സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എന്ത് സമ്മര്‍ദം? അവര്‍ക്ക് വെറുതെ പഠിച്ചാല്‍ മാത്രം പോരെ. ഇങ്ങനെയാണ് പൊതുവെ ആളുകളുടെ ഒരു ധാരണ. എന്നാല്‍ ലോകം മാറുന്നത് അനുസരിച്ച് സ്‌കൂളില്‍ പോകുന്ന കുട്ടികളും കടുത്ത പ്രഷറിലാണ്. പഠനത്തിലെ മികവ് മുതല്‍ കാര്യങ്ങളെ നേരിടാനുള്ള പ്രാപ്തിയും, തെമ്മാടിക്കൂട്ടങ്ങളുടെ ശല്യം വരെ ഇവര്‍ക്ക് നേരിടേണ്ടി വരും. സ്‌കൂളിലെ ഒറ്റപ്പെടലാണ് കുട്ടികളുടെ ഏറ്റവും വലിയ ആശങ്ക ഇത് സംഭവിക്കുമ്പോഴാണ് ഇവര്‍ വിഷാദത്തിലേക്കും മറ്റ് കടുംകൈയിലേക്കും നീങ്ങുക. 15-കാരനായ ബ്രാണ്ടന്‍ റയാത്ത് അതാണ് ചെയ്തത്. അധികൃതരുടെ പിന്തുണ ലഭിക്കാതെ ഒറ്റപ്പെടുകയും, വിഷാദത്തിലേക്ക് വഴുതിവീഴുകയും ചെയ്തതാണ് റയാത്തിനെ തൂങ്ങിമരിക്കാന്‍ പ്രേരിപ്പിച്ചത്.
ലെസ്റ്ററിലെ വീട്ടിലാണ് മാനസികമായി തളര്‍ന്ന കുട്ടി തൂങ്ങിമരിക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവന്‍ എന്ന് വിളിച്ച് മറ്റ് കൗമാരക്കാര്‍ റയാത്തിനെ കളിയാക്കിയിരുന്നു. ഇതിന് പുറമെ അമ്മയെ പീഡിപ്പിക്കുമെന്നും ഈ തെമ്മാടിക്കൂട്ടങ്ങള്‍ ഭീഷണിപ്പെടുത്തി. മരണത്തിലേക്ക് പോകാന്‍ തീരുമാനിച്ച മാസങ്ങളില്‍ കുട്ടിയെ രക്ഷിക്കാനുള്ള യാതൊരു പ്രവര്‍ത്തനവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ലെസ്റ്റര്‍ സേഫ്ഗാര്‍ഡിംഗ് ചില്‍ഡ്രന്‍ ബോര്‍ഡ് കണ്ടെത്തി. എന്‍എച്ച്എസ്, സോഷ്യല്‍ സര്‍വ്വീസ്, എവിംഗ്ടണിലെ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജ് എന്നിവരുടെ നടപടികളാണ് ബോര്‍ഡ് പരിശോധിച്ചത്.
സ്‌കൂളില്‍ നിന്നും മാസങ്ങളോളം വിട്ടുനിന്ന വിദ്യാര്‍ത്ഥിക്ക് പ്രൊഫഷണലുകളുടെ സന്ദര്‍ശനം കൂടുതല്‍ പീഡനമായാണ് അനുഭവപ്പെട്ടത്. ഇതോടെ മാതാപിതാക്കള്‍ക്ക് ആശങ്കയായി. അമ്മ മിന ഹെയര്‍ഡ്രസര്‍ ജോലി പോലും ഉപേക്ഷിച്ച് മകനെ പരിപാലിക്കാന്‍ ഇരുന്നു. മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരുന്ന റയാത്ത് പലപ്പോഴും രോഷാകുലനാകുകയും, ആഴ്ചകളോളം വീടുവിട്ട് പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്തിരുന്നു. സ്വയം മുറിവേല്‍പ്പിക്കുന്ന ഘട്ടമെത്തിയതോടെ അഡ്മിറ്റ് ചെയ്യാമെന്ന് അമ്മ ആഗ്രഹിച്ചെങ്കിലും ക്ലിനിഷ്യന്‍സ് ഇത് അനുവദിച്ചില്ല.
യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിച്ച് ഡോക്ടറാകാന്‍ കൊതിച്ച ആ മകന്‍ ഒടുവില്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങി ജീവനൊടുക്കുകയായിരുന്നു. ഓണ്‍ലൈനിലും തെമ്മാടികള്‍ റയാത്തിനെ സമാധാനത്തോടെ വിട്ടിരുന്നില്ല.