മ്മന്‍ നേതാവ് ആഞ്ചല മെര്‍ക്കലിന് ഇതിനുള്ള യോഗ്യതകള്‍ നിരവധിയാണ്. ഭരണത്തില്‍ പ്രതിസന്ധി നേരിട്ടിട്ടും ഒരു പോരാളിയെ പോലെ പോരാടിയാണ് ജര്‍മ്മന്‍ ചാന്‍സലര്‍ പദവിയില്‍ മെര്‍ക്കല്‍ വീണ്ടും എത്തുന്നത്. ഈ പദവിയില്‍ ഇവരുടെ അവസാന അങ്കമാകും ഇതെന്നാണ് കണക്കുകൂട്ടല്‍.
യൂറോപ്പിലെ സാമ്പത്തിക ശക്തിയുടെ തലപ്പത്ത് 12 വര്‍ഷക്കാലമായി ഈ പാസ്റ്ററുടെ മകള്‍ ഭരണം നടത്തുന്നു. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെന്നാണ് ഇവര്‍ വിലയിരുത്തപ്പെടുന്നത്. യുദ്ധാനന്തരം ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ കാലം തൂക്കുസഭ നിയന്ത്രിച്ചതും മെര്‍ക്കലാണ്. അതേസമയം നാലാം തവണ അധികാരത്തില്‍ നാല് വര്‍ഷം തികയ്ക്കുമോയെന്ന സംശയവും ആളുകള്‍ക്കിടയിലുണ്ട്.
2015 മുതല്‍ അഭയാര്‍ത്ഥികള്‍ക്കായി ജര്‍മ്മനിയുടെ വാതായനങ്ങള്‍ തുറന്നിട്ട ധീരമായ നടപടിയാണ് യഥാര്‍ത്ഥത്തില്‍ മെര്‍ക്കലിന്റെ തലവേദന. 1 മില്ല്യണ്‍ അഭയാര്‍ത്ഥികള്‍ ഈ സമയത്തിനകം ജര്‍മ്മനിയില്‍ പ്രവേശിച്ചെന്നാണ് കണക്ക്. ഒരു വശത്ത് ഹീറോ പരിവേഷം ലഭിച്ചപ്പോള്‍ മറുവശത്ത് തീവ്ര വലത് വിഭാഗമായ ആള്ട്ടന്മേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയുടെ ഉദയം കൂടിയായി ഈ നീക്കം മാറി. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളില്‍ നിന്നും തല്ക്കാലം മെര്‍ക്കലിന് എതിരില്ലെങ്കിലും ആ പ്രഭാവം അസ്തമിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.