ഇന്ത്യയ്ക്ക് എത്രത്തോളം തലവേദനയാണ് അയല്‍ക്കാരായ ചൈന സൃഷ്ടിക്കുന്നതെന്ന് അറിയാത്തവര്‍ ചുരുക്കമാകും. അവരുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ പാകിസ്ഥാന് ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തുന്നത് ചൈനയാണെന്ന് പരസ്യമായ രഹസ്യമാണ്. പക്ഷെ ഇങ്ങ് കേരളത്തില്‍ എത്തിയാല്‍ തൊഴിലാളിവര്‍ഗ്ഗ സഖാക്കള്‍ ഇന്ത്യയേക്കാള്‍ പ്രിയം ചൈനയാണ്. ചൈനയെ ഇന്ത്യ ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു അടുത്തിടെ കഴിഞ്ഞ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ സാക്ഷാല്‍ കോടിയേരിയും, പിണറായിയും ഒക്കെ പരിവേദനം. എന്നാല്‍ സര്‍വ്വലോകതൊഴിലാളി നേതാക്കളും ഇതുപോലെയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ബ്രിട്ടനില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ റഷ്യന്‍ പ്രേമം!
സാലിസ്ബറി കെമിക്കല്‍ ആയുധ പ്രയോഗത്തില്‍ റഷ്യയ്‌ക്കൊപ്പം നില്‍ക്കാനാണ് ലേബര്‍ മേധാവി പാര്‍ലമെന്‍ില്‍ ശ്രമിച്ചത്. അതിക്രമത്തിന് പിന്നില്‍ റഷ്യ ആയിരിക്കില്ലെന്നാണ് കോര്‍ബിന്‍ സമര്‍ത്ഥിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് റഷ്യക്ക് എതിരെ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കാന്‍ തനിക്ക് കഴിയില്ലെന്ന് കോര്‍ബിന്‍ പ്രസ്താവിച്ചു. എന്തായാലും കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിക്കാരെ പോലും അമ്പരപ്പിച്ച് കൊണ്ട് നടത്തിയ പ്രസ്താവനയ്ക്ക് ആക്രോശങ്ങളും, നാണക്കേട് എന്ന വിളികളുമാണ് നേതാവിനെ തേടിയെത്തിയത്.
റഷ്യയാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാനുള്ള തെളിവുകളാണ് പ്രതിപക്ഷ നേതാവ് ഇന്നലെ സഭയില്‍ ചോദിച്ചത്. മോസ്‌കോയ്ക്ക് ഇത് കൈമാറി അവര്‍ക്ക് പരിശോധനയ്ക്കുള്ള അവസരം നല്‍കണം. ഇതിന്റെ പേരില്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള നടപടിക്കായി ബ്രിട്ടന്‍ ഉപയോഗപ്പെടുത്തുകയാണ്. വഌദിമര്‍ പുടിനുമായി ഫലപ്രദമായ ചര്‍ച്ചയാണ് ഇപ്പോള്‍ നടത്തേണ്ടത്, കോര്‍ബിന്‍ വ്യക്തമാക്കി. ഇതുംപോരാഞ്ഞ് കോര്‍ബിന്റെ വക്താവ് നടത്തിയ പ്രസ്താവനകളാണ് പിന്നീട് രാജ്യത്തെ ഞെട്ടിച്ചത്. റഷ്യയെ കുറ്റപ്പെടുത്തുന്ന എംഐ5 നിലപാടുകള്‍ തെറ്റായിക്കൂടെയെന്നാണ് വക്താവ് ചോദിച്ചുകളഞ്ഞത്. ഇറാഖിലെ അനുഭവമാണ് ഇതിന് കാരണമായി പറയുന്നത്.
എന്നാല്‍ മോസ്‌കോയ്‌ക്കെതിരെ ശക്തമായി അപലപിക്കാന്‍ പോലും മടികാണിച്ച ലേബര്‍ നേതാവിനെ കീറിമുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. നിങ്ങളുടെ പാര്‍ട്ടിക്ക് തന്നെ അപമാനമാണ് നിലപാടെന്ന് ടോറി ബിസിനസ്സ് മന്ത്രി ക്ലെയര്‍ പെറി വിളിച്ചുപറഞ്ഞു. റഷ്യയില്‍ കുറ്റം ചാര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളില്‍ കോര്‍ബിന്റെ വക്താവ് സംശയവും പ്രകടിപ്പിച്ചു. നേതാവിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ എംപിമാര്‍ ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തു.