ഇംഗ്ലണ്ടിലെ 4000 സീറ്റുകളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തുമ്പോള്‍ ഭരണപക്ഷമായ ടോറി പാര്‍ട്ടി അത്ര ശുഭപ്രതീക്ഷയിലല്ല. പ്രത്യേകിച്ച് ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് തൂങ്ങിനില്‍ക്കുന്ന തെരേസ മേയ് സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കാന്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വഴിയൊരുക്കുമോയെന്നാണ് ആശങ്ക. നിലവിലെ അവസ്ഥ നോക്കിയാല്‍ തലസ്ഥാന നഗരത്തില്‍ രണ്ട് കൗണ്‍സിലുകള്‍ മാത്രമാണ് ടോറികളെ പിന്തുണയ്ക്കുകയെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി തെരേസ മേയാണ് ലോക്കല്‍ ഇലക്ഷനെ ഏറ്റവുമധികം ഭയപ്പെടേണ്ടത്. ലണ്ടനിലെ വോട്ടൊഴുക്ക് ലേബര്‍ പാര്‍ട്ടിയെ തുണയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ലണ്ടന് പുറത്ത് ഇതാകില്ല സ്ഥിതിയെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ടോറി പാര്‍ട്ടിയുടെ സീറ്റുകള്‍ ചോരാന്‍ ഇടയുണ്ടെങ്കിലും വോട്ട് ശരാശരി നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്.
മികച്ച ലോക്കല്‍ സര്‍വ്വീസുകളും, കുറഞ്ഞ കൗണ്‍സില്‍ ടാക്‌സും വേണമെന്നുണ്ടെങ്കില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യാതെ മറ്റ് വഴികളില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചത്. തീവ്ര ഇടതുകാര്‍ ഭരിക്കുന്ന കൗണ്‍സിലുകള്‍ സംജാതമാകാതിരിക്കാന്‍ ടോറികള്‍ക്ക് വോട്ട് ചെയ്യാനാണ് പാര്‍ട്ടി ചെയര്‍മാന്‍ ബ്രണ്ടര്‍ ലൂയിസിന്റെ വാക്കുകള്‍.
കണ്‍സര്‍വേറ്റീവുകള്‍ 75-ലേക്ക് ഒതുങ്ങുകയും, ലേബര്‍ പാര്‍ട്ടി 200 എങ്കിലും കൈക്കലാക്കി ശക്തി തെളിയിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ലിബറല്‍ ഡെമോക്രാറ്റുകള്‍ 30 സീറ്റിനടുത്ത് നേടുമെന്നും പ്രതീക്ഷയുണ്ട്. യുകെഐപി ഈ തെരഞ്ഞെടുപ്പില്‍ അപ്രത്യക്ഷമാകുമെന്നും പറയപ്പെടുന്നു. 2014ല്‍ വിജയിച്ച 125 സീറ്റിലും ഇവര്‍ തോല്‍ക്കുമെന്നാണ് പ്രവചനം.
വോട്ട് ചെയ്യാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയ പരീക്ഷണവും ഇക്കുറി ലോക്കല്‍ ഇലക്ഷനില്‍ നടപ്പാക്കും. തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ കുറയ്ക്കാനാണ് ഈ ശ്രമമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കുടിയേറ്റക്കാരെ പോളിംഗ് ബൂത്തില്‍ നിന്നും അകറ്റാനാണ് ഇത് ഉപകരിക്കുകയെന്നാണ് ആരോപണം.