കളം മാറി ചവിട്ടിയ ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പാരമ്പര്യം പറയുന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് വളരണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ തങ്കക്കുടമായിരിക്കണമെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.'ഇപ്പോള്‍ കോണ്‍ഗ്രസ് എന്നോട് സംസാരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ട് കാണിച്ച നേതാക്കള്‍ ഇപ്പോള്‍ സംസാരിക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീവിരുദ്ധമാണെന്ന് അടച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ വനിതകള്‍ക്ക് വളരാനും സ്ഥാനം ലഭിക്കാനും ആരുടെയെങ്കിലും ഓമനയായി മാറിയെങ്കിലേ കഴിയൂ', എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ശോഭന ജോര്‍ജ്ജ് വ്യക്തമാക്കുന്നു. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിലാണ് 1991, 2005 വര്‍ഷങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഈ മുന്‍ എംഎല്‍എയുടെ വിമര്‍ശനം.
91ല്‍ പാര്‍ട്ടിയിലെ നേതാക്കളെ ഞെട്ടിച്ച് കൊണ്ടാണ് 29ാം വയസ്സില്‍ ശോഭന ജോര്‍ജ്ജ് ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ എത്തിയത്. അന്ന് പ്രാദേശിക നേതാവായ ഡി. വിജയകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഈ തീരുമാനം മറികടന്നാണ് ഹൈക്കമാന്‍ഡ് ശോഭന ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതേ വിജയകുമാറാണ് ഇക്കുറി ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നതാണ് വൈരുധ്യം. 2016ല്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി ശോഭന എത്തിയതോടെയാണ് പിസി വിഷ്ണുനാഥ് ഇവിടെ തോല്‍വി ഏറ്റുവാങ്ങിയത്. കരുണാകരന്റെ നേതൃത്വത്തിന് പിന്നില്‍ ഉറച്ചുനിന്ന ശോഭനയുടെ പുതിയ നിലപാടുകള്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്.