വാതിലുകളും ജനലുകളും തകര്‍ത്ത് വീടുകളില്‍ മോഷത്തിന് കയറുന്ന കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ ജനങ്ങളുടെ സമാധാനം കെടുത്തുകയാണ്. കരുത്തുറ്റ എഞ്ചിനുള്ള കാറുകളില്‍ പകല്‍ കറങ്ങി വീടുകള്‍ കണ്ടുവെച്ച ശേഷമാണ് ചെറുപ്പക്കാര്‍ കവര്‍ച്ചയ്ക്ക് ഇറങ്ങുന്നത്. ഡെര്‍ബിയിലെ ലിറ്റില്‍ഓവര്‍ പ്രദേശത്ത് കുറച്ച് ദിവസങ്ങള്‍ കൊണ്ട് നടന്നത് മുപ്പതോളം കവര്‍ച്ചകളെന്ന് പോലീസും സമ്മതിക്കുന്നു.
ചുറ്റികയും, ക്രോബാറും, ആസിഡുമൊക്കെയായി എത്തുന്ന മോഷ്ടാക്കള്‍ കഴിഞ്ഞ ദിവസം സൗത്ത് ഈസ്റ്റ് ലണ്ടനിലെ ചിസില്‍ഹഴ്‌സ്റ്റിലെ 1.4 മില്ല്യണ്‍ പൗണ്ടിന്റെ ഭവനത്തില്‍ കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടികളെ ബന്ദികളാക്കി വൃദ്ധമാതാപിതാക്കളുടെ മുഖത്ത് വ്യാജ ആസിഡ് ഒഴിച്ചാണ് ഇവിടെ മോഷണം അരങ്ങേറിയത്. ഈ വര്‍ഷത്തില്‍ ഇതിനകം നടക്കുന്ന 20-ാമത്തെ കവര്‍ച്ചയാണിത്.
ഡെര്‍ബിയിലും, സൗത്ത് ഈസ്റ്റ് ലണ്ടനിലും തുടരുന്ന ഈ തുടര്‍ച്ചയായ മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘടിതമായ ഗ്യാംഗുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. സംഘടിതമായ ക്രിമിനല്‍ സംഘമാണ് പിന്നിലെന്ന് ഡെര്‍ബി വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ഡോല്‍ വ്യക്തമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്നും യാത്ര ചെയ്താണ് ഇവര്‍ ഒരുമിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചടങ്ങ് പൂര്‍ത്തിയാക്കി മോഷ്ടാക്കള്‍ സ്ഥലംവിടും. വില ലഭിക്കാത്ത ലാപ്‌ടോപ്പും, ഐപാഡുകളും മാത്രമാണ് ഉപേക്ഷിക്കപ്പെടുന്നത്.
പട്ടാപ്പകലും, ആളുകള്‍ കിടന്നുറങ്ങും മുന്‍പുമൊക്കെയാണ് മോഷണങ്ങള്‍ എന്നതാണ് ഇതിലേറെ ഞെട്ടിക്കുന്നത്. ഭൂരിഭാഗം മോഷണങ്ങളിലും കേസ് യാതൊരു തുമ്പുമില്ലാതെ പോകുന്നുവെന്നാണ് കണക്ക്. ദേശീയ തലത്തില്‍ പത്തില്‍ ഒരു മോഷണം മാത്രമാണ് തെളിയുന്നത്. ഒരു സ്ഥലത്തെ പണിപൂര്‍ത്തിയാക്കില്‍ അടുത്ത ഇടം കേന്ദ്രീകരിച്ച് അടുത്ത ഘട്ടം തുടങ്ങുന്നതാണ് ഇവരുടെ രീതി. അതുകൊണ്ട് തന്നെ അടുത്തത് എങ്ങോട്ടെന്ന ഭയത്തിലാണ് ജനങ്ങള്‍.