ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ചുണ്ടായ വീഴ്ചയെത്തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റ 80 വയസ്സുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയത് ബുധനാഴ്ച രാവിലെ. സ്വാന്‍സിയിലെ ഗോവെര്‍ടണിലെ വീട്ടില്‍ വെച്ചാണ് ജോണ്‍ വില്ല്യംസിന് തലയ്ക്ക് പരുക്കേറ്റത്. വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ തല നിലത്തിടിച്ചിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സിനായി വിളിച്ചെങ്കിലും പിറ്റേന്ന് രാവിലെ 7.30 വരെ ഇവരുടെ പൊടി പോലും പരിസരത്തുണ്ടായില്ല. 999-ല്‍ വിളിച്ച് 23 മണിക്കൂറിന് ശേഷം എത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയില്‍ എത്തിയിട്ടും ഫലം വ്യത്യസ്തമായിരുന്നില്ല അവിടെയും കാത്തിരിപ്പ് തന്നെ!
മോറിസ്റ്റണ്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി ജോണിന് കാത്തിക്കേണ്ടി വന്നത് 7 മണിക്കൂറാണ്. ഈ 30 മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ എ&ഇയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോണ്‍ വില്ല്യംസ് ഒടുവില്‍ കാത്തിരിപ്പില്ലാത്ത ലോകത്തേക്ക് യാത്രയായി. ആശുപത്രിയില്‍ എത്തിച്ച് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പിതാവിനെ വീട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ആശുപത്രിക്കാര്‍ക്ക് ധൃതിയായിരുന്നുവെന്ന് മകന്‍ ഡാരണ്‍ ആരോപിക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് രണ്ടാമതൊരു വീഴ്ച കൂടി ഉണ്ടായതോടെയാണ് ഇത് സംഭവിക്കാതെ പോയത്.
എന്നാല്‍ ഞായറാഴ്ച രാവിലെ 9.45ന് വില്ല്യംസ് മരണത്തിന് കീഴടങ്ങി. സിസ്റ്റമാണ് തന്റെ കുടുംബത്തിന് ഈ നഷ്ടം സമ്മാനിച്ചതെന്ന് മകന്‍ പറയുന്നു. 'ആംബുലന്‍സ് ജീവനക്കാരെ കുറ്റം പറയാന്‍ കഴിയില്ല. അവര്‍ക്ക് ഈ രാഷ്ട്രീയക്കാര്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്യ 24 മണിക്കൂര്‍ വരെ ആംബുലന്‍സിന് കാത്തിരിക്കുന്ന സാഹചര്യമുണ്ട്. പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഈ അവസ്ഥ മുറിവേല്‍പ്പിക്കുന്നതാണ്. എത്ര ആളുകള്‍ ഈ അനുഭവം നേരിട്ട് കാണിം. ആംബുലന്‍സ് ക്രൂവിനോട് സഹതാപം മാത്രമാണുള്ളത്. സിസ്റ്റം അപ്പാടെ തെറ്റിക്കിടക്കുകയാണ്', ഡാരണ്‍ വ്യക്തമാക്കി.
രോഗികളുമായി ആശുപത്രിയില്‍ എത്തിയാലും ആംബുലന്‍സില്‍ നിന്നും എ&ഇ സ്വീകരിക്കാന്‍ മണിക്കൂറുകള്‍ വൈകുന്നതോടെ ജീവനക്കാര്‍ പെട്ടുപോകുകയാണ്. സംഭവത്തില്‍ സമ്പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് വെല്‍ഷ് ആംബുലന്‍സ് സര്‍വ്വീസ് അറിയിച്ചു.