ജയിച്ചിട്ടും തോറ്റ് ലേബര്‍ പാര്‍ട്ടി, തോറ്റിട്ടും വിജയിച്ച കണ്‍സര്‍വേറ്റീവുകള്‍. ഇതാണ് ഇംഗ്ലണ്ട് ലോക്കല്‍ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ സമ്മാനിച്ച അവസ്ഥ. ഏതെങ്കിലും ഒരു പക്ഷത്തെ പൂര്‍ണ്ണമായി അനുകൂലിക്കാത്ത ഫലങ്ങള്‍ തങ്ങളുടെ വിജയമായി അനുമാനിക്കാനാണ് ഭരണപക്ഷവും, പ്രതിപക്ഷവും ശ്രമിക്കുന്നത്.
1971-ന് ശേഷം തലസ്ഥാന നഗരത്തില്‍ ലേബര്‍ പാര്‍ട്ടി നേടുന്ന ചരിത്ര വിജയമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിലെ സവിശേഷത. എന്നാല്‍ സുപ്രധാനമായ വാന്‍ഡ്‌സ്‌വര്‍ത്ത് പോലുള്ള ഇടങ്ങള്‍ പിടിച്ചെടുക്കാന്‍ ലേബറിന് സാധിക്കാതെ പോയത് പിന്‍ബലമാക്കിയാണ് തെരേസ മേയ് ടോറികളുടെ വിജയം അവകാശപ്പെടുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് എത്താന്‍ ഇനിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ ലേബര്‍ നേതാവ് ലേഡി സ്മിത്ത് വ്യക്തമാക്കി. ഒരുപാട് തെറ്റുകള്‍ സംഭവിച്ചില്ല, പക്ഷെ ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ എല്ലാം നടപ്പായില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
ലേബര്‍ പാര്‍ട്ടി: 2323, കണ്‍സര്‍വേറ്റീവുകള്‍: 1330, ലിബറല്‍ ഡെമോക്രാറ്റ്: 536, ഗ്രീന്‍ പാര്‍ട്ടി: 39, യുകെഐപി: 3, മറ്റുള്ളവര്‍: 143 എന്നതാണ് കക്ഷിനില.
ദേശീയ വോട്ട് പ്രധാനപ്പെട്ട പാര്‍ട്ടികള്‍ ഒരുപോലെ പങ്കിട്ടെടുത്തെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. 35% വീതമാണ് വോട്ട് നില. കഴിഞ്ഞ വര്‍ഷം ലേബര്‍ വോട്ട് ശതമാനം ടോറികളേക്കാള്‍ നേരിയ തോതില്‍ മുന്നിലായിരുന്നു. ചില ഫലങ്ങളില്‍ നിരാശയുണ്ടെങ്കിലും ശക്തമായ നിലയിലാണ് പാര്‍ട്ടിയെന്നും, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പോരാട്ടം നടത്താന്‍ കഴിയുന്ന അവസ്ഥയാണെന്നും ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി.
ലണ്ടന്‍ ബറോകളായ വെസ്റ്റ്മിനിസ്റ്റര്‍, വാന്‍ഡ്‌സ്‌വര്‍ത്ത്, കെന്‍സിംഗ്ടണ്‍ & ചെല്‍സി എന്നിവിടങ്ങളില്‍ ലേബര്‍ പ്രതീക്ഷ തകര്‍ത്തു കൊണ്ടാണ് ടോറികള്‍ വിജയം കരസ്ഥമാക്കിയത്. ലിബറല്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവിനും തെരഞ്ഞെടുപ്പ് വഴിയൊരുക്കി.