കഴിഞ്ഞ ദിവസം അന്തരിച്ച രഞ്ജിത് കുമാർ തികഞ്ഞ സ്വതന്ത്ര ചിന്തകനും മനുഷ്യ സ്നേഹിയുമായിരുന്നുവെന്നു എസ്സെൻസ് യുകെയുടെ പ്രസിഡന്റ് ഡോക്ടർ ജോഷി ജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം യുകെയിലെ സ്വതന്ത്ര ചിന്തകർക്കു വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നതെന്നു ജോഷി കൂട്ടിച്ചേര്‍ത്തു .
മരണത്തെ കുറിച്ചു ചിന്തിക്കുന്നതും സംസാരിക്കുന്നതും ഏവർക്കും എപ്പോഴെങ്കിലുമൊക്കെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വിഷയമാണ്. പലരും ആശ്വാസം കണ്ടെത്തുന്നത് തെളിവുകൾ ഒന്നുമില്ലാത്ത മരണാനന്തര ജീവിതത്തെ കുറിച്ചും , വ്യാജ സങ്കൽപ്പമായ സ്വർഗ്ഗത്തെ കുറിച്ചും ഒക്കെയുള്ള കപടമായ പ്രത്യാശയിലും പ്രതീക്ഷയിലുമാണ്. ഇതിൽ ഒന്നും വിശ്വസിക്കാതെ, നമുക്ക് കിട്ടിയ ഈ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന ചിലരുണ്ട്. അവരിൽ ഒരാളായിരുന്നു രഞ്ജിത് ചേട്ടൻ. യുകെയിലെ മലയാളികളെ, പ്രത്യേകിച്ച് കേംബ്രിഡ്ജിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തിയാണ് രഞ്ജിത് കുമാർ ചേട്ടന്റെ മരണ വാർത്ത കടന്നു വന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് രോഗ നിർണ്ണയം നടത്തിയപ്പോൾ ഡോക്ടർ അഭിപ്രായപ്പെട്ടത് , രഞ്ജിത് ചേട്ടനു ആയുസ്സ് വെറും ആറു മാസം മാത്രം എന്നാണ്. 'ഇല്ല, .. സമയമായിട്ടില്ല..എനിക്ക് ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട് ' ... എന്നു പുഞ്ചിരിയോടെ ഡോക്‌ടറോട് പറഞ്ഞ അദ്ദേഹം , പിന്നെ മൂന്നു വർഷത്തോളം വീണ്ടും വളരെ സജീവമായി യുക്മയുടെ ഈസ്‌റ്റ് ആംഗ്ളിയ റീജിയണിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. തികഞ്ഞ യുക്തിവാദ നിലപാടുകളാണ് ജീവിതത്തിൽ അദ്ദേഹം സ്വീകരിച്ചിരുന്നത്. ചികിൽസ ആരംഭിച്ചതിനു ശേഷം , രോഗത്തിൽ നിന്നും അദ്ദേഹം പല വട്ടം മടങ്ങി വന്നിട്ടുണ്ട്. അപ്പോൾ എല്ലാം, ദൈവത്തിനു ഒന്നും അതിൽ യാതൊരു പങ്കുമില്ല എന്ന് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശാസ്ത്രത്തിലും മാനവികതയിലും സ്വതന്ത്രചിന്തയിലും വിശ്വസിക്കുന്ന , വലിയ ഒരു മനുഷ്യ സ്നേഹിയെയും , മികച്ച ഒരു സംഘാടകനെയുമാണു നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ എസ്സെൻസ് യുകെ.ആദരാഞ്ജലികൾ. അര്‍പ്പിക്കുന്നുവെന്ന് ഡോക്ടർ ജോഷി ജോസ് അറിയിച്ചു .
വാർത്ത: ടോം ജോസ് തടിയമ്പാട്