മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനേയും മകന്‍ യുലിയയേയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് ബ്രിട്ടന്‍ മോസ്‌കോയ്‌ക്കെതിരെ ഉപരോധം അടക്കം നടപടികളുമായി മുന്നോട്ട് പോകുന്നു. ഇതിന്റെ ഭാഗമായി 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്മാരേയും ബ്രിട്ടന്‍ നാടു കടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശക്തമായി തിരിച്ചടിയാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രകോപനം തുടര്‍ന്നാൽ ബ്രിട്ടനെ ആക്രമിക്കാന്‍ റഷ്യ ശ്രമിക്കുമോ എന്ന ചോദ്യം ശക്തമാണ്. ബോംബിട്ട് പ്രതികരിക്കുമോ എന്ന ചോദ്യം വരെ ഉയര്‍ന്നുകഴിഞ്ഞു.
ആണവ ശക്തിയായ ഞങ്ങള്‍ക്കെതിരെ പ്രകോപനം വേണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനും മുന്നറിയിപ്പ് നല്‍കി. ലോകത്തിന്റെ ഏതു ഭാഗത്തും അണാവുയധം വഹിച്ച് എത്താവുന്ന ക്രൂയിസ് മിസൈല്‍ നിര്‍മ്മിച്ചെന്ന് പുടിന്‍ വെളിപ്പെടുത്തി ദിവസങ്ങള്‍ തികയും മുമ്പാണ് ബ്രിട്ടനും റഷ്യയും തമ്മില്‍ ഇടഞ്ഞിരിക്കുന്നത്.
റഷ്യയില്‍ നിന്നും മിസൈല്‍ പുറപ്പെട്ടാല്‍ 20 മിനിറ്റ് വേണ്ടിവരും ലണ്ടനിലെത്താന്‍. നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ ഇതിന്റെ മുന്നറിയിപ്പേകുകയും ചെയ്യും. ബ്രിട്ടന് പ്രതികരിക്കാന്‍ കിട്ടുക പത്തു മിനിറ്റാണ്. ഈ സമയം യുകെ ഗവണ്‍മെന്റിന് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ജനത്തിന് നല്‍കേണ്ടിവരും. എമര്‍ജന്‍സി അലര്‍ട്ട് അയക്കുകയാണ് വഴി.
ലണ്ടന് നേരെ ആണവാക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവേകാന്‍ പ്രധാനമന്ത്രിയ്ക്ക് പത്തു മിനിറ്റാണ് കിട്ടുക. ഏതെങ്കിലും കാരണവശാല്‍ പ്രധാനമന്ത്രിയ്ക്ക് ഇടപെടാന്‍ കഴിയാതെ പോയാല്‍ സബ്മറൈനുകളെ ചുമതലപ്പെടുത്തിയുള്ള കത്ത് പ്രധാനമന്ത്രി മുന്‍കൂട്ടി നല്‍കുമെന്ന സൂചനയും പുറത്തുവന്നു. ഉചിതമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോവുക മാത്രമാണ് അധികൃതര്‍ ഈ അവസരത്തില്‍ ചെയ്യുക.
ഏതായാലും രാജ്യങ്ങള്‍ സജ്ജമാണ്. പ്രതിരോധിക്കാനും പ്രതികരിക്കാനും. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങളും താമസിയാതെ പ്രതിസന്ധിയില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. റഷ്യയേയും ബ്രിട്ടനേയും അനുനയിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുമെന്നാണ് സൂചനകള്‍ .