മഞ്ഞുപെയ്തിറങ്ങുമ്പോള് തണുത്ത കാറ്റുവീശുമ്പോള്‍ ഉള്ളില്‍ വേദനയോടെ സാജന് ചേട്ടന് യാത്രാ മൊഴിയേകുകയായിരുന്നു യുകെ മലയാളി സമൂഹം. വീല്‍ചെയറിലെ ജീവിതത്തിലും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ചെറു പുഞ്ചിരിയോടെ ജീവിതത്തെ സമീപിച്ച സാജന് ചേട്ടന് വിട നല്കുമ്പോഴും ഏവരുടേയും മനസില്‍ ഓടിയെത്തുന്ന മുഖം ആ ആത്മവിശ്വാസത്തോടെയുള്ള ചിരി തന്നെയായിരുന്നു.
അന്ത്യ സംസ്കാര ശുശ്രൂഷകള്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മാറ്റിയപ്പോഴും ദിവസങ്ങളോളം കുടുംബത്തിന് പിന്തുണയും സമാധാന വാക്കുകളുമായി സുഹൃത്തുക്കളും എസ്ടിഎംസിസി അംഗങ്ങളും ഒപ്പം തന്നെയുണ്ടായിരുന്നു.
പാര്‍കിന്‍സണ്‍സ് രോഗ ബാധിതനായ ജോസഫ് സക്കറിയയുടെ വിയോഗം ഫ്ളൂവും ന്യുമോണിയയും ബാധിച്ചതോടെ ആരോഗ്യം മോശമാകുകയായിരുന്നു. പിന്നീട് മരണം സംഭവിച്ചു.പാര്‍കിന്‍സണ്‍സ് ബാധിച്ച ശേഷം സാജനെ ശുശ്രൂഷിച്ചിരുന്നത് ഭാര്യ മേരി റോസല്‍സാണ്. അവരുടെ സ്നേഹം ഭര്‍ത്താവിന് നല്കിയ പിന്തുണയില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്.
ഗ്ലാഡിസ്, ഗ്ലാക്സി എന്നിവരാണ് മക്കള്‍. നോര്‍ത്താംപ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്സി ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ്. സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.
ഫ്യൂണറല്‍ സര്‍വീസില്‍ നിന്നും സ്വീകരിച്ച മൃതദേഹം സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലെത്തിച്ചു. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയോടു കൂടിയാണ് അന്ത്യ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. നിരവധി പേരാണ് മോശം കാലാവസ്ഥയെ അവഗണിച്ചും സാജന് ചേട്ടന് യാത്രാ മൊഴിയേകാനെത്തിയത്.
വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വിശുദ്ധ കുര്‍ബാന കൂടി പൂര്‍ത്തിയാക്കി ഒരു മണിയോടെ മൃതദേഹം സെമിത്തേരിയിലേക്ക് എത്തിച്ചു . പള്ളിയും സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബത്തിനൊപ്പം ആദ്യം മുതല്‍ ഉണ്ടായിരുന്നു.
സ്രാമ്പിക്കല്‍ പിതാവിനൊപ്പം ഫാ പോള്‍ വെട്ടിക്കാട്ടിലും ജോയ് വയലിലും ടോണി പഴയകുളം, ഫാ ഫാന്‍സാ പത്തില്‍ എന്നിവരാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
മക്കളായ ഗ്ലാഡിസ്, ഗ്ലാക്സിചടങ്ങില് അനുസ്മരിച്ച് സംസാരിച്ചു. ഇരുവരും ചേർന്ന് ഏവർക്കും നന്ദി അറിയിച്ചു.കുടുംബ സുഹൃത്ത് ജോജി മാത്യു, ബന്ധുക്കള്‍ എന്നിവരും അനുസ്മരിച്ച് സംസാരിച്ചു. ഇടുക്കി രൂപതയുടെ പിതാവ് മാത്യു അനികുഴിക്കാട്ടിലിന്റെയും ഇവര്‍ കഴിഞ്ഞിരുന്ന നഴ്സിങ് ഹോം മാനേജറുടേയും , കുടുംബ കൂട്ടായ്മ പനയ്ക്കാത്തോട്ടത്തിലിന്റെയും അനുശോചന സന്ദേശം വായിച്ചു.
വെസ്റ്റേര്‍ലി സെമിത്തേരിയിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. ഫാ പോള്‍ വെട്ടിക്കാട്ടാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കിയത്.
ഏവരും വേദനയോടെ പ്രാര്‍ത്ഥനയോടെ സാജന് ചേട്ടന് യാത്ര നല്കി... പുഞ്ചിരിയോടെ ജീവിത പ്രതിസന്ധികള്‍ അതി ജീവിച്ച അദ്ദേഹം ഏവര്‍ക്കും പ്രചോദനമാണ്.. നിത്യശാന്തി നേര്‍ന്നു കൊണ്ട് ഏവരും ഹൃദയ ഭാഷയില്‍ പറഞ്ഞു ' സ്വര്‍ഗ്ഗത്തിന്റെ കവാടം ഈ നന്മ നിറഞ്ഞ മനസിനുള്ളതാണെന്ന് ''