ഒരു സ്ഥാപനം നടത്തുന്ന വ്യക്തി അതായത് ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് എപ്പോഴും ലക്ഷ്യം എന്തായിരിക്കും? ജീവനക്കാരെ പരമാവധി പ്രയോജനപ്പെടുത്തി ലാഭം നേടുകയാകും അവരുടെ ലക്ഷ്യം. എന്നാല്‍ ചില മേധാവികള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ത്തും, എന്തിലും കുറവുകള്‍ മാത്രം കണ്ടെത്തിയും, അവരുടെ സേവനത്തില്‍ അംഗീകാരം നല്‍കാതെയും ചവിട്ടിയൊതുക്കുന്ന ഒരു വിഭാഗമുണ്ട്. ഇത്തരക്കാര്‍ക്ക് അന്ത്യശാസനവുമായി രംഗത്തെത്തുകയാണ് തെരേസ മേയ് സര്‍ക്കാര്‍. കമ്പനി പെന്‍ഷന്‍ സ്‌കീമുകളുടെ ഗുണം സ്വന്തം പോക്കറ്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഉടമകള്‍ക്ക് ജയില്‍ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ജീവനക്കാരുടെ പെന്‍ഷന്‍ സേവിംഗ്‌സ് സ്‌കീമുകളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന മേധാവികള്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഫൈനല്‍ സാലറി പെന്‍ഷന്‍ സ്‌കീമുകളില്‍ തിരിമറി നടക്കുന്നതായുള്ള ആരോപണങ്ങള്‍ ശക്തമായതോടെയാണ് സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിക്കാനുള്ള പദ്ധികളുമായി രംഗത്തിറങ്ങുന്നത്. ഇത്തരം തട്ടിപ്പ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ചില ബിസിനസ്സുകളെ പാഠം പഠിപ്പിക്കാന്‍ പെന്‍ഷന്‍സ് റെഗുലേറ്ററിന് ശക്തി പകരുന്നതാണ് നടപടി.
ഉത്തരവാദിത്വം കാണിക്കുന്ന ചിലരുടെ ചെലവില്‍ തട്ടിപ്പുകാര്‍ രക്ഷപ്പെടേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പെന്‍ഷന്‍ സ്‌കീമുകള്‍ അട്ടിമറിച്ച് ജീവനക്കാരെ കുഴപ്പത്തില്‍ ചാടിക്കുന്ന കമ്പനി ഡയറക്ടര്‍മാരെ വെറുതെവിടില്ലെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വേ കൂട്ടിച്ചേര്‍ത്തു. മനഃപ്പൂര്‍വ്വം ഇത്തരം അട്ടിമറി നടത്തുന്ന ഉടമകളെ കുരുക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കാരിലോണ്‍ കമ്പനി തകര്‍ന്നതോടെ ഇവിടെ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഡിവിഡന്റ് ലഭ്യമാക്കിയപ്പോള്‍ മറുവശത്ത് പെന്‍ഷന്‍ കമ്മി നേരിട്ട കഴിഞ്ഞ വര്‍ഷത്തെ സാഹചര്യത്തില്‍ കാരിലോണ്‍ വന്‍വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. റീട്ടെയിലര്‍ ബിഎച്ച്എസ് 2016ല്‍ തകര്‍ന്നപ്പോഴും ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് തകര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ റെഗുലേറ്ററിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറി ഇടപെടല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.