ജനമനസ്സുകളില്‍ ഭീതി പരത്തിയ മറ്റൊരു രാത്രി കൂടി കടന്നുപോയി. ഇന്നലെ തലസ്ഥാന നഗരത്തില്‍ നടന്ന രക്തച്ചൊരിച്ചിലില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ഇതോടെ ഈ വര്‍ഷത്തെ ലണ്ടനിലെ 52-ാമത്തെ കൊലപാതക കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ കത്തിക്കുത്തേറ്റ് മരിച്ച 20-കളില്‍ പ്രായമുള്ള ചെറുപ്പക്കാരനാണ് 52-ാമത്തെ ഇര. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ക്ലാപ്ടണ് സമീപമുള്ള ബുക്ക്‌മേക്കേഴ്‌സിന് പുറത്തുവെച്ചുണ്ടായ അടിപിടിയില്‍ 50 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
തെരുവില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ബെറ്റ്‌ഫ്രെഡ് സ്റ്റോറിന് പുറത്ത് വൈകുന്നേരം 4.27ഓടെ പോലീസ് എത്തുന്നത്. മറ്റൊരാളുമായി മരിച്ച വ്യക്തി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദനമേറ്റ് വീഴുകയും ചെയ്തതോടെ ബാക്കിയുള്ളവര്‍ സ്ഥലംവിട്ടു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ഹാക്ക്‌നിയില്‍ ചെറുപ്പക്കാരന് കുത്തേറ്റത്. അരമണിക്കൂറിന് ശേഷം ഈ 20-കളില്‍ പ്രായമുള്ള വ്യക്തിയും മരണത്തിന് കീഴടങ്ങി. 17 വയസ്സുള്ള പെണ്‍കുട്ടിയും, 16-കാരനായ ആണ്‍കുട്ടിയുടെയും കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ രണ്ട് കൊലപാതകങ്ങള്‍ കൂടി അരങ്ങേറിയത്.
ഹാക്ക്‌നിയിലെ ലിങ്ക് സ്ട്രീറ്റില്‍ പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘത്തിന് അരികിലേക്ക് കുത്തേറ്റ നിലയില്‍ യുവാവ് എത്തുകയായിരുന്നെന്ന് മെറ്റ് പോലീസ് വ്യക്തമാക്കി. ഓഫീസര്‍മാര്‍ ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും, ലണ്ടന്‍ എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. എന്നാല്‍ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. രണ്ട് സംഭവങ്ങളിലും പോലീസിന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തുടരെതുടരെ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് കാരണം സോഷ്യല്‍ മീഡിയ ആണെന്ന ആംബര്‍ റൂഡിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
ആവശ്യത്തിന് പോലീസുകാരെ ഇറക്കാതെ കട്ടിംഗ് മാത്രം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടാണ് മാറേണ്ടതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് എണ്ണത്തില്‍ കുറവുള്ള പോലീസുകാര്‍ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കും. ഇത് മുതലാക്കിയാണ് ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തനം സജീവമാക്കുന്നത്.