ബ്രിട്ടനിലെ മുസ്ലീം വിഭാഗങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതോടൊപ്പം തീവ്രവലത് വിഭാഗങ്ങളുടെ വ്യാജ വീഡിയോകള്‍ വരെ ട്വിറ്ററില്‍ പങ്കുവെച്ചതോടെ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും തമ്മില്‍ വാക്‌പോര് നടന്നു.
ഒടുവില്‍ കാര്യങ്ങള്‍ ഏകദേശം ശാന്തതയില്‍ നില്‍ക്കവെയാണ് പുതിയ വിവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഇക്കുറി ലണ്ടന്‍ ആശുപത്രികളെക്കുറിച്ചാണ് അദ്ദേഹത്തിന് പറയാനുള്ളത്. കത്തിക്കുത്തുകളുടെ തലസ്ഥാനമായി മാറിയ ലണ്ടനിലെ ആശുപത്രികള്‍ യുദ്ധക്കളമാണെന്നാണ് തോക്ക് സംസ്‌കാരത്തെ പിന്തുണയ്ക്കുന്ന റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു.
കത്തിക്കുത്ത് മൂലം ലണ്ടനിലെ ആശുപത്രിയില്‍ യുദ്ധാന്തരീക്ഷമാണ്. ആശുപത്രിയിലെ തറയില്‍ നിറയെ രക്തം പടര്‍ന്നൊഴുകുന്നു. തോക്കുകള്‍ക്കെതിരെ കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന നാട്ടില്‍ ഇതാണ് അവസ്ഥയെന്ന് ട്രംപ് നാഷണല്‍ റൈഫിള്‍ കണ്‍വെന്‍ഷനില്‍ ചൂണ്ടിക്കാണിച്ചു. 'അതെ സംഗതി സത്യമാണ്. അവരുടെ കൈയില്‍ തോക്കില്ല, പകരം കത്തികളാണ്.കൂടാതെ ആശുപത്രിയിലെ തറകളില്‍ രക്തവും. യുദ്ധരംഗത്തുള്ള സൈനിക ആശുപത്രി പോലെയാണ് അവിടെ കാര്യങ്ങള്‍', യുകെയില്‍ നിന്നും വ്യത്യസ്തമായി അമേരിക്കയില്‍ തോക്കുകള്‍ സുലഭമായതിനാല്‍ തങ്ങളുടെ പൗരന്‍മാര്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ട്രംപിന്റെ ഈ ലണ്ടന്‍ കഥ.
എന്നാല്‍ പുതിയ കഥ ട്രംപും, ബ്രിട്ടനും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കാനാണ് ഇടയാക്കുകയെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം മാസങ്ങളോളം നീട്ടിവെച്ച ബ്രിട്ടീഷ് സന്ദര്‍ശനം ജൂലൈയില്‍ നടക്കവെയാണ് ഈ വിവാദം. അറുപതോളം പേര്‍ക്കാണ് ഈ വര്‍ഷം ലണ്ടനില്‍ വിവിധ ഭാഗങ്ങളിലുണ്ടായ കത്തിക്കുത്തില്‍ ജീവന്‍ നഷ്ടമായത്. ജനങ്ങളുടെ കൈയില്‍ തോക്കുണ്ടായെങ്കില്‍ പാരീസ് ഭീകരാക്രമണവും തടയാന്‍ കഴിയുമായിരുന്നു എന്നാണ് പ്രസിഡന്റ് അവകാശപ്പെടുന്നത്.
തീവ്രവാദികള്‍ ജീവനും കൊണ്ട് ഓടുകയോ, അവരെ വെടിവെച്ച് വീഴ്ത്തുകയോ ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു, ട്രംപ് അവകാശപ്പെടുന്നു. 2015ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്തായാലും ഇതിന്റെയൊക്കെ പേരു പറഞ്ഞ് അമേരിക്കയിലെ തോക്ക് സംസ്‌കാരത്തെ ന്യായീകരിച്ചാല്‍ ഇനിയും ഏറെ ജീവനുകള്‍ പൊലിയുമെന്ന് ഉറപ്പിക്കാം.